ഇറാന്റെ ചുണക്കുട്ടികള്‍ ജർമനിയുടെ പോസ്റ്റിൽ അടിച്ചു കയറ്റിയത് നാലു ഗോളുകൾ
ഹെവി മെറ്റാലിക്ക് ഫുട്ബാളിന്റെ എല്ലാ മനോഹാരിതയും നിറഞ്ഞ മത്സരത്തില്‍ ഇറാന് തകര്‍പ്പന്‍ വിജയം. ജര്‍മനിയുടെ കുട്ടിപട്ടാളത്തെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ഇറാന്റെ ചുണക്കുട്ടികള്‍ പരാജയപ്പെടുത്തിയത്. ഇറാന് വേണ്ടി രണ്ടു ഗോളുകള്‍ നേടി യൂനസ് ഡെല്‍ഫിയാണ് തിളങ്ങിയത്.
മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ഇറാന്‍ ജര്‍മനിയുടെ നെഞ്ചില്‍ ആദ്യ വെടി പൊട്ടിച്ചിരുന്നു, യൂനസ് ഡെല്‍ഹി ആണ് വലകുലുക്കിയത്.
ആദ്യ ഗോള്‍ വീണതോടെ ഗോള്‍ തിരിച്ചടിക്കാന്‍ ജര്‍മനി ശ്രമിക്കുന്നതിനിടെ ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് ഇറാന്‍ രണ്ടാം ഗോളും നേടി, ഇത്തവണയും വല കുലുക്കിയത് ഡെല്‍ഹി തന്നെ ആയിരുന്നു. ആദ്യ പകുതിക്ക് പിരിയുമ്ബോള്‍ 2-0 എന്നായിരുന്നു സ്കോര്‍ നില.
രണ്ടാം പകുതില്‍ കൂടുതല്‍ പ്രെസ് ചെയ്തു കളിച്ച ഇറാന്‍ ജര്‍മനിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി തുടക്കത്തില്‍ തന്നെ മൂന്നാം ഗോളും നേടി മത്സരം സ്വന്തം കൈപ്പിടിയില്‍ ഒതുക്കി. അല്ലാഹയര്‍ സയ്യദ് ആണ് ഇത്തവണ ഇറാന് വേണ്ടി വലകുലുക്കിയത്. 66 ആം മിനിറ്റില്‍ ഡെല്‍ഫിയെ മാറ്റി നംദരിയെ ഇറക്കിയ കോച്ചിന്റെ നീക്കം ഫലം കണ്ടതോടെ നാലാം ഗോളും വീണു, 75ആം മിനിറ്റില്‍ നംദരി തന്നെയാണ് ഗോള്‍ നേടിയത്. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും വിജയിച്ച ഇറാന്‍ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു.

No comments