Breaking News

ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടില്‍ ഷാനവാസിന്റെ പിൻഗാമിയായി ടി സിദ്ദീഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.. സ്വാഗതം ചെയ്ത് വയനാട്ടുകാർ

വയനാട് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായേക്കും. എം എ ഷാനവാസ് 2 തവണ എം പി യായ മണ്ഡലത്തില്‍.

 ഷാനി മോള്‍ ഉസ്മാന്‍, എംഎം ഹസന്‍, കെ.സി റോസക്കുട്ടി ടീച്ചര്‍ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ ടി സിദ്ദീഖിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായതായാണ് വിവരം.

മുസ്ലിം വനിതയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പുണ്ടാവാന്‍ സാധ്യതുണ്ടെന്നതാണ് ഷാനി മോള്‍ ഉസ്മാന്‍ പകരം ടി സിദ്ദീഖിനെ പരീക്ഷിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.
മാത്രവുമല്ല മണ്ഡലത്തില്‍ വേരോട്ടമുള്ള മുസ്ലിം ലീഗിനും ടി സിദ്ദീഖ് സ്ഥാനാര്‍ത്ഥി യാവണമെന്നാണ് ആഗ്രഹം. അണികളുടെ ആവശ്യം മലബാറില്‍ നിന്നും ഒരാള്‍ വേണമെന്നാണ്.
മറ്റൊരു വശം തെക്കന്‍ ജില്ലയില്‍ നിന്നും ആരും വേണ്ടെന്നും. 2 തവണ ഇവിടെ നിന്നും എംപിയായ എംഎ ഷാനവാസ് മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ഇടതുപക്ഷം ആരോപിക്കുന്ന സാഹചര്യത്തില്‍ മലബാറിന് പുറത്ത് നിന്നും ഒരാളെ ഇറക്കിയാല്‍ ക്ഷീണം ചെയ്യുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ആദ്യ തവണ 153439 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച എംഎ ഷാനവാസിന്റെ ഭൂരിപക്ഷം രണ്ടാം തവണ 20870 ആയി കുറഞ്ഞത് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
ഇക്കാരണത്താലാണ് ഐ ഗ്രൂപ്പ് നിലനിര്‍ത്തുന്ന മണ്ഡലം എ ഗ്രൂപ്പുകാരനായ ടി സിദ്ധീഖിലേക്കെത്തുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്നും ഒരാള്‍ സ്ഥാനാര്‍ത്ഥി യായെത്തുന്നതോടെ മണ്ഡലം കൈവിടുമോയെന്ന് ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പര്യവും ടി സിദ്ദീഖിന് അനുകൂലമാകും. മാത്രവുമല്ല, മുഴുവന്‍ സീറ്റുകളും ലഭിക്കുന്ന തരത്തില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണമെന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശവും ടി സിദ്ദീഖിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

No comments