Breaking News

കാപ്പന്‍ ചെന്നിത്തലയെ വിളിച്ചു; വെളിപ്പെടുത്തല്‍, മാണിയുടെ ആത്മാവ് പൊറുക്കില്ല, രാഷ്ട്രീയം മാറുന്നു.. യുഡിഎഫിന് ഗുണം ഇക്കാര്യങ്ങളിൽ..

 


ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന പ്രഖ്യാപനം നടത്തിയതോടെ എല്‍ഡിഎഫില്‍ പൊട്ടിത്തെറിക്ക് സാധ്യത ഒരുങ്ങുന്നുവെന്ന് സൂചന. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുമ്പോള്‍ ഇതുവരെ മുന്നണിക്കൊപ്പം നിന്ന എന്‍സിപി പുറത്തുപോകുമോ എന്നാണ് ചോദ്യം. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ ഇന്നും ആവര്‍ത്തിച്ചു.


എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുമെന്നാണ് കാപ്പന്‍ മാധ്യമങ്ങളെ അറിയിച്ചതെങ്കിലും പാലാ സീറ്റിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ട്. ഇതിനിടെയാണ് മാണി സി കാപ്പന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ചുവെന്ന് യുഡിഎഫ് കണ്‍വീനറുടെ വെളിപ്പെടുത്തല്‍. കേരള രാഷ്ട്രീയം വീണ്ടും മാറുകയാണോ.....


ആഴ്ചകളായി ജോസ് കെ മാണി ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തി വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ജോസ് പ്രഖ്യാപിച്ചത്. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, യുഡിഎഫ് പിന്നില്‍ നിന്ന് കുത്തി എന്നും ജോസ് ആരോപിച്ചു.


യുഡിഎഫിനും പിജെ ജോസഫിനുമെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജോസ് കെ മാണി എല്‍ഡിഎഫിലെത്തുന്നത്. സീറ്റുകളുടെ കാര്യത്തില്‍ ധാരണ ആയി എന്നാണ് വിവരം. കോട്ടയത്ത് പാലാ സീറ്റടക്കം അഞ്ചെണ്ണം ജോസ് കെ മാണി വിഭാഗത്തിന് കൈമാറുമെന്നും പ്രചാരണമുണ്ട്.


ജോസ് കെ മാണിയുടെ വരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. 38 വര്‍ഷമായി മാണി വിഭാഗം യുഡിഎഫിനൊപ്പമാണ്. ഈ ബന്ധമാണ് ഇന്ന് ഇല്ലാതായിരിക്കുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് വീണ്ടും പല തട്ടിലായി. ജോസ് കെ മാണി എല്‍ഡിഎഫിലും പിജെ ജോസഫ് യുഡിഎഫിലും.


ജോസ് കെ മാണിയുടെ വരവില്‍ ഏറെ ആശങ്കയുള്ള പാര്‍ട്ടി എന്‍സിപിയാണ്. കെഎം മാണിയുടെ വിയോഗ ശേഷം പാലാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് മാണി സി കാപ്പനാണ് ജയിച്ചത്. കോണ്‍ഗ്രസും പിജെ ജോസഫും കാലുവാരിയതാണ് ഇതിന് കാരണമെന്ന് ജോസ് കെ മാണി ആരോപിക്കുന്നു.


ജോസ് കെ മാണി എത്തിയെങ്കിലും തങ്ങള്‍ ഇടതുമുന്നണിക്കൊപ്പം തുടരുമെന്ന് തൊട്ടുപിന്നാലെ മാണി സി കാപ്പന്‍ മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാല്‍ എല്‍ഡിഎഫിലുണ്ടാകില്ലെന്നും മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടാനുള്ള സാധ്യത സംബന്ധിച്ച് വിശദീകരിച്ചു. പാലാ സീറ്റ് നഷ്ടമായാല്‍ എല്‍ഡിഎഫില്‍ തുടരില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ച് യുഡിഎഫിലേക്ക് വരാന്‍ സന്നദ്ധ പ്രകടിപ്പിച്ചുവെന്നും ഹസന്‍ വെളിപ്പെടുത്തി.


ജോസ് കെ മാണി യുഡിഎഫിനെ വഞ്ചിച്ചു. മാണിയുടെ ആത്മാവ് പോലും ജോസ് കെ മാണിയോട് പൊറുക്കില്ല. യുഡിഎഫ് വിടാനും എല്‍ഡിഎഫില്‍ ചേരാനുമുള്ള ജോസിന്റെ തീരുമാനം ആത്മഹത്യാപരമാണ്. ജോസിനൊപ്പമുള്ള ആര്‍ക്കും ഇതില്‍ ആഹ്ലാദമില്ല. വാര്‍ത്താസമ്മേളനത്തില്‍ അടുത്തിരുന്നുവരെ നിങ്ങള്‍ നോക്കിയില്ലേ. എല്ലാവരുടെ മുഖത്തും മ്ലാനത പ്രകടമായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.


മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജോസ് കെ മാണിയും ചിലരും ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ മാണിക്ക് ശേഷം അവര്‍ ഒരു കളമൊരുക്കുകയായിരുന്നു. അതാണ് ഇന്ന് കണ്ടത്. യുഡിഎഫ് നേതാക്കളെ കുറ്റപ്പെടുത്തുന്നത് അനാവശ്യമാണ്. ജോസ് പോയാല്‍ യുഡിഎഫിന് നഷ്ടമല്ല. യുഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും ജോസിനൊപ്പം അണികള്‍ കുറവാണെന്നും ഹസന്‍ പറഞ്ഞു.


മാണി സി കാപ്പന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍സിപിയിലെ ഒരു വിഭാഗം യുഡിഎഫിലേക്ക് മാറുമോ എന്ന ചോദ്യം ഉയര്‍ന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സുഹൃത്തിന്റെ വീട്ടില്‍ വച്ചു കണ്ടെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.


സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചിട്ടുണ്ട്. പവാറിനും ഇതേ നിലപാടാണ്. എന്നാല്‍ എകെ ശശീന്ദ്രന്‍ വിഭാഗം കടുപിടിത്തത്തിന് നില്‍ക്കുന്നില്ല. ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സൂചനകള്‍. സിപിഎം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യാമെന്ന് ശരദ് പവാര്‍ ഉറപ്പ് നല്‍കിയ ആശ്വാസത്തിലാണ് മാണി സി കാപ്പന്‍.


നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി വെള്ളിയാഴ്ച കൊച്ചിയില്‍ യോഗം വിളിച്ചിരിക്കുകയാണ്. എങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിക്കില്ല. പാലാ സീറ്റ് ചര്‍ച്ച വരുമ്പോള്‍ നിലപാട് അറിയിക്കാമെന്നാണ് നിലവിലെ ധാരണ. പാലാ സീറ്റും കേരള കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വളരെ വലുതാണ് എന്നാണ് ജോസ് കെ മാണി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

No comments