Breaking News

ഗുര്‍മീതിന് ജയിലില്‍ പച്ചക്കറി കൃഷി; ദിവസ വേതനം 20 രൂപ


ബലാത്സംഗ കുറ്റത്തിന് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന് ജയിലില്‍ ജോലി പച്ചക്കറി കൃഷി. വേതനമായി പ്രതിദിനം ഗുര്‍മീതിന് 20 രൂപ ലഭിക്കുമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ജയിലില്‍ അതീവ പരിക്ഷീണനായും ദുഃഖവാനായുമാണ് ഗുര്‍മീത് ചെലവഴിക്കുന്നതെന്നും ഹരിയാന ജയില്‍ വകുപ്പ് മേധാവി കെ. പി സിങ് വ്യക്തമാക്കി.
രണ്ട് ബലാത്സംഗ കേസുകളിലായി ഇരുപത് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് സിങ് റോത്തകിലെ സുനാരിയ ജയിലിലാണ് കഴിയുന്നത്. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍മുറിക്ക് സമീപത്തുള്ള ജയില്‍ കൃഷിയിടത്തിലാണ് ഗുര്‍മീതിനെ കൃഷിപ്പണിക്കായി നിയോഗിച്ചിരിക്കുന്നത്.
നിലവില്‍ കൃഷിക്കായി നിലം തയ്യാറാക്കുന്ന ജോലിയാണ് ഗുര്‍മീത് ചെയ്യുന്നത്. അടുത്തയാഴ്ചയോടെ പച്ചക്കറി ചെടികള്‍ നടും. ഏതാനും വൃക്ഷങ്ങള്‍ പരിപാലിക്കാനുള്ള ചുമതലയും ഗുര്‍മീതിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
ജയില്‍ നിയമപ്രകാരം ജയില്‍പ്പുള്ളികള്‍ അവരുടെ പരിചയത്തിനും കഴിവിനനുമസരിച്ചുള്ള ജോലികള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഗുര്‍മീതിന്റെ പരിചയത്തിനനുസരിച്ചുള്ള ജോലികള്‍ ജയിലില്‍ ഇല്ലാത്തതിനാലാണ് പച്ചക്കറി കൃഷിക്കായി നിയോഗിച്ചതെന്ന് കെ.പി സിങ് വ്യക്തമാക്കി. മാത്രമല്ല കൂടുതല്‍ ജയില്‍പ്പുള്ളികള്‍ക്കൊപ്പമുള്ള ജോലികള്‍ക്ക് നിയോഗിക്കുന്നത് സുരക്ഷാ ഭീഷണിയുമുണ്ടാക്കും. അവിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കുന്ന ദിവസ വേതനമായ 20 രൂപയാണ് ഗുര്‍മീതിന് ലഭിക്കുകയെന്നും കെ. പി സിങ് വ്യക്തമാക്കി.

No comments