Breaking News

'മോദി ആരാ മോന്‍'..! തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെല്ലാം മോദി തന്നെ നെയ്‌തതോ? കാരണങ്ങള്‍ ഇതാ..

ഏഴു ഘട്ടം നീണ്ട ലോക് സഭാ തിരഞ്ഞെടുപ്പു പ്രചാരണം ആദ്യവസാനം ചുറ്റികറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമേദിയിയെ ചുറ്റിപ്പറ്റി. മുദ്രാവാക്യങ്ങളും വിവാദങ്ങളും മോദി തന്നെ സൃഷ്‌ടിച്ചു.
മറ്റുള്ളവര്‍ അത് ഏറ്റുപിടിച്ചു. അഞ്ചു വര്‍ഷം നീണ്ട ബി.ജെ.പി ഭരണത്തിനെതിരായ ജനവികാരം, നോട്ട് നിരോധനം, ജി.എസ്.ടി, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ വോട്ടാക്കി മാറ്റാന്‍ പ്രതിപക്ഷത്തെ അനുവദിക്കാതെ തിരഞ്ഞെടുപ്പ് അജണ്ട മോദി നിശ്ചയിച്ചു.

തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും അനാവശ്യ വിവാദങ്ങള്‍ പ്രചാരണത്തിന്റെ ചൂണ്ടയില്‍ കൊരുത്തിട്ടപ്പോള്‍ പ്രതിപക്ഷം അതില്‍ കൊത്തി വലിച്ചു.
അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ വിഴുപ്പലക്കലില്‍ നിന്ന് പ്രതിപക്ഷത്തെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞതോര്‍ത്ത് മോദി എങ്ങനെ ആര്‍ത്തു ചിരിക്കാതിരിക്കും?. ഭരണ പരാജയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യരുതെന്ന് മോദിയും തിരഞ്ഞെടുപ്പ് മാനേജ്മെന്റും ആദ്യമേ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.
നന്നായി ഹോം വര്‍ക്ക് ചെയ്‌തു. നോട്ട് നിരോധനം ജി.എസ്.ടി, കര്‍ഷക ആത്മഹത്യ , തൊഴിലില്ലായ്‌മ... ഇതൊന്നും ആരെക്കൊണ്ടും ചര്‍ച്ച ചെയ്യിച്ചില്ല. പകരം രാജ്യ സുരക്ഷ എന്ന കാര്‍ഡ് മോദി ആദ്യമേ ഇറക്കി കളിച്ചു. റാഫേല്‍ വിമാന ഇടപാട് രാജ്യസുരക്ഷയുമായി കൂട്ടിക്കുഴച്ചു.

ഫുല്‍വാമ ഭീകരാക്രമണവും ഉപോയഗപ്പെടുത്തി. തൊട്ടാല്‍ പൊള്ളുന്ന വിഷയമായതിനാല്‍ പ്രതിപക്ഷം പ്രതിരോധിച്ചു. ഹിന്ദുത്വ അജണ്ടയിലും മറ്റുള്ളവര്‍ തൊടാതെ പ്രതിരോധം തീര്‍ത്തു.
മോദിയെ ചൗക്കിദാര്‍ എന്നു പരിഹസിച്ച്‌, 'ചൗക്കിദാര്‍ ചോര്‍ഹേ' മുദ്രാവാക്യം രാഹുല്‍ ഗാന്ധി രാവിലെയും വൈകിട്ടും ഉന്നയിച്ചെങ്കിലും പഴയ ചായക്കടക്കാരന്‍ പരിഹാസം വോട്ടാക്കിയതു പോലെ ചൗക്കിദാറെന്ന പരിഹാസ ശരം പിടിച്ചെടുത്ത് മോദി തിരികെ എയുതു. 'മേ ചൗക്കിദാര്‍ ഹും' എന്നു പറഞ്ഞ് വോട്ടാക്കി.
ചൗക്കിദാര്‍ പരിഹാസം സുപ്രിം കോടതി കയറി. രാഹുല്‍ മാപ്പു പറഞ്ഞ നാണക്കേടു കൂടി സംഭവിച്ചപ്പോഴും മോദി ഉള്ളാലെ ചിരിക്കുകയായിരുന്നു. രാഹുല്‍ അതോടെ സറണ്ടറായി.

ഡല്‍ഹി, പഞ്ചാബ് വോട്ടെടുപ്പായപ്പോള്‍ പഴയ സിഖ് കൂട്ടക്കൊലയിലെ രാജീവ് ഗാന്ധിയുടെ പങ്ക് മോദി പുറത്തെടുത്തിട്ടതോടെ രാഹുലും കോണ്‍ഗ്രസും പ്രതിരോധത്തിലായി . ബംഗാള്‍ വോട്ടെടുപ്പില്‍ രാഹുലിനെ വിട്ട് മോദി മമതയെ പ്രകോപിപ്പിച്ചു.
അമിത്ഷായുടെ റാലി തടഞ്ഞ മമതയോട് എന്നെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്നു ചോദിച്ചു മമതയെ വിറപ്പിച്ചു. മേഘ മണ്ടത്തരം, ഡിജിറ്റല്‍ കാമറ, ഈ മെയില്‍ ചര്‍ച്ച എടുത്തിട്ട മോദിയെ മണ്ടനെന്നു പരിഹസിച്ച്‌ പലരും ട്രോളിയപ്പോള്‍ ഇത് വിഡ്ഡിത്തമായി രാജ്യം ആഘോഷിക്കുന്നത് മുന്‍കൂട്ടിക്കണ്ട് അഞ്ചു വര്‍ഷത്തെ കേന്ദ്ര ഭരണത്തിനെതിരെ കാര്യമായ വിമര്‍ശനമില്ലാതെ ഏഴുഘട്ട തിരഞ്ഞെടുപ്പെന്ന പാലം കടന്നതില്‍ ആശ്വസിക്കുകയായിരുന്നു മോദി.
മോദി ആദ്യവസാനം അജണ്ട നിശ്ചയിച്ച ഒരു തിരഞ്ഞെടുപ്പ് അവസാനിക്കുമ്ബോള്‍ അഞ്ചുവര്‍ഷത്തെ ഭരണപരാജയം പ്രതിപക്ഷത്തിന് ജനങ്ങളുടെ മുന്നില്‍ എത്തിക്കാനാവാത്തതു കൊണ്ട് 'മോദി ആരാ മോന്‍' എന്നായിരിക്കും രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തല്‍.

No comments