Breaking News

യെഡ്ഡി അഞ്ച് കൊല്ലം തികക്കില്ല.. യെഡിയൂരപ്പയെ അട്ടിമറിക്കും..? 15 അല്ല കൂടുതല്‍ പേര്‍.. ലിംഗായത്ത് നേതാക്കളുടെ യോഗം, അമ്പരന്ന് ബിജെപി..!!

മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പ്രായം ഉയര്‍ത്തിക്കാട്ടി കര്‍ണാടകത്തില്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുകയും ചെയ്തിരുന്നു. മന്ത്രിസഭ വികസനത്തില്‍ നിന്നും തഴയപ്പെട്ട മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാരിനെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ ബിജെപി എംഎല്‍എമാര്‍ തന്നെ സജീവമാക്കിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ശക്തമായിരിക്കുന്നത്.

അതിനിടെ പുതിയ ഒരു വിഭാഗം നേതാക്കള്‍ കൂടി യെഡ്ഡിക്കെതിരെ രംഗത്തെത്തി. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് മുഖ്യമന്ത്രിക്കതിരെ യോഗം ചേര്‍ന്നിരിക്കുന്നത്.

മന്ത്രിസഭ വികസനത്തില്‍ നിന്നും തഴയപ്പെട്ടതോടെ 15 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിന്‍റെ വസതിയില്‍ വെച്ചാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്.

77 വയസ് പൂര്‍ത്തിയായ യെഡിയൂരപ്പയ്ക്ക് ഇനി മുഖ്യമന്ത്രി പദവിയില്‍ തുടരുന്നതിന് ശാരീരിക അവശതകള്‍ ഉണ്ടെന്നാണ് ഇവരുടെ വാദം. മാത്രമല്ല പ്രായം കേന്ദ്ര നേതൃത്വം നിശ്ചയിച്ച പ്രായത്തിന്‍റെ മാനദണ്ഡം മറികടന്നാണ് യെഡ്ഡിയെ മുഖ്യനാക്കിയതെന്നും ഇവര്‍ പറയുന്നു.

ഇത് സംബന്ധിച്ച് ഒരു അജ്ഞാത കത്തും ബിജെപിക്കുള്ളില്‍ പ്രചരിക്കുന്നുണ്ട്. മക്കള്‍ രാഷ്ട്രീയം വളര്‍ത്താനാണ് യെഡിയൂരപ്പ ശ്രമിക്കുന്നതെന്നും രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും യെഡിയൂരപ്പയുടെ കുടുംബാംഗങ്ങള്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

യെഡിയൂരപ്പയ്ക്ക് പകരം ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് വിമതരുടെ ആവശ്യം. കേന്ദ്ര നേതൃത്വം ഇതിനെ വഴങ്ങിയില്ലേങ്കില്‍ പല അട്ടിമറികളും ഉണ്ടാകുമെന്ന സൂചനയും വിമതര്‍ നല്‍കുന്നുണ്ട്. അതേസമയം ഇതിനോട് പ്രതികരിക്കാന്‍ യെഡിയൂരപ്പയോ നേതൃത്വമോ തയ്യാറായിട്ടില്ല

അതിനിടയിലാണ് പുതിയ ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചശാലി സമുദായാംഗങ്ങളായ നേതാക്കളാണ് മുഖ്യമന്ത്രിക്കെതിരെ രഹസ്യ യോഗം ചേര്‍ന്നത്.

സമുദായ പുരോഹിതന്‍റെ നേതൃത്വത്തിലാണ് സിറ്റിയിലെ ഹോട്ടലില്‍ നേതാക്കള്‍ യോഗം ചേര്‍ന്നത്. സമുദായത്തിന് മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നതാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ഒബിസി ലിസ്റ്റില്‍ പഞ്ചശാലി സമുദായത്തെ ഉള്‍പ്പെടുത്തുക, സമുദായാംഗമായ മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി എംഎല്‍സി ആക്കുക തുടര്‍ന്ന ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

അതേസമയം അതൃപ്തരായ നേതാക്കള്‍ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ട മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടിയാണ് കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാന്‍ താത്പര്യമില്ലെന്ന് കട്ടി കുമാരസ്വാമിയെ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

നിയമസഭ സമ്മേളനം നടക്കുന്നതിനിടയില്‍ നേതാക്കള്‍ നടത്തിയ നീക്കം ബിജെപി നേതാക്കള്‍ക്കിടയില്‍ അമ്പരപ്പിനിടയാക്കിയിട്ടുണ്ട്. അതേസമം ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടത് സംബന്ധിച്ചുള്ള വിവരം ജെഡിഎസിനോട് അടുത്ത വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ടെങ്കിലും എച്ച്ഡി കുമാരസ്വാമി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ 10-15 ദിവസത്തിനുള്ളില്‍ കര്‍ണാടകത്തിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് തങ്ങള്‍ തിരുമാനം കൈക്കൊള്ളുമെന്ന് കുമാരസ്വാമി പറഞ്ഞുു.
അതേസമയം നിലവിലെ സാഹചര്യത്തില്‍ പ്രതികരണവുമായി ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ രംഗത്തെത്തി.

ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കര്‍ണാടകത്തില്‍ ഭരണ കാലാവധി തികയ്ക്കണമെന്നും അപ്പോള്‍ മാത്രമേ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ഒരുക്കാന്‍ തനിക്ക് കഴിയുള്ളൂവെന്നും ദേവഗൗഡ പറഞ്ഞു.

മൂന്ന് വര്‍ഷം കൂടി ബിജെപി ഭരിക്കണം. ആറ് മാസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴുകയോ തുടര്‍ന്ന് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുകയോ ചെയ്താല്‍ അതില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്ക് എളുപ്പമായേക്കില്ല. സമയം പ്രധാന ഘടകമാണ്, ദേവഗൗഡ ബെലഗാവിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

No comments