Breaking News

എന്‍സിപിക്ക് പുറമെ ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും വന്‍ നഷ്ടം?; ഒരൊറ്റ കാരണം..

 


തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട മുന്നണിയേക്കാള്‍ കൂടുതല്‍ ശക്തമായ നിലയിലാണ് നിലവില്‍ എല്‍ഡിഎഫ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മറു ചേരിയിലായിരുന്ന കേരള കോണ്‍ഗ്രസ് എം, എല്‍ജെജി എന്നീ രണ്ട് പാര്‍ട്ടികള്‍ ഇത്തവണ ഇപ്പുറത്ത് എത്തിക്കഴിഞ്ഞു. പുതിയ പാര്‍ട്ടികള്‍ വന്നത് അനുകൂല ഘടകമാണെങ്കിലും ഇവര്‍ക്കെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വീതിച്ച് നല്‍കുക എന്നതാണ് മുന്നണിയെ പ്രത്യേകിച്ച് സിപിഎമ്മിനെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഇതോടെ മുന്നണിയിലെ പല ചെറുകക്ഷികള്‍ക്കും ഇത്തവണ സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.


കേരള കോണ്‍ഗ്രസ് എമ്മിനും എല്‍ജെഡിക്കും സീറ്റുകള്‍ വിട്ടുനല്‍കാന്‍ പരമാവധി വിട്ടു വീഴ്ചയ്ക്ക് സിപിഎം തയ്യാറാണ്. എന്നാല്‍ മുന്നണിയിലെ മറ്റ് ഘടകക്ഷികള്‍ കൂടി ഇക്കാര്യത്തില്‍ നിലപാട് മയപ്പെടുത്തണമെന്നാണ് സിപിഎം നിര്‍ദേശം. പുതുതായി വന്നവര്‍ക്കുള്ള സീറ്റുകള്‍ പ്രധാനമായും ചെറുകക്ഷികളില്‍ നിന്നും ഏറ്റെടുത്ത് നല്‍കാനാണ് സിപിഎം ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


ജനാധിപത്യ കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ക്കാണ് വലിയ നഷ്ടം ഉണ്ടാവാന്‍ സാധ്യത. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം 92 സീറ്റില്‍ മത്സരിച്ചപ്പോള്‍ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായാ സിപിഐ 27 സീറ്റിലാണ് മത്സരിച്ചത്. ചവറയില്‍ നിന്നും മത്സരിച്ച് വിജയിച്ച സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം പിന്നീട് സിപിഎമ്മില്‍ ലയിച്ചിരുന്നു. ഇതോടെ ഈ സീറ്റും സിപിഎമ്മിന്‍റെ കണക്കിലായി.


പുതിയ കക്ഷികള്‍ വന്നതോടെ കഴിഞ്ഞ തവണ മത്സരിച്ച 92 ല്‍ നിന്നും വലിയ കുറവ് ഇത്തവണ സിപിഎമ്മിന് ഉണ്ടായിരിക്കും. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് ഏറ്റവും കുറഞ്ഞത് എട്ട് സീറ്റെങ്കിലും നല്‍കേണ്ടി വരും. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ 15 സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്നത്. കേരള കോണ്‍ഗ്രസ് എമ്മിനുള്ള സീറ്റുകള്‍ പരമാവധി കോട്ടയം ജില്ലയില്‍ തന്നെ നല്‍കാനാണ് സിപിഎം നീക്കം.


പാലാ സീറ്റ് എന്‍സിപിയില്‍ നിന്നും എടുത്ത് കേരള കോണ്‍ഗ്രസിന് നല്‍കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സ്‌കറിയ തോമസ് മത്സരിച്ച കടുത്തുരുത്തി സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസിനായിരിക്കും. തികഞ്ഞ വിജയ പ്രതീക്ഷയുള്ള കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ അങ്കത്തിന് എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


കാഞ്ഞിരപ്പള്ളി സീറ്റില്‍ സിപിഐ ആദ്യം കടുപിടുത്തം പിടിച്ചെങ്കിലും നിലവില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ നേരിടാനും എല്‍ഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് എം പ്രതിനിധിയാവും ഉണ്ടാവുക. അങ്ങനെയെങ്കില്‍ കോട്ടയം ജില്ലയിലെ പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് എം മത്സരിക്കും.


പത്തനംതിട്ടയില്‍ റാന്നിയും റോഷി അഗസ്റ്റിന്‍റെ ഇടുക്കിയും ലഭിച്ചേക്കും. മലബാറില്‍ കണ്ണൂരും കോഴിക്കോടും ഓരോ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയും കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിന് പകരം ഇരിക്കൂറും ലഭിക്കുമെന്നാണ് ജോസ് കെ മാണിയുടേയും കൂട്ടരുടേയും പ്രതീക്ഷ.


യുഡിഎഫില്‍ ആയിരുന്നപ്പോള്‍ 7 സീറ്റുകളിലാണ് എല്‍ജെഡി മത്സരിച്ചത്. കൂത്തുപറമ്പ്, മട്ടന്നൂര്‍, കല്‍പ്പറ്റ, വടകര, എലത്തൂര്‍, ആലപ്പുഴ, നേമം എന്നിവിടങ്ങളിലായിരുന്നു മത്സരം. മത്സരിച്ച ഏഴിടത്തും തോറ്റു. അവര്‍ക്ക് ഇത്തവണ 4 സീറ്റെങ്കിലും നല്‍കേണ്ടി വരും. തങ്ങളുടേയും സിപിഐയുടേയും നഷ്ടം പരമാവധി കുറയ്ക്കാന്‍ സിപിഎം ശ്രമിച്ചാല്‍ നഷ്ടം ചെറുകക്ഷികള്‍ക്കായിരിക്കും.


കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് പിളര്‍ന്നത് കൊണ്ട് ഇത്തവണ ഒരു സീറ്റ് മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളു. പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം അടുത്തിടെ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തില്‍ ലയിച്ചിരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ച ഇടുക്കി, ചങ്ങനാശ്ശേരി ഏറ്റെടുത്ത് കേരള കോണ്‍ഗ്രസിന് നല്‍കും. തിരുവനന്തപുരം സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കാനാണ് ആലോചന.


എന്‍സിപി പിളര്‍ന്ന് യുഡിഎഫിലേക്ക് പോയില്ലെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകള്‍ അവര്‍ക്ക് ലഭിക്കും. എന്നാല്‍ പാലായ്ക്ക് പകരം മറ്റൊരു വിജയ പ്രതീക്ഷയുള്ള മണ്ഡലം ആയിരിക്കും ലഭിക്കുക. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി പിളര്‍ന്നാല്‍ പാലായും കോട്ടയ്ക്കലും അവര്‍ക്ക് നഷ്ടമാകും. ശശീന്ദ്രന്‍റെ എലത്തൂര്‍, അല്ലെങ്കില്‍ എലത്തൂരിന് പകരമായി ബാലുശ്ശേരി, കുട്ടനാട് മണ്ഡലങ്ങളായിരിക്കും അവര്‍ക്ക് ലഭിക്കുക.


അഞ്ച് സീറ്റില്‍ മത്സരിച്ച ജെ.ഡി.എസിന് വടകരയും അങ്കമാലിയും ഇത്തണവ ഉണ്ടാകാന്‍ സാധ്യതയില്ല. വടകര ഏറ്റെടുത്ത് എല്‍ജെഡിയ്ക്ക് നല്‍കിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡിഎസിന്‍റെയും എല്‍ജെഡിയുടേയും ലയനത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. സിപിഎമ്മും ഈ നീക്കത്തെ പിന്തുണയ്ക്കുന്നു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ജെഡിഎസില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടാവുകയും രണ്ട് വിഭാഗങ്ങളായി പിളരുകയും ചെയ്തത്. മൂന്നിടത്ത് മത്സരിച്ച ഐഎന്‍എല്ലിനും സീറ്റ് കുറഞ്ഞേക്കും.

No comments