പാര്‍വതി നയം വ്യക്തമാക്കുന്നു: 'അപമാനിച്ചിട്ടില്ല, സിനിമയിലെ ലിപ് ലോക്കും അതിക്രമവും ഒന്നല്ല'
കസബ വിഷയത്തില്‍ ഉള്ളു തുറന്ന് വീണ്ടും നടി പാര്‍വതി. ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല. അദ്ദേഹത്തോട് ഒരു വ്യക്തിവിരോധവുമില്ല. അദ്ദഹത്തോട് ബഹുമാനമേയുള്ളൂ. സിനിമകളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞതിന്റെ വീഡിയോ കാണാതെയാണ് പലരും വിമര്‍ശനവുമായി രംഗത്തുവന്നത്- ദി സ്ക്രോളില്‍ എഴുതിയ ലേഖനത്തില്‍ പാര്‍വതി പറഞ്ഞു.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ വിമര്‍ശിച്ച പാര്‍വതിക്കെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ ആക്രമണമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി നടന്നത്. ആരാധകര്‍ക്ക് പുറമെ സിനിമാരംഗത്തുള്ളവരും പാര്‍വതിക്കെതിരെ പരസ്യമായ നിലപാടുമായി രംഗത്തുവന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആക്രമണത്തിനെതിരെ പാര്‍വതി ഡി.ജി.പി.ക്ക് പരാതി നല്‍കുകയും പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി പാര്‍വതി രംഗത്തുവന്നത്.
പാര്‍വതിയുടെ ലേഖനത്തില്‍ നിന്ന്:
"ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല.
മികച്ചൊരു നടന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെത്തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതും. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവും എനിക്കില്ല. എന്റെ പ്രസംഗത്തെ പാര്‍വതി മമ്മൂട്ടിക്കെതിരെ എന്നാണ് പലരും തലക്കെട്ടാക്കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. എന്നെ ആക്രമിച്ചവര്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടില്ല. തലക്കെട്ട് മാത്രം വായിച്ച് എനിക്കെതിരെ പടയ്ക്കിറങ്ങുകയായിരുന്നു അവര്‍. എനിക്കെതിരെ സംസാരിച്ച സിനിമയ്ക്കകത്തുള്ളവര്‍ പോലും ആ വീഡിയോ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ ഞാന്‍ മമ്മൂട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അവര്‍ തിരിച്ചറിയുമായിരുന്നു.
ഒരു കഥാപാത്രത്തിന് ആരുമാവാം. അവര്‍ ലൈംഗികപീഡനം നടത്തുന്നവരും സ്ത്രീവിരുദ്ധരുമൊക്കെയാവാം. എന്നാല്‍, അയാളുടെ സ്ത്രീവിരുദ്ധത ഒരു മോശം കാര്യമായാണോ അതോ നല്ല കാര്യമായാണോ ചിത്രീകരിക്കുന്നത് എന്നാണ് പ്രശ്നം. എന്ത് സിനിമാറ്റിക് വ്യാകരണമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത്. സ്ത്രീവിരുദ്ധനായ ഒരു പുരുഷനെ കാണിച്ച് നിങ്ങള്‍ക്ക് യാഥാര്‍ഥ്യത്തെ കാണിക്കാം. എന്നാല്‍, അതിനെ ഒരു നല്ല പ്രകൃതമല്ലെന്നും നിങ്ങള്‍ക്ക് കാണിക്കാം.
ഞാന്‍ സര്‍ഗാത്മക സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് എനിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. അതല്ല വാസ്തവം. സ്ത്രീവിരുദ്ധരെയും പരമ്ബര കൊലയാളികളെയും ചിത്രീകരിക്കൂ. തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കാതെ തന്നെ സൂപ്പര്‍സ്റ്റാറുകളുടെ ഹീറോയിസം ആഘോഷിക്കൂ.
സിനിമ സിനിമ മാത്രമാണെന്ന് ജനങ്ങള്‍ പറയും. ആയിരക്കണക്കിന് ആളുകള്‍ രണ്ടര മണിക്കൂര്‍ ഒരു ഇരുട്ടുമുറിയില്‍ ഒന്നിച്ചിരുന്നു ചിരിക്കുകയും കരയുകയും കൈയടിക്കുകയും ഒരു കഥയുമായി താദാത്മ്യം പ്രാപിക്കുകയുമെല്ലാം ചെയ്യുമ്ബോള്‍ സിനിമ ജനങ്ങളുടെ പൊതുബോധത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നു. അതിന്റെ ഉത്തരവാദിത്വം ആ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമാണ്. ഇതിനെല്ലാം പുറമെ സ്ക്രീനില്‍ കാണിക്കുന്നതിനെയും പറയുന്നതിനെയും സ്വാധീനിക്കാന്‍ കഴിയുന്ന ശക്തമായ സാന്നിധ്യമായി ഒരു താരവുമുണ്ട്.
ഈ അവബോധത്തെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. എന്റെ എല്ലാ സിനിമകളിലും ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട് ഞാന്‍. ഇതിന് എന്റെ ഒരു എഴുത്തുകാരനും സംവിധായകനും ഒരു പ്രശ്നമുണ്ടായിട്ടില്ല.
ലൈംഗികതയും സ്ത്രീവിരുദ്ധതയുമെല്ലാം ചിത്രീകരിക്കുകയും അവയെ മഹത്വവത്കരിക്കുകയും ചെയ്യുന്നത് വാണിജ്യപരമായാണെങ്കില്‍ അവര്‍ക്ക് എന്താണ് പറയാനുള്ളത്. ഇവിടെ വിറ്റഴിക്കപ്പെടുന്നത് എന്താണ്. നിഷോത്മകമായ ഒന്നിനെയാണ് ഇവിടെ നല്ലതെന്ന വ്യാജേന വിറ്റഴിക്കപ്പെടുന്നത്. സ്ത്രീവിരുദ്ധനായ ഒരു വില്ലനെയാണ് കാണിക്കുന്നതെങ്കില്‍ നമ്മള്‍ അയാളെ പിന്തുടരില്ല. കാരണം അയാള്‍ വില്ലനാണെന്ന് നമുക്കറിയാം. എന്നാല്‍, ഒരു നായകന് ആഘോഷത്തോടെയുള്ള ഒരു പശ്ചാത്തല സംഗീതത്തിന്റെ അകമ്ബടിയോടെ സ്ലോമോഷന്‍ നടത്തത്തോടെ ഇതേ സീനുകള്‍ ലഭിക്കുമ്ബോള്‍ നിങ്ങള്‍ക്ക് അയാളെപ്പോലെയാവാന്‍ തോന്നും. കാരണം അയാള്‍ നായകനാണ്.
ഈ പഠനത്തിന് സമയമെടുക്കും. എന്നാല്‍, ഒന്നിരുന്ന് തെറ്റായ ആദര്‍ശങ്ങള്‍ എങ്ങനെ നമ്മുടെ സാമൂഹികഘടനയുടെ ഭാഗമാക്കായെന്ന് പരിശോധിക്കുമ്ബോള്‍ നമുക്ക് അറിയാനാവും മനുഷ്യ മനസാക്ഷിയെ കലകള്‍ എത്രമാത്രം ആഴത്തില്‍ സ്വാധീനിക്കുന്നുവെന്ന്.
സാമൂഹിക മാധ്യമങ്ങളുടെ വരവോടെ അസഹിഷ്ണുത എത്രമാത്രം വളര്‍ന്നുവെന്ന് ഒന്ന് നോക്കൂ. നമ്മളോട് യോജിക്കാത്ത ഒരാളും ഇന്ന് സ്വീകാര്യമല്ല. പൗരുഷം കുറഞ്ഞവരോട് അസഹിഷ്ണുത പുലര്‍ത്തുന്ന കഥാപാത്രങ്ങളെ എന്തിന് സൃഷ്ടിക്കുന്നു. സ്വവര്‍ഗാനുരാഗികളെയും ഭിന്നലൈംഗികക്കാരെയും മോശപ്പെട്ട രീതിയില





No comments