Breaking News

ശിവസേനയെ ആര് യുപിഎ കക്ഷിയാക്കി.., പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ്.., അനുനയ നീക്കത്തിന് പവാര്‍..!! പൊട്ടിത്തെറിക്ക് കാരണം...

 


മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ പ്രസ്താവനകള്‍ സഖ്യത്തില്‍ വിള്ളലുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം യുപിഎ എന്‍ജിഒ പോലെയാണെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പോരെന്നും ശിവസേന വിമര്‍ശിച്ചിരുന്നു. ഇത് വലിയ പ്രത്യാഘാതങ്ങളാണ് സഖ്യത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. യുപിഎ അധ്യക്ഷ സ്ഥാനം ശരത് പവാറിന് നല്‍കാനുള്ള നീക്കങ്ങളാണ് ശിവസേന നടത്തിയത്. എന്നാല്‍ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അനാവശ്യമായുള്ള ഈ വിമര്‍ശനം സഖ്യത്തെ വീഴ്ത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു.


രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന് കുറവുകളുണ്ടെന്നും, യുപിഎയുടെ അവസ്ഥ എന്‍ജിഒയ്ക്ക് സമാനമാണെന്ന് ശിവസേന പറഞ്ഞിരുന്നു. ബംഗാളില്‍ മമതാ ബാനര്‍ജി ബിജെപിക്കെതിരെ ഒറ്റയാള്‍ പോരാട്ടമാണ് നടത്തുന്നത്. ശരത് പവാറും ദേശീയ തലത്തിലെ കരുത്തനായ നേതാവാണ്. ഇവരുടെയൊക്കെ പോരാട്ടം ഒറ്റയ്ക്കാണ്. എന്തുകൊണ്ട് കോണ്‍ഗ്രസിന് ഇവരെ ഒന്നിപ്പിക്കാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസ് യുപിഎയെ മുന്നില്‍ നയിച്ചില്ലെങ്കില്‍ ഒരിക്കലും ബിജെപിക്കെതിരെ ബദല്‍ ശക്തിയോ പ്രതിപക്ഷമോ ഉണ്ടാവില്ലെന്നും ശിവസേന തുറന്നടിച്ചിരുന്നു.


ശിവസേന ഇടയ്ക്കിടെ കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്യുന്നത് നേതൃത്വത്തിന് പിടിച്ചിട്ടില്ല. ശിവസേന യുപിഎ കക്ഷി പോലുമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു. അതുകൊണ്ട് അവര്‍ യുപിഎ നേതൃത്വത്തെ കുറിച്ച് പറയേണ്ടതില്ല. മഹാവികാസ് അഗാഡി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ മാത്രമാണ് ഉള്ളത്. അവര്‍ക്കൊപ്പം എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നു. ശിവസേന ഇപ്പോഴും യുപിഎയുടെ ഭാഗമായിട്ടില്ല. പൊതു മിനിമം പരിപാടിയുടെ പുറത്താണ് മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കിയത്. അത് മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങുന്നതാണ്.


ശരത് പവാറിനെ യുപിഎ അധ്യക്ഷനാക്കാനാണ് ശിവസേന ശ്രമിക്കുന്നത്. സോണിയാ ഗാന്ധിയെ പോലെ എല്ലാ പാര്‍ട്ടികള്‍ക്കിടയിലും വലിയ സ്വാധീനം പവാറിനുണ്ടെന്ന് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ യുപിഎ കക്ഷികള്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ പിന്തുണയ്ക്കുന്നുണ്ട്. അത്തരമൊരു വിശ്വാസമുള്ളപ്പോള്‍ ശിവസേന എന്തിനാണ് അതില്‍ ഇടപെടുന്നതെന്നും അശോക് ചവാന്‍ ചോദിക്കുന്നു. എന്നാല്‍ താന്‍ പവാറിനെ അധ്യക്ഷനാക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് റാവത്ത് പറഞ്ഞു. ബിജെപി ഗൗരവത്തോടെ എടുക്കുന്ന യുപിഎ നേതാവാണ് പവാറെന്നാണ് പറഞ്ഞതെന്നും റാവത്ത് വ്യക്തമാക്കി.


കോണ്‍ഗ്രസിന് പ്രാതിനിധ്യം മഹാരാഷ്ട്ര സര്‍ക്കാരില്‍ വേണ്ട വിധത്തിലില്ല. അതിന് പുറമേ സോണിയാ ഗാന്ധി ഉദ്ധവ് താക്കറെയ്ക്ക് നേരത്തെ കത്തയക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ശിവസേനയെ ചൊടിപ്പിച്ചിരുന്നു. വേണ്ടത്ര ഫണ്ടുകള്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലേക്ക് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഇതൊക്കെ ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമാണ്. എന്നാല്‍ ഉദ്ധവ് താക്കറെയുമായി പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. സഞ്ജയ് റാവത്ത് ചില പ്രസ്താവനകള്‍ നടത്തുന്നതാണ് വിള്ളലിന് കാരണം.


ശരത് പവാര്‍ അനുനയവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. യുപിഎ അധ്യക്ഷനാവാന്‍ ഒരു താല്‍പര്യവുമില്ലെന്ന് പവാര്‍ പ്രതികരിച്ചു. അടുത്ത ദിവസം തന്നെ പവാര്‍ ദില്ലിയിലെത്തി പ്രതിപക്ഷ നേതാക്കളെ കാണും. യുപിഎ കക്ഷികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും പവാര്‍ വ്യക്തമാക്കി. അതേസമയം നിലവില്‍ മമതയുടെ റാലിയില്‍ അദ്ദേഹം പങ്കെടുക്കും. യുപിഎയിലേക്ക് കൂടുതല്‍ കക്ഷികളെ കൊണ്ടുവരാനാണ് പവാറിന്റെ നീക്കം. ഇത് ബിജെപിക്ക് വലിയ കുരുക്കായി മാറും. പവാറിന് അതിനുള്ള കരുത്തുണ്ടെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നുണ്ട്.


പ്രധാനമന്ത്രിയുടെ പദവിയല്ല യുപിഎ അധ്യക്ഷ സ്ഥാനമെന്ന് ചിദംബരം പറഞ്ഞു. പവാറിന് ആ സ്ഥാനം വേണമെന്ന് കരുതുന്നില്ലെന്നും ചിദംബരം വ്യക്തമാക്കി. ഒരു സഖ്യം തീരുമാനിക്കുമ്പോള്‍ ഏറ്റവും വലിയ പാര്‍ട്ടി തന്നെയാവും ആ സഖ്യത്തെ നിയന്ത്രിക്കുക. അധ്യക്ഷ സ്ഥാനവും അവര്‍ക്ക് തന്നെയാവും ലഭിക്കും. പക്ഷേ ആ സഖ്യമല്ല പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ചിദംബരം പറഞ്ഞു. യുപിഎ അധ്യക്ഷ സ്ഥാനം എന്നത് ആലങ്കാരികം മാത്രമാണ്. പക്ഷേ സഖ്യത്തില്‍ ആര്‍ക്ക് വേണമെങ്കിലും യോഗം വിളിക്കാം. പക്ഷേ കോണ്‍ഗ്രസ് വിളിക്കുമ്പോള്‍ അതിന് അധ്യക്ഷ സ്ഥാനം വഹിക്കുന്നത് കോണ്‍ഗ്രസ് നേതാവ് തന്നെയായിരിക്കും. ഈ രീതിയിലാണ് കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചിദംബരം പറഞ്ഞു.


മഹാവികാസ് അഗാഡിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും, കോണ്‍ഗ്രസ് അവരെ അകറ്റി നിര്‍ത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ ശിവസേനയുമായി ഒന്നിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ബിഎംസി തിരഞ്ഞെടുപ്പില്‍ പരസ്പര ധാരണ പ്രകാരമാകും മത്സരിക്കുക. 12 മന്ത്രിമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ 13 അംഗ സമിതിയെയും നിയമിച്ചു. 83 നഗരപഞ്ചായത്തുകളിലെ ഭരണം നിര്‍ണായകമാകും. തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടാല്‍ അത് മഹാസഖ്യത്തിന് കരുത്തേറുന്നു എന്ന് ഉറപ്പിക്കാം.

No comments