Breaking News

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ..!! ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടിയെന്ന് റിപ്പോർട്ട്; ആന്റണി നയിക്കും..


 ദില്ലി/തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും എന്നതില്‍ ഹൈക്കമാന്‍ഡിന്റെ വ്യക്തമായ ഇടപെടല്‍. ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പച്ചകൊടി എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും രണ്ട് ടേമുകളായി മുഖ്യമന്ത്രി പദവി പങ്കിടുമെന്ന് അഭ്യൂഹമുണ്ട്. ഹൈക്കമാന്‍ഡും ഇത് അംഗീകരിക്കുന്നു എന്ന രീതിയില്‍ ആണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. വിശദാംശങ്ങള്‍...


നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മത്സരിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഉമ്മന്‍ ചാണ്ടി ഇത്തവണ മത്സര രംഗത്ത് നിന്ന് വിട്ടുനിന്നേക്കുമെന്ന് ആദ്യം സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഘടകകക്ഷികളും കോണ്‍ഗ്രസ് പാര്‍ട്ടിയും ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് നയിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു.


യുഡിഎഫിന് അധികാരം ലഭിക്കുകയാണെങ്കില്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ചയും കൊടുമ്പിരിക്കൊണ്ട് നടക്കുകയാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അധികാരം രണ്ട് ടേമുകളായി പങ്കിടുമെന്ന സൂചനയും ഉണ്ടായിരുന്നു. രണ്ട് പേര്‍ക്കും മത്സരിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇത്തരമൊരു സാധ്യതയെ ഹൈക്കമാന്‍ഡും തള്ളുന്നില്ല എന്ന് തന്നെ കരുതേണ്ടി വരും.


ഉമ്മന്‍ ചാണ്ടിയ്ക്ക് മുന്നണിയില്‍ പുതിയ പദവി ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കണം എന്ന നിര്‍ദ്ദേശം പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ദില്ലിയിലുണ്ട്.


തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. മധ്യ തിരുവിതാംകൂറില്‍ ഏറ്റ തിരിച്ചടി ചരിത്രത്തിലെ വലിയ തോല്‍വിയായിട്ടാണ് യുഡിഎഫും കോണ്‍ഗ്രസും വിലയിരുത്തുന്നത്. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.


ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃനിരയിലേക്ക് തിരികെ എത്തിയാല്‍ മധ്യതിരുവിതാംകൂറിലെ വോട്ട് ചോര്‍ച്ച തടയാനാകും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും യുഡിഎഫും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി സഹകരണമാണ് മധ്യ തിരുവിതാംകൂറില്‍ വലിയ തിരിച്ചടിയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍.


ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കാനിറങ്ങുമ്പോള്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ എകെ ആന്റണിയുടെ സാന്നിധ്യവും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ എകെ ആന്റണി കേരളത്തില്‍ തന്നെ തങ്ങി പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന സൂചനയും ഹൈക്കമാന്‍ഡ് നല്‍കുന്നുണ്ട്.


കേരളത്തില്‍ ഇത്തവണ ഗ്രൂപ്പ് സമവാക്യങ്ങളേക്കാള്‍ കൂടുതല്‍ ജയസാധ്യതയ്ക്കായിരിക്കും പ്രാമുഖ്യം എന്ന സന്ദേശം ഹൈക്കമാന്‍ഡ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എ, ഐ ഗ്രൂപ്പുകള്‍ ഇതിനോട് സഹകരിക്കുമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.


രണ്ട് തവണ മത്സരിച്ച് തോറ്റവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. അതുപോലെ തന്നെ എംപിമാരും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ഇക്കാര്യങ്ങളെല്ലാം തന്നെ ദില്ലിയില്‍ നടക്കുന്ന കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകും. ഇതില്‍ ഹൈക്കമാന്‍ഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കില്ല.


കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. മുല്ലപ്പള്ളി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഏറെക്കുറേ തീരുമാനമായിട്ടുണ്ട്. അധ്യക്ഷ പദവി മാറുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളി മത്സര രംഗത്തിറങ്ങുന്നത് എന്നാണ് വിവരം. എന്തായാലും ഇക്കാര്യത്തിലും ദില്ലിയിലെ ചര്‍ച്ചകള്‍ അന്തിമ തീരുമാനമെടുക്കും.


കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വങ്ങള്‍ പുന:സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില ഡിസിസി പ്രസിഡന്റുമാര്‍ക്ക് സ്ഥാനചലനം ഉണ്ടാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ചില എതിരഭിപ്രായങ്ങള്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഇക്കാര്യങ്ങളും ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കും.

No comments