Breaking News

സിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും..?? നയിക്കാന്‍ പ്രമുഖരുടെ പട..


 തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സര്‍വ സന്നാഹങ്ങളുമായിട്ടാണ് ഒരുങ്ങുന്നത്. ദില്ലിയിലെ നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷം രൂപപ്പെടുന്ന കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ജനകീയരായ നേതാക്കളെ മുന്നില്‍ നിര്‍ത്തുന്നതിനൊപ്പം ഗ്രൂപ്പ് പോര് പൂര്‍ണമായും ഇല്ലാതാക്കുന്നത് കൂടിയാണ് ഹൈക്കമാന്റ് നീക്കം.


കോണ്‍ഗ്രസിനും സിപിഎമ്മിനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. രണ്ടു പാര്‍ട്ടികള്‍ക്കും സാന്നിധ്യമുള്ള സംസ്ഥാനങ്ങള്‍ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ ഭരണം പിടിക്കുന്നതില്‍ കുറഞ്ഞൊന്നും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നില്ല. എല്ലാ ഭിന്നതകളും മാറ്റിവച്ചാണ് ഒരുക്കം. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സ്വാഭാവികമായും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുക. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചെന്നിത്തലയുടെ നേതൃത്വം ചോദ്യം ചെയ്യുന്നതായിരുന്നു. ഉമ്മന്‍ ചാണ്ടിക്കായുള്ള മുറവിളി ശക്തമാകാനും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാരണമായി. ഇക്കാര്യം ശരിവച്ചാണ് ഹൈക്കമാന്റ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചത്.


മുഖ്യമന്ത്രി ആര് എന്ന ചോദ്യം മാറ്റിവെക്കുകയാണ് കോണ്‍ഗ്രസ്. ആദ്യം ജയം. പിന്നീട് മുഖ്യമന്ത്രി എന്നതാണ് ഇപ്പോള്‍ സ്വീരിക്കുന്ന നിലപാട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കെസി വേണുഗോപാല്‍ തുടങ്ങി എല്ലാ മികച്ച നേതാക്കളെയും മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.


ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാചന്ദ്രന്‍ എന്നിവരെല്ലാം തിരഞ്ഞെടുപ്പ് മല്‍സര രംഗത്തുണ്ടാകും. ഈ സാഹചര്യത്തിലാണ് എംപിമാരായ നേതാക്കളെയും തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. കെ മുരളീധരന്‍, കെ സുധാധകരന്‍, ശശി തരൂര്‍, വേണുഗോപാല്‍ എന്നിവരെല്ലാം പ്രചാരണ രംഗത്ത് സജീവമാകുന്നതോടെ കോണ്‍ഗ്രസിന് ഉണര്‍വുണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.


കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള താല്‍പ്പര്യം ഹൈക്കമാന്റിനെ അറിയിച്ചു എന്നാണ് വിവരം. വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ അദ്ദേഹം മല്‍സരിക്കുമെന്നാണ് വിവരം. അല്ലെങ്കില്‍ കോഴിക്കോടായിരിക്കും. ഈ സാഹചര്യത്തില്‍ കെപിസിസിയുടെ അധ്യക്ഷനായി കെ സുധാകരന്‍ എത്തിയേക്കും.


കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകുന്നത് കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു. എകെ ആന്റണിയുടെ പിന്തുണയും സുധാകരനുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ സുധാകരന്‍ ചുമതലയേറ്റെടുക്കും. കെപിസിസി അധ്യക്ഷനാകാന്‍ വേണ്ടി താന്‍ ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ലെന്നു സുധാകരന്‍ പറഞ്ഞു.


ശശി തരൂരും ഉമ്മന്‍ ചാണ്ടിയും കെ സുധാകരനും കെ മുരളീധരനും കോണ്‍ഗ്രസ് നേതൃത്വത്തിലേക്കും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്കുമെത്തുന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കുമന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു. ശശി തരൂരിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ ആവശ്യമാണ് എന്ന് ഒട്ടേറെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിനെ നേരിടാന്‍ സുധാകരനെയും മുരളിയെയും പോലുള്ളവര്‍ നേതൃത്വത്തിലെത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു.


തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാകരനെയോ കെ മുരളീധരനെയോ കെപിസിസി അധ്യക്ഷ പദവി ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടി സജീവമാകണമെന്ന് ഘടക കക്ഷികളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചിരിക്കുകയാണ് ഹൈക്കമാന്റ്. ഇതോടെ കേരളത്തിലെ രാഷ്ട്രീയ ട്രെന്‍ഡ് മാറുമെന്നും നേതൃത്വം കരുതന്നു.


ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ ഐക്യം രൂപപ്പെടുന്നതില്‍ ഇടതു ക്യാമ്പില്‍ ആശങ്കയുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് വളം പകരാനുള്ള നീക്കങ്ങള്‍ വരുംദിവസങ്ങളില്‍ സിപിഎം നടത്തിയേക്കും. എന്നാല്‍ അനാവശ്യമായ പ്രസ്താവനകള്‍ നടത്തരുതെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഹൈക്കമാന്റ്.

No comments