Breaking News

പാലാ വേണ്ട, പകരം മലപ്പുറത്ത് സീറ്റ്.., ഇരിങ്ങാലക്കുടയും പേരാമ്പ്രയും ആവശ്യപ്പെടുമെന്ന് പിസി ജോര്‍ജ്..!!


കോട്ടയം : യുഡിഎഫിലേക്ക് തിരികെയെത്താന്‍ തന്ത്രങ്ങള്‍ മാറ്റി ജനപക്ഷം നേതാവ് പിസി ജോര്‍ജ്. തനിക്ക് പാലാ സീറ്റ് വേണ്ടെന്നാണ് ജോര്‍ജ് പറയുന്നത്. പാലാ സീറ്റിന് മേല്‍ യുഡിഎഫിന് വേറെ ചില ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. ഇവിടെ മാണി സി കാപ്പന്‍ മത്സരിക്കുമെന്ന് യുഡിഎഫ് അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ട് പിസി ജോര്‍ജ് നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നതെന്നാണ് സൂചന. മറ്റ് ചില സീറ്റുകളും ചോദിച്ച് വിലപേശലും പിസി ആരംഭിച്ചിട്ടുണ്ട്.


പാലായില്‍ താന്‍ മത്സരിക്കാനില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ പാലാ കിട്ടില്ലെന്ന സന്ദേശമാണ് ജോര്‍ജിന് ലഭിച്ചത്. എന്നാല്‍ തന്റെ പാര്‍ട്ടിക്ക് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും യുഡിഎഫ് നല്‍കാന്‍ തയ്യാറാവണം. എന്നാലേ വിട്ടുവീഴ്ച്ചയ്ക്കുള്ളൂ. അതേസമയം പാലായ്ക്ക് പകരമായി മലപ്പുറം ജില്ലയില്‍ ഒരു സീറ്റ് ആവശ്യപ്പെടുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. അതേസമയം പാലായില്‍ വേണ്ടത്ര ജനപിന്തുണ ജോര്‍ജിന് ഇല്ലെന്നാണ് വിലയിരുത്തല്‍.


യുഡിഎഫുമായി ഒരു തര്‍ക്കത്തിന് ഞാനില്ല. അതേസമയം സീറ്റുകള്‍ കൂടുതലായി ആവശ്യപ്പെടും. ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകളും ജനപക്ഷം ആവശ്യപ്പെടുമെന്ന് ജോര്‍ജ് പറഞ്ഞു. അതേസമയം പാലായില്‍ മാണി സി കാപ്പന്‍ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പിന്തുണയ്ക്കാനും ജനപക്ഷം തീരുമാനിച്ചിട്ടുണ്ട്. ആര് നിന്നാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഷോണ്‍ ജോര്‍ജ് നേരത്തെ പൂഞ്ഞാറില്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് നാളെ നടക്കുന്ന ജനപക്ഷ യോഗത്തിലേ തീരുമാനമുണ്ടാകൂ.


കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമാണ് നേരത്തെ പിസി പയറ്റിയത്. പാലായില്‍ ജോര്‍ജ് മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിച്ച് പോകും. ഇത് ഉണ്ടാവരുതെന്ന് കരുതിയാണ് ജനപക്ഷവുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളാരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. പാലാ സീറ്റ് അടക്കം ചോദിച്ചത് കോണ്‍ഗ്രസിന് അംഗീകരിക്കാനാവാത്തതായിരുന്നു. ഇതോടെ ജോര്‍ജ് സമ്മര്‍ദ തന്ത്രം വിട്ട് നിലപാട് മയപ്പെടുത്തിയത്.


പിസിയെ കോണ്‍ഗ്രസിന് ഇപ്പോള്‍ അത്യാവശ്യമാണ്. മധ്യകേരളത്തില്‍ ഒരു കക്ഷി ഇപ്പോള്‍ യുഡിഎഫിലില്ല. ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പമാണ്. ഇത് മറികടക്കണമെങ്കില്‍ പിസി ജോര്‍ജിന്റെ സഹായം വേണം. ജോസ് പോയത് കൊണ്ട് ന്യൂനപക്ഷ വിഭാഗത്തിലെ ഈ നേതാക്കളെ മാറ്റിനിര്‍ത്തരുതെന്നാണ് ആവശ്യം. മുന്നണിയില്‍ എടുത്താല്‍ ചുരുങ്ങിയത് ഇവര്‍ക്ക് ഓരോ സീറ്റ് നല്‍കേണ്ടി വരും. പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എ ആയ ജോര്‍ജിനെ സ്വീകരിക്കുന്നതില്‍ ആ മേഖലയില്‍ നിന്നുള്ള ഒരു എംപി എതിര്‍ക്കുന്നുണ്ട്.


പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എയായ പിസി ജോര്‍ജിന്റെ സഹായം ഉറപ്പാക്കുന്നതായിരിക്കും നന്നാവുകയെന്ന് ചിന്തിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ഉണ്ട്. പൂഞ്ഞാറിന് മാത്രമല്ല, പാലായിലും പിസിക്ക് സ്വാധീനമുള്ളത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. എന്‍സിപിയെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് സജ്ജമായി കഴിഞ്ഞു. നാല് സീറ്റില്‍ കുറഞ്ഞൊന്നും സ്വീകരിക്കില്ല എന്ന നിലപാടിലാണ് എന്‍സിപി. എന്‍സിപി യുഡിഎഫില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ പിസി ജോര്‍ജിന്റെ ജനപക്ഷവും എത്തും. പിസി തോമസും ഒപ്പമെത്തുമെന്നാണ് സൂചന.


മാണി സി കാപ്പനെ യുഡിഎഫിലെത്തിക്കാന്‍ പിസി ജോര്‍ജ് നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് സിപിഎം കരുതുന്നു. ഇരുവരും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും പാര്‍ട്ടി കരുതുന്നുണ്ട്. പാലായില്‍ അതുകൊണ്ട് തന്നെ ജോര്‍ജിന്റെ പിന്തുണ മാണി സി കാപ്പന് ഉറപ്പാണ്. അതേസമയം പിസി തോമസ് കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. എന്‍ ജയരാജുമായിട്ടായിരിക്കും ഇവിടെ പിസി തോമസ് ഏറ്റുമുട്ടുക. ജോര്‍ജിന്റെ മുന്നണി പ്രവേശം ഏറെ കുറെ ഉറപ്പായി എന്ന് വ്യക്തമാണ്.


എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്നത് ഇത്തണ ശക്തമായി തന്നെ ഇറങ്ങാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. മിഷന്‍ 60 ആണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതായത് കോണ്‍ഗ്രസിന് മാത്രമായി 60 സീറ്റ് എന്നാണ് ദേശീയ നേതൃത്വം പറയുന്നത്. അശോക് ഗെലോട്ടിനെയും ജി പരമേശ്വരയെയും അടക്കം കളത്തിലിറക്കിയത് ഇതിന്റെ ഭാഗമാണ്. എഐസിസിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം നടത്തുക. കോണ്‍ഗ്രസിന് 60 സീറ്റ് കിട്ടിയാല്‍ ബാക്കി മുസ്ലീം ലീഗ് അടക്കമുള്ളവര്‍ നോക്കിക്കോളുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

No comments