വികെ പ്രശാന്തിനെതിരെ ശബരീനാഥ്..? വട്ടിയൂർക്കാവിൽ അട്ടിമറി നീക്കത്തിന് കോൺഗ്രസ്..!! ഒരുക്കുന്നത് കിടിലൻ തന്ത്രങ്ങൾ..
തിരുവനന്തപുരം; യുഡിഎഫിന് ഒട്ടും ആശ്വാസം നൽകുന്നതല്ല തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ. സംസ്ഥാന തലസ്ഥാനത്ത് ഉൾപ്പെടെ ദയനീയ പരാജയമായിരുന്നു യുഡിഎഫ് ഏറ്റുവാങ്ങിയത്. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽ 12 എണ്ണവും എൽഡിഎഫിനായിരുന്നു മുന്നേറ്റം.
ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗൗരവതരമായ ചില ഇടപെടലുകൾ നടത്താൻ ഒരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം.ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായ വട്ടിയൂർക്കാവിൽ ഇക്കുറി പോരാട്ടം കടുപ്പിക്കാനാണ് മുന്നണി ഒരുങ്ങുന്നത്. വികെ പ്രശാന്തിനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുകയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.വിശദാംശങ്ങളിലേക്ക്
2011 ലാണ് വട്ടിയൂർക്കാവ് മണ്ഡലം നിലവിൽ വന്നത്.ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിന്റെ കെ മുരളീധരൻ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ആദ്യ എംഎൽഎയായിരുന്നു. 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.സിറ്റിംഗ് എംഎൽഎയായിരുന്ന കെ മുരളീധരൻ വടകര എംപിയായതോടെയാണ് 2019 ൽ ഇവിടെ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്നത്.
വിജയം ആവർത്തിക്കാനാകുമെന്ന് പ്രതീക്ഷിച്ച് നിന്ന യുഡിഎഫ് നേതൃത്വത്തെ പാടെ അമ്പരിപ്പിച്ച് കൊണ്ട് അട്ടിമറി വിജയമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയായ വികെ പ്രശാന്ത് മണ്ഡലത്തിൽ നേടിയത്.14465 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാർ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളുമാണ് നേടിയത്.
സമുദായ വോട്ടുകള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ മേഖലകളിലും വികെ പ്രശാന്തിന് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കാനായത്. മുൻ എംഎൽഎ കൂടിയായ കെ മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കി നായർ വോട്ടുകൾ നേടാമെന്ന കോൺഗ്രസ് കണക്ക് കൂട്ടലുകൾ മണ്ഡലത്തിൽ പാടെ പിഴയ്ക്കുകയായിരുന്നു.
മൂന്ന് അഞ്ച് മാസങ്ങൾക്കപ്പുറം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ആത്മവിശ്വാസം ഉയർന്ന നിലയിൽ തന്നെയാണ് ഇവിടെ എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് എൽഡിഎഫ് മണ്ഡലത്തിൽ കാഴ്ചവെച്ചത്.
മണ്ഡലത്തിലെ 22 വാർഡുകളിൽ 12 ഇടത്ത് മുന്നണിക്ക് ജയിക്കാൻ സാധിച്ചിരുന്നു. അതേസമയം ഒൻപതിടത്ത് ബിജെപിയും മൂന്നിടത്ത് കോണ്‍ഗ്രസും ജയിച്ചു.ആകെ വോട്ടെണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ബിജെപിയെക്കാൾ നാലായിരത്തിലേറെ വോട്ട് വ്യത്യാസം ഇവിടെ എൽഡിഎഫിനുണ്ട്.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 51000 വോട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 25000ത്തോളം വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്.വരുന്ന തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വികെ പ്രശാന്ത് തന്നെയാകും എൽഡിഎഫ് സ്ഥാനാർത്ഥി എന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം യുഡിഎഫിൽ ആരാകും ഇറങ്ങുക?
ഇക്കുറി വികെ പ്രശാന്തിനെതിരെ കെഎസ് ശബരീനാഥനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.അരുവിക്കര മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൂറഅറൻ വിജയം ശബരീനാഥ് നേടിയിരുന്നെങ്കിലും മണ്ഡലത്തിൽ നിലവിൽ ശബരീനാഥന് അനുകൂല സാഹചര്യമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
ഇതോടെയാണ് അരുവിക്കരയിൽ നിന്ന് മാറി വട്ടിയൂർക്കാവിൽ ശബരീനാഥനെ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായ ശബരീനാഥനെ രംഗത്തിറക്കുന്നതോടെ യുവാക്കളുടെ വോട്ടുകളും കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്.
അതേസമയം അരുവിക്കരയിൽ മത്സരിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചതോടെയാണ് ശബരിനാഥനെ വട്ടിയൂർക്കാവിൽ പരിഗണിക്കുന്നതെന്നാണ് വിവരം. രമേശ് ചെന്നിത്തലയേയും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വികെ പ്രശാന്തിനെതിരെ ചെന്നിത്തല മത്സരിച്ച് മുന്നേറ്റം നേടിയാൽ അത് കോൺഗ്രസ് വിജയത്തിന് തിളക്കം കൂട്ടുമെന്ന് നേതാക്കൾ കരുതുന്നുണ്ട്. അതേസമയം വികെ പ്രശാന്തിന്റെ വ്യക്തി പ്രഭാവത്തിൽ പ്രതിപക്ഷ നേതാവിന് പിടിച്ച് നിൽക്കാനായില്ലേങ്കിൽ അത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി മാറിയേക്കും.
അതേമയം കെ മുരളീധരൻ തന്നെ മണ്ഡലത്തിൽ തിരിച്ചെത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. എംപി സ്ഥാനം രാജിവെച്ച് വട്ടിയൂർക്കാവിലേക്ക് മടങ്ങാനുള്ള താത്പര്യം നേരത്തേ മുരളീധരൻ പ്രകടിപ്പിച്ചിരുന്നു. നേതൃത്വം അംഗീകരിക്കുകയാണെങ്കിൽ കെ മുരളീധരനും വികെ പ്രശാന്തും നേർക്ക് നേരുള്ള പോരാട്ടത്തിന് മണ്ഡലത്തിൽ വഴിയൊരുങ്ങും.

No comments