യുഡിഎഫ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുരളീധരന്; വിട്ടുവീഴ്ച വേണമായിരുന്നു, ജോസ് കാണിച്ചത് അബദ്ധം... മുരളി മുന്നണിയിൽ തിരിച്ച് വന്നത് ഓർമ വേണമെന്ന്..
കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു കേരളം കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇന്ന് രാവിലെയോടെ ജോസ് തിരുവനന്തപുരത്തെ എകെജി സെന്റര്‍ സന്ദര്‍ശിക്കുകയും കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതോടെ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് കേരളം സാക്ഷിയാകുകയാണ്.
എന്നാല്‍ ജോസ് വിഭാഗം യുഡിഎഫ് മുന്നണി വിട്ട് പോയ പശ്ചാത്തലത്തില്‍ യുഡിഎഫ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. രൂക്ഷമായ വിമര്‍ശനമാണ് മുരളീധരന് ഉന്നയിക്കുന്നത്.
രണ്ട് ഭാഗത്തും വിട്ടുവീഴ്ച വേണമായിരുന്നു. കെ കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ട് പോയിട്ടില്ല. പിളര്‍ന്ന കോണ്‍ഗ്രസുകളെയെല്ലാം അദ്ദേഹം കൂടെ നിര്‍ത്തുകയാണ് ചെയ്തത്. കേവലം ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സീറ്റിന്റെ പേരിലാണ് ജോസ് വിഭാഗം മുന്നണിക്ക് പുറത്തുപോയത്. കക്ഷികള്‍ മുന്നണി വിട്ട് പോകുന്നത് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്നും മുരളീധരന് വ്യക്തമാക്കി.
അതേസമയം, ഇടതു മുന്നണി പ്രവേശനം നടത്തിയതിലൂടെ ജോസ് കാണിച്ചത് അബദ്ധമാണെന്നും മുരളീധരന് പറഞ്ഞു. യുഡിഎഫിന്റെ ജാഗ്രതക്കുറവുകൊണ്ടാണ് ജോസ് വിഭാഗം മുന്നണിവിട്ട് പോയത്. ഭരണ കക്ഷിയുടെ നേട്ടം കൊണ്ടല്ല ഘടകകക്ഷികള്‍ വിട്ടു പോകുന്നതെന്നും മുരളീധരന് വ്യക്തമാക്കി.
കെ എം മാണിയും ആര് ബാലകൃഷ്ണപ്പിള്ളയും വീരേന്ദ്ര കുമാറും എല്ലാം ചേര്‍ന്നതായിരുന്നു പ്രബലമായ യുഡിഎഫ് മുന്നണി. അവരില്‍ ചിലര്‍ ഇന്നില്ലെങ്കിലും പിന്മുറക്കാര് എല്ലാവരും ഇന്ന് എല്‍ഡിഎഫിനൊപ്പമാണ്. ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് അവര്‍ തമ്മിലുണ്ടായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അധികാരം നിലനിര്‍ത്തുന്നതിന് എന്ത് വൃത്തികെട്ട കളിയും കളിക്കുന്നവരാണ് എല്‍ഡിഎഫ്. മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പോലും അനുവദിക്കാത്തവരായിരുന്നു അവരെന്ന് ഓര്‍ക്കണമെന്നും മുരളീധരന് വ്യക്തമാക്കി.
ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമമൊന്നും താന്‍ നടത്തിയിട്ടില്ല. അതിനുള്ള സവിശേഷ അധികാരമൊന്നും തനിക്ക് ആരും തന്നിട്ടില്ല. എന്നാലും യുഡിഎഫിന് പുറത്തുപോയവരെല്ലാം തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ എല്ലാവരും തയ്യാറാകണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
എന്‍സിപിക്ക് യുഡിഎഫിലേക്ക് വരുന്നതിന് യാതൊരു തടസവുമില്ല. അതിനുള്ള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണം. ഇടതു മനസുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുന്നവരാണ് അവര്‍. എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്നും മുരളീധരന് വ്യക്തമാക്കി.

No comments