Breaking News

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡൽഹി മുംബൈയെ പഞ്ഞിക്കിട്ടു..



ഐഎസ്‌എല് നാലാം സീസണില്‍ മുംബൈയുടെ സെമി പ്രതീക്ഷകള്‍ തകര്‍ത്ത് ഡല്‍ഹി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഡല്‍ഹി മുംബൈയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനിന്ന ഡല്‍ഹി രണ്ടാം പകുതിയില്‍ കേവലം ഒരു ഗോള്‍ വഴങ്ങി നാല് ഗോളുകള്‍ മുംബൈ പോസ്റ്റിലെത്തിച്ചു. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ സന്ദര്‍ശകര്‍ക്ക് വിജയം അനിവാര്യമായിരുന്നു. അതേസമയം മുംബൈയുടെ തോല്‍വി ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കും.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറിലൂടെയാണ് ഡല്‍ഹി ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 74-ാം മിനിറ്റില്‍ മതിയാസ് മിറാബ്ജെയും 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മാനുവല്‍ അറാനയും 85-ാം മിനിറ്റില്‍ കലു ഉച്ചയും 90-ാം മിനിറ്റില്‍ ലാലിയാന്‍സുല ചങ്തെയും ഡല്‍ഹിക്കായി ഗോള്‍ വല കുലുക്കി.

49-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ സാന്റോസാണ് മുംബൈയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. മുഴുവന്‍ സമയവും കളം നിറഞ്ഞ് കളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത മതിയാസ് മിറാബ്ജെയാണ് കളിയിലെ താരം.

തോല്‍വിയോടെ മുംബൈ അവസാന നാലിലെത്താതെ പുറത്തായതോടെ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയ്ന്‍ എഫ്സി സെമിയിലേക്ക് യോഗ്യത നേടി. ബെംഗളൂരുവും പുണെയും നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു. ഇനി അവസാന നാലിലെത്താന്‍ ജംഷേദ്പുരൂം ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലാണ് മത്സരം. അടുത്ത മത്സരത്തില്‍ ബെംഗളൂരുവിനെ തോല്‍പ്പിക്കുകയും മറ്റു രണ്ടു ടീമുകളുടെ മത്സരഫലവും ആശ്രയിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷ.

No comments