Breaking News

ആകെയുള്ളത് അരപ്പവന്‍ സ്വര്‍ണം,​ 22,816 രൂപയും: രമ്യ ഹരിദാസിന്റെ സ്വത്ത് വിവരം ഇങ്ങനെ...


പാലക്കാട്: മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പാട്ട്, നൃത്തം,പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ തിളങ്ങിയ രമ്യ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവന്നപ്പോള്‍ ഏക സ്ത്രീ സാന്നിധ്യമാണ്.

ഈ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ആകെയുള്ളത് 22,816 രൂപയുടെ സ്വത്ത്. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 12,816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം സ്വര്‍ണവുമുണ്ട്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യയ്‌ക്ക് ശമ്ബളവും അലവന്‍സും ഉള്‍പ്പെടെ 1,75,200 രൂപയാണു വാര്‍ഷിക വരുമാനം. എല്‍.ഐ.സി ഏജന്റായ അമ്മ രാധയുടെ വാര്‍ഷിക വരുമാനം 12,000 രൂപ.

അമ്മയ്ക്കു 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വര്‍ണമുണ്ട്.

പിതാവിന്റെ പേരില്‍ 20 സെന്റ് ഭൂമിയും 1,000 ചതുരശ്ര അടി വീടുമുണ്ട്. കോഴിക്കോട് നടക്കാവ് എ.ഡി.ജി.പി ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്തിയതിനും കസബ, മുക്കം പൊലീസ് സ്റ്റേഷനുകള്‍ ഉപരോധിച്ചതിനും മൂന്ന് കേസുകള്‍ രമ്യക്കെതിരെയുണ്ട്. 2002ല്‍ എസ്.എസ്.എല്‍.സി പാസായ രമ്യ 2005ല്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്സും 2007ല്‍ പ്രീ പ്രൈമറി ചൈല്‍ഡ് ഹുഡ് എജ്യുക്കേഷന്‍ കോഴ്സും പൂര്‍ത്തിയാക്കി.

തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ തിരിച്ചിറങ്ങുമ്ബോള്‍ രമ്യ ഹരിദാസ് അപ്രതീക്ഷിതമായാണ് അമ്മ രാധയെ കണ്ടത്. മകള്‍ പത്രിക സമര്‍പ്പിക്കുന്നതു കാണാനെത്തിയതായിരുന്നു. അമ്മയ്ക്കു പൂക്കള്‍ നല്‍കിയാണ് രമ്യ സന്തോഷം പങ്കുവച്ചത്. പിന്നെ അമ്മയോടും പ്രവര്‍ത്തകരോടുമൊപ്പം സെല്‍ഫി പകര്‍ത്തി. നേതാക്കളുടെയും നൂറുകണക്കിനു പ്രവര്‍ത്തകരുടെയും അകമ്ബടിയോടെ 11.30നാണു രമ്യ പത്രിക നല്‍കാന്‍ കലക്ടറേറ്റിലെത്തിയത്. അനില്‍ അക്കര എം.എല്‍.എ, നേതാക്കളായ വി.എസ്.വിജയരാഘവന്‍, കെ.അച്യുതന്‍, വി.സി.കബീര്‍ എന്നിവരോടൊപ്പം ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ഡി.ബാലമുരളിക്കു മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.

No comments