അശോക് ഗെലോട്ട് കേരളത്തിലേക്ക്..!! നിയമസഭാ തിരഞ്ഞെടുപ്പിനായി കരുനീക്കം.., ആറ് സംസ്ഥാനങ്ങളിൽ നിരീക്ഷകർ..!! കേരളത്തിലെ..
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്കായി നിരീക്ഷകരെ നിയോഗിച്ച് എഐസിസി. മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്, ലൂസിനോ ഫെലിറോ, ജി പരമേശ്വര എന്നിവരെയാണ് നിരീക്ഷകരായി നിയോഗിച്ചിട്ടുള്ളത്. 2021 ൽ നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടിയാണ് അതത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുന്നതിനുള്ള നേതാക്കളുടെ പട്ടിക പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി വിലയിരുത്തുന്നതിനും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അൻവർ ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിനുള്ള കാരണം പ്രചാരണത്തിലെ വീഴ്ചയാണെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ തന്നെ പ്രചാരണം ഏകോപിപ്പിക്കുന്നതിനായി ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ വിശ്വാസം വീണ്ടെടുക്കുന്നതിനായി എഐസിസി കേരളത്തിൽ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച താരിഖ് അൻവറിന്റെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തൽ കോൺഗ്രസിന്റെ പോഷക സംഘടനകളുടെ പ്രതിനികളുമായി ചർച്ചകൾ നടത്തിരുന്നു. ഇന്ദിരാഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പുറമേ എഐസിസി പ്രതിനിധി ജനറൽ സെക്രട്ടറി വിശ്വനാഥന്റെയും നേതൃത്വത്തിലായിരുന്നു ചർച്ചകൾ. മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഇൻകാസ്, ഡിസേബിൾഡ് കോൺഗ്രസ് എന്നീ സംഘടനാ പ്രതിനിധികും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇന്ന് മുതൽ തിരഞ്ഞെുപ്പിന് മുന്നോടിയായുള്ള എഐസിസി യോഗങ്ങളും ആരംഭിച്ചിട്ടുണ്ട്.
കേരളത്തിന് പുറമേ 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി, എന്നീ സംസ്ഥാനങ്ങളിലും എഐസിസി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അസമിൽ മുകുൾ വാസ്നിക്, ഭൂപേഷ് ഭാഗൽ, ഷക്കീൽ അഹമ്മദ് ഖാൻ എന്നിവർക്കാണ് ചുമതല. തമിഴ്നാട്ടിലും പുതുച്ചേരിയിലും വീരപ്പ മൊയ് ലി, എം എം പള്ളം രാജു, നിതിൻ റാവത്ത് എന്നിവരാണ് തിരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കുക. പശ്ചിമബംഗാളിൽ ബികെ ഹരിപ്രസാദ്, അലംഗീർ അലം, വിജയ് ഇന്റർ സിംഗ് ല എന്നിവർക്കും ചുമതല നൽകിയിട്ടുണ്ട്.
കേരളത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (എം), യുഡിഎഫിന് കീഴിലുള്ള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നിവയുമായി കോൺഗ്രസ് സഖ്യം രൂപീകരിച്ചാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രിവ്യൂ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് കേരളത്തിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഇതോടെ പാർട്ടിയിലെ ഗ്രൂപ്പ് തർക്കങ്ങളെക്കുറിച്ചും നേതൃമാറ്റത്തെക്കുറിച്ചുമുള്ള ചർച്ചകൾ ഊർജ്ജിതമായിരുന്നു. പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റുകൾ നേടിയ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് പ്രാദേശിക തെരഞ്ഞെടുപ്പിൽ 86 ൽ 45 സീറ്റുകൾ മാത്രമാണ് നേടിയത്. കേരള നിയമസഭയിൽ കോൺഗ്രസിന് 21 സീറ്റുകളുണ്ട്.

No comments