Breaking News

പ്രതിപക്ഷ സഖ്യത്തിന് മുന്നിട്ടിറങ്ങി സോണിയ.. പ്രധാനമന്ത്രി പദം വേണ്ട: മമതയും മയാവതിയും പിന്തുണക്കും..!

ബംഗാളിലെ രാഷ്‌ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന പ്രതിപക്ഷ ഐക്യത്തിന് ഊര്‍ജ്ജം പകരും വിധം മോദി സര്‍ക്കാരിന്റെ രണ്ടാം വരവ് തടയാന്‍ പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്‌ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഒപ്പം വിശാല പ്രതിപക്ഷ ഐക്യശ്രമങ്ങളുമായി യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി കളത്തിലിറങ്ങി.

 തിരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 23ന് സോണിയയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ വിളിക്കും. പ്രതിപക്ഷ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ച്‌ സോണിയ കത്തയച്ചു.

എന്‍.ഡി.എയ്‌ക്ക് കേവലഭൂരിപക്ഷം കിട്ടില്ലെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാദ്ധ്യത പോലും ഉപേക്ഷിക്കുന്ന പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയത്.
പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു പ്രശ്നവും ഇല്ലെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റുക മാത്രമാണ് ലക്ഷ്യമെന്നും സീനിയര്‍ നേതാവായ ഗുലാം നബി ആസാദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ,​ ബി.ജെ.പിയുടെ ഭരണത്തുടര്‍ച്ച തടയാന്‍ എന്ത് വിട്ടുവീഴ്‌ചയും ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ പുനരാലോചനയുടെ സൂചനയാണിത്. പ്രധാനമന്ത്രി മോഹമുള്ള മമതാ ബാനര്‍ജി,​ മായാവതി,​ ചന്ദ്രശേഖര്‍ റാവു,​ ചന്ദ്രബാബു നായിഡു തുടങ്ങിയവരെ വിശാലസഖ്യത്തില്‍ നിറുത്താനുള്ള തന്ത്രമാണിത്.
23ലെ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിനും ജെ.ഡി.എസ് അദ്ധ്യക്ഷന്‍ എച്ച്‌.ഡി. ദേവഗൗഡയും അറിയിച്ചു. ബി.എസ്.പിയും എസ്.പിയും പ്രതികരിച്ചിട്ടില്ല.

പ്രതിപക്ഷ നേതാക്കളില്‍ സ്റ്റാലിന്‍ മാത്രമാണ് രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞിട്ടുള്ളത്. മായാവതിയാകട്ടെ, പ്രധാനമന്ത്രിയായാല്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കണം എന്നു വരെ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് ഒപ്പമുള്ളതാണ് മായാവതിയുടെ ഡല്‍ഹി മോഹത്തിന് കരുത്തേകുന്നത്. സ്‌റ്റാലിന്റെ നിര്‍ദ്ദേശത്തോട് യോജിച്ചിട്ടില്ലെന്നാണ് മമതാ ബാനര്‍ജി പറഞ്ഞിട്ടുള്ളത്.

ടി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയില്‍ സഖ്യസാദ്ധ്യതകള്‍ ആരാഞ്ഞിരുന്നു. കോണ്‍ഗ്രസ് പക്ഷം വിട്ട് മൂന്നാം ചേരിയിലേക്ക് വരാനുള്ള റാവുവിന്റെ ക്ഷണം തള്ളിയ സ്റ്റാലിന്‍ റാവുവിനെ കോണ്‍ഗ്രസ് മുന്നണിയിലേക്ക് ക്ഷണിച്ചു എന്നാണ് സൂചന.
റാവു സ്വകാര്യമായി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലിനെയും ഗുലാം നബി ആസാദിനെയും ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
രാഹുലും പ്രിയങ്കയും ചേര്‍ന്ന് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ കഠിനാദ്ധ്വാനം നടത്തുമ്ബോഴും പ്രാദേശിക നേതാക്കളുടെ ഈ നിലപാടുകള്‍ കണക്കിലെടുത്താണ് പ്രധാനമന്ത്രി പദത്തിനായി വാശിപിടിക്കണ്ട എന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് അയഞ്ഞത്.

No comments