Breaking News

ആറന്‍മുളയും തിരുവല്ലയും കോന്നിയും പിടിക്കും; പത്തനംതിട്ടയില്‍ വന്‍ തിരിച്ച് വരവ് നടത്തുമെന്ന് യുഡിഎഫ്..!! നിലവിൽ യുഡിഎഫിന് ഒരു സീറ്റുമില്ല..




പത്തനംതിട്ട: 2016 ലെ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന ജില്ലയായിരുന്നു പത്തനംതിട്ട. പൊതുവെ യുഡിഎഫിന് അനുകൂലമായ ചിന്തിക്കാറുള്ള പത്തനംതിട്ട ജില്ലയിലെ അഞ്ചില്‍ നാല് മണ്ഡലങ്ങളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. കോന്നിയില്‍ വിജയിച്ച് അടൂര്‍ പ്രകാശ് മാത്രമായിരുന്നു മാനം രക്ഷിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും വിജയിച്ച് അടൂര്‍ പ്രകാശ് എംപിയായതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും ഇടതുപക്ഷം പിടിച്ചതോടെ ജില്ലയുടെ ഇടത് ആധിപത്യം പൂര്‍ണ്ണമായി. എന്നാല്‍ ഇത്തവണ ജില്ലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശ വാദം.


റാന്നി, ആറന്‍മുള, തിരുവല്ല, കോന്നി, അടൂര്‍ എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ ഉള്ളത്. അഞ്ചിടത്തും ഇത്തവണയും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഇടതിന്‍റെ പ്രതീക്ഷ. റാന്നി-രാജു എബ്രഹാം, കോന്നി-കെയു ജനീഷ് കുമാര്‍, അടൂര്‍- ചിറ്റയം ഗോപകുമാര്‍, ആറന്‍മുള-വീണ ജോര്‍ജ് എന്നിവരാണ് നിലവിലെ എംഎല്‍എമാര്‍.


കേരള കോണ്‍ഗ്രസ് എം കൂടി മുന്നണി മാറിയെത്തിയത് ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ റാന്നിയിലും ആറന്‍മുളയിലുമടക്കം ഇടതിന്‍റെ ലീഡ് വന്‍തോതില്‍ കുറക്കാന്‍ കഴിഞ്ഞതാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. നിയമസഭ തിരഞ്ഞെടുപ്പില്‍ രാജു എബ്രഹാം 14596 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് വന്നിട്ട് പോലും 2139 വോട്ടിന്‍റെ ലീഡാണ് ഇടതുമുന്നണിക്ക് ഉള്ളത്.


ഏഴായിരത്തിലേറെ വോട്ടിന് വീണ ജോര്‍ജ് വിജയിച്ച ആറന്‍മുളയില്‍ ഇടത് ലീഡ് 865 മത്രമാണ്. കോന്നിയിലും 9953 വോട്ടിന്‍റെ ലീഡ് ഉണ്ടായിരുന്ന കോന്നിയില്‍ അത് ഇത്തവണ കുറഞ്ഞ് ഏഴായിരത്തില്‍ എത്തിയിട്ടുണ്ട്. ഈ കണക്കുകള്‍ എല്ലാമാണ് യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. അടൂരിലും തിരുവല്ലയിലുമെല്ലാം ഇടത് ലീഡ് കുറഞ്ഞിട്ടുണ്ട്.


ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ ജില്ലയിലെ അടൂര്‍ ഒഴികേയുള്ള മണ്ഡലങ്ങളിലെല്ലാം വിജയം കണ്ടെത്താന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കളുടെ ആത്മവിശ്വാസം. ഇതിനായി വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങണമെന്നാണ് നേതാക്കളുടെ വികാരം.


ഘടകക്ഷികള്‍ക്ക് കൊടുക്കേണ്ട സീറ്റുകളുടെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാവും. കഴിഞ്ഞ തവണ 4 സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മുമാണ് മത്സരിച്ചത്. അതേ നില ഇത്തവണയും തുടരും. കേരള കോണ്‍ഗ്രസിന് കൊടുക്കുന്ന സീറ്റിന്‍റെ കാര്യത്തില്‍ ഇത്തവണ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.


യുഡിഎഫില്‍ കഴിഞ്ഞ മൂന്ന് തവണയായി കേരള കോണ്‍ഗ്രസ് മത്സരിച്ച് തോല്‍ക്കുന്ന സീറ്റാണ് തിരുവല്ല, റാന്നിയില്‍ അഞ്ച് തവണയായി രാജു എബ്രഹാമിനോട് കോണ്‍ഗ്രസും തോല്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഈ സീറ്റുകള്‍ വെച്ച് മാറണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്. തിരുവല്ല സീറ്റിനായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പിജെ കുര്യനാണ് രംഗത്ത് ഉള്ളത്.


റാന്നിയില്‍ എല്‍ഡിഎഫ് ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയേക്കും. ഇതും കൂടി പരിഗണിച്ച് റാന്നിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ റാന്നിയേക്കള്‍ വിജയ പ്രതീക്ഷ കൂടുതല്‍ തിരുവല്ലയിലാണ് എന്നതും ജോസ് വിഭാഗത്തില്‍ നിന്നും എത്തിയ ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് കൊടുക്കണം എന്നുള്ളതിനാലും തിരുവല്ലയില്‍ തന്നെ മത്സരിക്കാനാണ് ജോസഫ് വിഭാഗത്തിന് താല്‍പര്യം.


1996 മുതല്‍ അടൂര്‍ പ്രകാശ് മത്സരിച്ച് വരുന്ന കോന്നി 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കെയു ജനീഷ് കുമാര്‍ വിജയിക്കുന്നത്. എംപിയായ അടൂര്‍ പ്രകാശിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്‍പര്യമുണ്ടെങ്കിലും സംസ്ഥാന നേതാക്കളും ദേശീയ നേതൃത്വതവും ഒരുപോലെ എതിര്‍ക്കുന്നു. ജനീഷ് കുമാറിനോട് തോറ്റ പി മോഹന്‍രാജ്, ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് എന്നിവരുടെ പേരാണ് യുഡിഎഫ് പരിഗണിക്കുന്നത്.


ആറന്‍മുളയില്‍ കെ ശിവദാസന്‍ നായര്‍ക്ക് ഒരിക്കല്‍ കൂടി മത്സരിക്കാന്‍ താല്‍പര്യം ഉണ്ടെങ്കിലും പുതു മുഖത്തെ രംഗത്ത് ഇറക്കാനാണ് യുഡിഎഫ് ആലോചന. സംവരണ മണ്ഡലമായ അടൂരിലും മാറ്റം ഉണ്ടായേക്കും. കഴിഞ്ഞ തവണ കെകെ ഷാജുവിനെ മത്സരിപ്പിച്ചതിനെതിരെ മണ്ഡലത്തില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരുന്നു. കെപിസിസി അംഗം പന്തളം പ്രതാപന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു.


ജില്ലാ പഞ്ചായത്തില്‍ അടക്കം എല്‍ഡിഎഫ് മുന്നേറിയെങ്കിലും വോട്ട് നിലയില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കേരള കോണ്‍ഗ്രസ് കൂടി എത്തിയതിന്‍റെ ഗുണം എല്‍ഡിഎഫിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സാമുദായിക സമവാക്യം അടക്കം നോക്കി വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിലൂടെ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു.

No comments