Breaking News

ഉമ്മന്‍ ചാണ്ടി നയിക്കും..!! പുതിയ റോള്‍ നല്‍കി കോണ്‍ഗ്രസ്.. ഒപ്പം പത്തംഗ സമിതി, ഡിസിസികളിലും മാറ്റം..!! സുധാകരനും മുരളിയും പുതിയ റോളിൽ..


 തിരുവനന്തപുരം: കേരളം പിടിക്കാന്‍ അടിമുടി മാറി കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തനായി തിരിച്ചെത്തിയിരിക്കുകയാണ്. അദ്ദേഹത്തിനാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല. ഏറ്റവും ശക്തരായവരെ അണിനിരത്തി വലിയൊരു കമ്മിറ്റിയും ഹൈക്കമാന്‍ഡ് രൂപീകരിച്ചു. കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇവരോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കും.


ഉമ്മന്‍ ചാണ്ടിയുടെ വരവ് നേരത്തെ ഉറപ്പിച്ചതായിരുന്നു. ഇപ്പോള്‍ നിര്‍ണായക പദവിയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി. അതേസമയം സമിതിയില്‍ പത്ത് അംഗങ്ങളുമുണ്ട്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.


എകെ ആന്റണിയും സജീവമായി കേരളത്തില്‍ ഉണ്ടാവും. ഉമ്മന്‍ ചാണ്ടി നേരത്തെ ആന്റണിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനം ഉണ്ടായത്. ചെന്നിത്തലയെ കുറിച്ചും ഹൈക്കമാന്‍ഡിന് അഭിപ്രായ വ്യത്യാസമില്ല. ഇനി മുഴുവന്‍ സമയവും ആന്റണി കേരളത്തില്‍ തന്നെയുണ്ടാവും. സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ച രമേശ് ചെന്നിത്തലയുടെ കേരള യാത്ര തുടങ്ങിയ ശേഷമേ ഉണ്ടാകൂ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലും ഉണ്ടാവും. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മത്സര രംഗത്തുമുണ്ടാവും.


ഡിസിസികളില്‍ എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ തന്ത്രവും പൊളിഞ്ഞു. ഡിസിസി പുനസംഘടന ഹൈക്കമാന്‍ഡ് തീരുമാനത്തിന് വഴങ്ങിയിരിക്കുകയാണ് നേതാക്കള്‍. പ്രവര്‍ത്തന മികവില്ലാത്തവരെ മാറ്റും. ഗ്രൂപ്പ് നേതാക്കള്‍ ഇത് അംഗീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് മത്സരിച്ച 87 സീറ്റുകളില്‍ അറുപത് ഇടത്ത് ജയിക്കാന്‍ സാധ്യതയുണ്ടെന്ന് കെപിസി നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില അടക്കം പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.



തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസികളിലെ അഴിച്ചുപണി തിരിച്ചടിയാവുമെന്ന വാദം തന്നെ ഹൈക്കമാന്‍ഡ് തള്ളി. പകരക്കാരുടെ പട്ടികയായി പ്രവര്‍ത്തന പരിചയമില്ലാത്തവരെ അവതരിപ്പിക്കാനായിരുന്നു നീക്കം. ഇതില്‍ കടുത്ത അതൃപ്തി ഹൈക്കമാന്‍ഡ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റും. ഇരട്ട പദവി വഹിക്കുന്ന പാലക്കാട്, എറണാകുളം, വയനാട് അധ്യക്ഷന്‍മാരും തെരിക്കും. കൊല്ലം ഡിസിസിയിലാണ് ആശയക്കുഴപ്പമുള്ളത്. ബിന്ദു കൃഷ്ണയെ മാറ്റിയാല്‍ വനിതാ പ്രാതിനിധ്യം കുറയും. അതുകൊണ്ട് വരെ നിലനിര്‍ത്തും.


കഴിഞ്ഞ തവണ മത്സരിച്ച എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശ. പാര്‍ട്ടിയില്‍ നിന്ന് അകന്ന ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഉറപ്പിച്ച് മധ്യകേരളത്തില്‍ നില മെച്ചപ്പെടുത്തണമെന്നും ആവശ്യമുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റ് പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. അതേസമയം പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്ന കെവി തോമസിനെ തിരികെയെത്തിക്കാനും ശ്രമമുണ്ടാവും. ഇത് ഹൈക്കമാന്‍ഡുമായുള്ള യോഗത്തില്‍ ചര്‍ച്ചയായിരുന്നു.


തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് ശശി തരൂരിനെയും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. തരൂരും അടുത്ത ദിവസം മുതല്‍ സംസ്ഥാനത്ത് സജീവമാകും. അതേസമയം രണ്ട് തവണ തോറ്റവര്‍ക്കും നാല് തവണ വിജയിച്ചവര്‍ക്കും ഇത്തവണ സീറ്റില്ല. എംപിമാരെ മത്സരിപ്പിക്കില്ലെന്നാണ് തീരുമാനം. സ്വന്തം ലോക്‌സഭാ മണ്ഡലങ്ങളിലുള്ള രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ എംപിമാര്‍ക്ക് നിര്‍ദേശിക്കാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് ടിക്കറ്റ് നല്‍കില്ല. സാമുദായിക സമവാക്യം പൂര്‍ണമായും ഉറപ്പാക്കാനാണ് നിര്‍ദേശം. യുവാക്കള്‍ക്കും വനിതകതള്‍ക്കും മുന്‍തൂക്കമുണ്ടാവും.


പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരുമായി ചര്‍ച്ച ചെയ്താണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുക. ഇതിന് കോണ്‍ഗ്രസാണ് മുന്‍കൈ എടുക്കുക. ബെന്നി ബെഹനാല്‍ മലബാറില്‍ നിന്ന് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. കണ്ണൂരിലും കോഴിക്കോട്ടുമാണ് യോഗം. ന്യായ് പദ്ധതി അടക്കം പ്രകടന പത്രികയില്‍ ഉണ്ടാവും. അതേസമയം രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തുന്ുണ്ട്. ബജറ്റ് സമ്മേളത്തിനായി എത്തുമ്പോള്‍ അദ്ദേഹം കേരളാ എംപിമാരുമായി കൂടിക്കാഴ്ച്ച നടത്തും.

No comments