Breaking News

കേരളത്തില്‍ സജീവമാകുമെന്ന് ഉമ്മന്‍ ചാണ്ടി..!! പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തില്‍ മറുപടി ഇങ്ങനെ..!! ഒപ്പം യുവത്വവും..


 കോട്ടയം: പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെ തള്ളാതെ ഉമ്മന്‍ ചാണ്ടി. അതേസമയം കേരളത്തില്‍ സജീവമാകുന്നുവെന്ന വാദങ്ങളെ അദ്ദേഹം ശരിവെക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി തന്നെ കേരളത്തിലെ തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നത്. കോട്ടയത്ത് അദ്ദേഹം തന്നെ ഡിസിസി അധ്യക്ഷനെ അടക്കം തിരഞ്ഞെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഇത് ശുഭസൂചനയാണ്.


പിസി ജോര്‍ജ് യുഡിഎഫിലേക്ക് വരുമെന്ന് ഉറപ്പായിരിക്കുകയാണ്. അത് പരോക്ഷമായിട്ടാണ് ഉമ്മന്‍ ചാണ്ടി അംഗീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ താന്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാണെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്. അതേസമയം താന്‍ കേരളത്തില്‍ സജീവമായുണ്ട്. യുഡിഎഫിന്റെ നേതൃനിരയിലുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയുടെ മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയാല്‍ അത് മാധ്യമങ്ങള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


പിസി ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കളെ പലയിടത്ത് വെച്ചാണ് കാണുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗം ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടുപോയത് പിസി ജോര്‍ജിന്റെ ജനപക്ഷത്തിന് നികത്താനാവുമെന്നാണ് ചെന്നിത്തല കരുതുന്നത്. മധ്യതിരുവിതാംകൂറില്‍ നിന്ന് പരമാവധി കക്ഷികളെ കൊണ്ടുവരണമെന്നാണ് ചെന്നിത്തല പക്ഷം പറയുന്നത്.


മൂന്ന് സീറ്റുകളാണ് കോട്ടയത്ത് പിസി മത്സരിക്കാനായി ലക്ഷ്യമിടുന്നത്. പൂഞ്ഞാര്‍ ഉറപ്പിച്ച സീറ്റാണ്. കാഞ്ഞിരപ്പള്ളിയും പാലായും ജനപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പിസി പാലാ സീറ്റ് ചോദിച്ചതിന് പിന്നാലെയാണ് പിജെ ജോസഫ്, മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പറഞ്ഞത്. പിസി ജോര്‍ജിന് പാലാ സീറ്റ് നല്‍കാതിരിക്കാന്‍ ജോസഫിന്റെ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ജോസഫ് പക്ഷത്തിന് പാലാ സീറ്റ് പിസിക്ക് കൊടുക്കുന്നതില്‍ താല്‍പര്യമില്ല.


പിസി ജോര്‍ജ് യുഡിഎഫിലേക്ക് വരുന്നതിനോട് ഉമ്മന്‍ ചാണ്ടിക്ക് താല്‍പര്യമില്ല. നേരത്തെ താന്‍ പ്രതിരോധത്തിലായപ്പോള്‍ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച നേതാവ് ജോര്‍ജാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ശക്തരായ കക്ഷികള്‍ ഉമ്മന്‍ ചാണ്ടിക്ക് ആവശ്യമാണ്. ജോസിന്റെ വോട്ടുകള്‍ക്ക് പകരം ക്രിസ്തീയ മേഖലയില്‍ സ്വാധീനമുള്ള മറ്റ് പാര്‍ട്ടികളുടെ വോട്ടാണ് ഉമ്മന്‍ ചാണ്ടിയുടെയും ലക്ഷ്യം. അതുകൊണ്ട് കൂടിയാണ് പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെ തല്‍ക്കാലം ഉമ്മന്‍ ചാണ്ടി എതിര്‍ക്കാതിരിക്കുന്നത്.


യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ജോര്‍ജ് അറിയിച്ചിട്ടുണ്ട്. പാലായും പൂഞ്ഞാറും അടക്കം അഞ്ചിടത്ത് മത്സരിക്കാനാണ് ജോര്‍ജ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുന്ന കാര്യവും ജോര്‍ജ് പറഞ്ഞു. പിസി ഇവിടെ മത്സരിച്ചാല്‍ ജോസിന്റെ വോട്ട് ഭിന്നിച്ച് പോകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. താന്‍ യുഡിഎഫില്‍ വന്നാല്‍ ഏഴ് മണ്ഡലങ്ങളില്‍ അവര്‍ ജയിക്കുമെന്നും ജോര്‍ജ് പറയുന്നു.


കോണ്‍ഗ്രസുമായി യോജിച്ച് പോകണമെന്നാണ് തീരുമാനം. പിസി തോമസിനൊപ്പം ജനപക്ഷത്തിന്റെ കാര്യവും യുഡിഎഫ് പരിഗണനയിലുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കി. തിരുവനന്തപുരത്ത് വെച്ച് കാണാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുണ്ട്. പാലായില്‍ എന്ത് നടക്കണമെന്ന് തന്റെ പാര്‍ട്ടിയായ ജനപക്ഷം സെക്കുലര്‍ തീരുമാനിക്കും. ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിച്ചേക്കാം. എന്നാല്‍ ഇക്കാര്യം ഉറപ്പില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. തന്നെ മുന്നണിയിലെടുത്തില്ലെങ്കില്‍ കോട്ടയത്ത് യുഡിഎഫിനെ തോല്‍പ്പിക്കാനായി ശ്രമിക്കുമെന്ന ഭീഷണിയും പിസി നടത്തുന്നുണ്ട്.


പിസി ഇത്തവണ പൂഞ്ഞാറില്‍ അത്ര സുരക്ഷിതനല്ലെന്നാണ് സൂചന. അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയില്‍ കയറാന്‍ ശ്രമം നടത്തുന്നത്. ജോര്‍ജിനെ ജോസഫിന്റെ പാര്‍ട്ടിയില്‍ ലയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ചില യുഡിഎഫ് നേതാക്കള്‍ മുമ്പ് ശ്രമിച്ചിരുന്നു. ഇതിന് ജോസഫിനും ജോര്‍ജിനും എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ ചില കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത് അംഗീകരിക്കാന്‍ മടിയുണ്ട്. പ്രധാന കാരണം കെഎം മാണിക്കെതിരെയും ഉമ്മന്‍ ചാണ്ടിക്കെതിരെയും ഒരേ മുന്നണിയില്‍ നില്‍ക്കവെ കടുത്ത വിമര്‍ശനം ഉന്നയിച്ച ചരിത്രം ജോര്‍ജിന് മുന്നിലുണ്ട്.

No comments