Breaking News

കോണ്‍ഗ്രസിന് പുതിയ ട്രബിള്‍ ഷൂട്ടര്‍, ആ നേതാവിനെ ദില്ലിയിലെത്തിക്കാന്‍ രാഹുല്‍, ജി23 ഒതുങ്ങും..!!

 


കോണ്‍ഗ്രസില്‍ പുതിയ ട്രബിള്‍ഷൂട്ടറെ നിയമിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. സീനിയര്‍ നേതാവായ കമല്‍നാഥിന്റെ പേരാണ് മുന്‍നിരയില്‍ ഉള്ളത്. മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന കമല്‍നാഥിന്റെ പ്രസ്താവന രാഹുലില്‍ നിന്നുള്ള സന്ദേശത്തെ തുടര്‍ന്നാണ്. ദേശീയ തലത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധി പരിഹരിക്കാന്‍ കമല്‍നാഥിന്റെ ആവശ്യമുണ്ടെന്ന് ടീം രാഹുലും കരുതുന്നു. അതിലുപരി ജി23 നേതാക്കളെ തളയ്ക്കാനാണ് രാഹുല്‍ അദ്ദേഹത്തെ ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത്.


അഹമ്മദ് പട്ടേല്‍ പോയതോടെ എല്ലാ പാര്‍ട്ടിക്കും പ്രിയങ്കരനായ ഒരു നേതാവ് ദില്ലിയില്‍ കോണ്‍ഗ്രസിന് ഇല്ലാതായിരിക്കുകയാണ്. ട്രബിള്‍ ഷൂട്ടറുടെ റോളിന് പുറമേ കോണ്‍ഗ്രസിന്റെ ട്രഷറര്‍ സ്ഥാനവും പുതിയ നേതാവ് ഏറ്റെടുക്കണം. കമല്‍നാഥിന്റെ പേരാണ് രാഹുല്‍ ഗാന്ധിയുടെ സജീവ പരിഗണനയിലുള്ളത്. അദ്ദേഹത്തെ ദില്ലിയിലേക്ക് തിരിച്ചുവിളിപ്പിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം അദ്ദേഹം സോണിയാ ഗാന്ധിയെ കണ്ടിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന സൂചന കമല്‍നാഥ് നല്‍കിയിരുന്നു. ഇത് തടയാന്‍ കൂടിയാണ് സോണിയ ശ്രമിക്കുന്നത്.


കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാവണമെന്ന വാദം ശക്തമായിരിക്കുകയാണ്. എകെ ആന്റണി വീണ്ടും ഇക്കാര്യം ഉന്നയിച്ചിരിക്കുകയാണ്. ഒന്നാമത്തെ ആവശ്യം യുപിഎ അധ്യക്ഷ സ്ഥാനം നഷ്ടമാവാതിരിക്കാനുള്ള നീക്കം കൂടിയാണിത്. അതേസമയം ശരത് പവാര്‍ അധ്യക്ഷ സ്ഥാനം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് പറയുന്ന ഒരു വിഭാഗവും പാര്‍ട്ടിയിലുണ്ട്. കേരളത്തിലും അത്തരം നേതാക്കളുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്.


രാഹുലിന് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കാന്‍ ഇപ്പോള്‍ കമല്‍നാഥിനെ ആവശ്യമാണ്. അഹമ്മദ് പട്ടേലിനെ രാഹുലിന് ഒട്ടും താല്‍പര്യമില്ലായിരുന്നു എന്നാല്‍ കമല്‍നാഥ് രാഹുലിന്റെ വിശ്വസ്തനാണ്. അതിലുപരി പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ വലിയ പിന്തുണയും കമല്‍നാഥിനുണ്ട്. മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്ക്, മായാവതി എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു കമല്‍നാഥിന്. എല്ലാ പാര്‍ട്ടികളിലും അദ്ദേഹത്തിന് ബന്ധമുണ്ട്. മുമ്പ് പല സംസ്ഥാനങ്ങളുടെ ചുമതല കമല്‍നാഥിന് കോണ്‍ഗ്രസ് നല്‍കിയതാണ് ഈ നേട്ടത്തിന് കാരണം.


2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാഹുലിന്റെ മുന്നിലുണ്ട്. ഒരു മഹാസഖ്യത്തെ അണിനിരത്താനുള്ള പ്ലാനും അദ്ദേഹത്തിനുണ്ട്. കമല്‍നാഥ് ദില്ലിയിലെത്തിയാല്‍ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സഹകരണം ഗുണം ചെയ്യും. 2022ലെ യുപി തിരഞ്ഞെടുപ്പ് മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. യുപിഎ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്ന കമല്‍നാഥിന് മുമ്പ് അത്തരം സഖ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിരുന്നു. അത് പൊടിതട്ടിയെടുക്കാനാണ് രാഹുലിന്റെ നിര്‍ദേശം.


പാര്‍ട്ടിയുടെ ട്രഷറര്‍ ചുമതലയാണ് കമല്‍നാഥിന് സുപ്രധാനമായി വഹിക്കാനുള്ള മറ്റൊരു കാര്യം. ഏറ്റവും നന്നായി ഫണ്ടുകള്‍ സ്വരൂപിക്കുന്ന നേതാവെന്ന പേര് കമല്‍നാഥിനുണ്ട്. മാറ്റത്തിനൊപ്പം നേതൃത്വം തുടരുക എന്ന തന്ത്രമാണ് കമല്‍നാഥിനുള്ളത്. ചിന്ദ്വാരയില്‍ അടക്കം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമല്‍നാഥ് ഫണ്ടുകള്‍ കണ്ടെത്തിയിരുന്നതും, കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവന്നതും ഈ മിടുക്ക് കാരണമാണ്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് കമല്‍നാഥിന് മുന്നിലുള്ള ആദ്യ ടാര്‍ഗറ്റ്.


കോണ്‍ഗ്രസിലെ ജി23 നേതാക്കളെ അനുനയിപ്പിക്കാന്‍ കഴിവുള്ള നേതാവ് കമല്‍നാഥാണ്. ഇത് രാഹുലിനും അറിയാം. കഴിഞ്ഞ ദിവസം ഈ 23 നേതാക്കളും കമല്‍നാഥിന്റെ വീട്ടില്‍ ഒത്തുകൂടി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ടീമിന്റെ കൂടെയാണെന്ന് കമല്‍നാഥ് ഒരിക്കലും പറഞ്ഞിട്ടില്ല. രാഹുലിനെ കമല്‍നാഥ് തള്ളിപ്പറഞ്ഞിട്ടുമില്ല. അതാണ് അദ്ദേഹത്തിന് നേട്ടമായി മാറുന്നത്. വിമത പ്രശ്‌നം കമല്‍നാഥ് പരിഹരിച്ച് നല്‍കാമെന്ന് സോണിയാ ഗാന്ധിക്ക് വാക്ക് നല്‍കിയിട്ടുണ്ട്.


പാര്‍ട്ടിയില്‍ കമല്‍നാഥിന് എതിരാളികളുമുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ കമല്‍നാഥ് അഹമ്മദ് പട്ടേലിന് സമാനമായ റോള്‍ വഹിക്കുന്നതിനെ എതിര്‍ക്കുന്നവരാണ്. ഇവര്‍ക്കുള്ള പ്രാധാന്യം കുറഞ്ഞ് പോകുമോ എന്നാണ് ഭയം. കമല്‍നാഥിനെ ഗാന്ധി കുടുംബം പഴയ പോലെ വിശ്വസിക്കുന്നില്ലെന്നും ഈ നേതാക്കള്‍ പറയുന്നു. പക്ഷേ കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ ഔരു സ്വാധീനവും ഇല്ലാത്തവരാണ്. അതുകൊണ്ട് കമല്‍നാഥ് അല്ലാതെ മറ്റൊരു ഓപ്ഷന്‍ രാഹുലിനില്ല. ജനുവരിയില്‍ തന്നെ ഈ പ്രഖ്യാപനവും ഉണ്ടാവും.

No comments