Breaking News

രാജീവിനെ തേജോവധം ചെയ്യുന്ന മോദി രാജ്യത്തിന് അപമാനം: ചെന്നിത്തല

രാജീവ് ഗാന്ധിയെ തേജോവധം ചെയ്യുന്ന നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച്‌ കെ.പി.സി.സിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപിതാവിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് രാജീവ് ഗാന്ധിയെ ഇകഴ്‌ത്താന്‍ ശ്രമിക്കുന്നതും. ആധുനിക ഇന്ത്യയെ നയിക്കാന്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന നേതാവായിരുന്നു രാജീവെന്നും ചെന്നിത്തല പറഞ്ഞു.

ഹിന്ദി ഹൃദയഭൂമികയില്‍ തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയ കപടനാടകമാണ് മോദിയുടെ കേദാര്‍നാഥ് യാത്രയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്ബ് പെരുമാറ്റച്ചട്ടം ലംഘിച്ച്‌ പ്രധാനമന്ത്രിക്ക് കേദാര്‍നാഥില്‍ പോകാന്‍ അനുമതി നല്‍കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അംഗീകരിക്കാനാവില്ല. കമ്മിഷന്റെ വിശ്വാസ്യതയാണവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ രാജ്യത്തിന്റെ അഭിമാനത്തെ മോദി വെല്ലുവിളിക്കുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ കോടികളുടെ അഴിമതി നടത്തിയ പെരുങ്കള്ളനായ മോദിക്ക് രാജീവ് ഗാന്ധിയുടെ പേര് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്ബാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, എം.എല്‍.എമാരായ കെ.സി. ജോസഫ്, വി.ഡി. സതീശന്‍, വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, തെന്നല ബാലകൃഷ്ണപിള്ള, എന്‍. ശക്തന്‍, എന്‍. പീതാംബരക്കുറുപ്പ്, പാലോട് രവി, പന്തളം സുധാകരന്‍, വര്‍ക്കല കഹാര്‍, മണക്കാട് സുരേഷ്, ആര്‍. വത്സലന്‍, കെ. വിദ്യാധരന്‍, കൊറ്റാമം വിമല്‍കുമാര്‍, എം.എ. സലാം തുടങ്ങിയവരും പങ്കെടുത്തു.

No comments