Breaking News

ഇത്തവണ ഇടത് കോട്ട പിടിച്ചെടുക്കാൻ കോൺഗ്രസ്..!! കായംകുളത്ത് യു പ്രതിഭയ്ക്ക് എതിരെ എം ലിജു..?? ഇക്കാര്യത്തിൽ പ്രതീക്ഷ..

 


ആലപ്പുഴ: തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ കൈവിടാത്ത ജില്ലകളിലൊന്നാണ് ആലപ്പുഴ. യുഡിഎഫ് 19 സീറ്റും തൂത്തുവാരിയ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതിന്റെ മാനം കാത്തത് ആലപ്പുഴായിരുന്നു.


ആലപ്പുഴ ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിലും ഇടത് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിട്ടുളളത്. ഇക്കുറി ആലപ്പുഴ പിടിച്ചെടുക്കാന്‍ പ്രമുഖരെ തന്നെ രംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ എം ലിജുവിനെ കായംകുളത്ത് യു പ്രതിഭയെ പൂട്ടാന്‍ ഇക്കുറി കോണ്‍ഗ്രസ് ഇറക്കിയേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ


2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ഒരു സീറ്റില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ആയിരുന്നു കോണ്‍ഗ്രസിന്റെ ഏക സീറ്റ്. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ എംഎല്‍എ ആയ എഎം ആരിഫ് മത്സരിച്ചതോടെ ഒഴിവ് വന്ന സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം യുഡിഎഫ് പിടിച്ചു.


2006 മുതല്‍ എഎം ആരിഫ് കോട്ട പോലെ കാത്ത മണ്ഡലം ഷാനിമോള്‍ ഉസ്മാന്‍ ആണ് യുഡിഎഫിന് വേണ്ടി പിടിച്ചടക്കിയത്. ഇതോടെ ആലപ്പുഴയില്‍ യുഡിഎഫിന്റെ സീറ്റുകളുടെ എണ്ണം രണ്ടായി ഉയര്‍ന്നു.. ഇക്കുറി ആലപ്പുഴയില്‍ ശക്തമായ മത്സരം തന്നെ കാഴ്ച വെക്കാനാണ് കോണ്‍ഗ്രസ് കച്ച മുറുക്കുന്നത്. കായംകുളം കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന സീറ്റാണ്.


കായംകുളം കോണ്‍ഗ്രസിന് സ്വാധീനമുളള മണ്ഡലമല്ല. 2006ലെ തിരഞ്ഞെടുപ്പ് മുതല്‍ കായംകുളം ഇടതിനൊപ്പമാണ്. 2006ല്‍ സികെ സദാശിവനാണ് കായംകുളത്ത് ജയിച്ചത്. 2011ലും സികെ സദാശിവന്‍ ഇടതുപക്ഷത്തിന് വേണ്ടി മണ്ഡലം കാത്തു. 2016ല്‍ യുവനേതാവായ യു പ്രതിഭയെ കായംകുളത്ത് സിപിഎം പരീക്ഷിച്ചു.


സിപിഎമ്മിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. 11857 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു പ്രതിഭ നിയമസഭയിലേക്ക് കന്നിയങ്കത്തില്‍ തന്നെ ജയിച്ച് കയറി. എം ലിജുവിനെ ആയിരുന്നു പ്രതിഭ അന്ന് തോല്‍പ്പിച്ചത്. പ്രതിഭയ്ക്ക് 72,956 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എം ലിജുവിന് 61,099 വോട്ട് ലഭിച്ചു. ഇത്തവണയും കായംകുളത്ത് യു പ്രതിഭ തന്നെയാവും ഇടത് സ്ഥാനാര്‍ത്ഥി എന്നാണ് സൂചന.


എംഎല്‍എ സ്ഥാനത്ത് പ്രതിഭ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ഒരു ടേം ആയിട്ടല്ലേ ഉളളൂ എന്നും മന്ത്രി ജി സുധാകരന്‍ നേരത്തെ പ്രതികരിച്ചത് പ്രതിഭയെ തന്നെയാവും കായംകുളത്ത് ഇടത് മുന്നണി ഇത്തവണയും ഇറക്കുക എന്നതിന്റെ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രതിഭയെ പൂട്ടാന്‍ ഒരു തവണ കൂടി എം ലിജുവിനെ തന്നെ കളത്തില്‍ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.


മത്സരിക്കുകയാണ് എങ്കില്‍ കായംകുളം സീറ്റിലുളള താല്‍പര്യം ലിജു പ്രകടമാക്കിയിട്ടുണ്ട്. കായംകുളം സീറ്റില്‍ തനിക്കാണ് വിജയസാധ്യത എന്ന് പാര്‍ട്ടി കണ്ടെത്തി, അവിടെ മത്സരിക്കാന്‍ നിര്‍ദേശിച്ചാല്‍ താന്‍ മത്സരിക്കും എന്നാണ് എം ലിജു പ്രതികരിച്ചത്. തനിക്ക് തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഇല്ലെന്നും പാര്‍ട്ടി മത്സരിക്കേണ്ട എന്നാണ് പറയുന്നത് എങ്കില്‍ മത്സരിക്കില്ലെന്നും എം ലിജു നേരത്തെ പ്രതികരിച്ചിരുന്നു.


കായംകുളത്ത് യു പ്രതിഭയ്ക്ക് എതിരെ സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും ഒരു വിഭാഗത്തിനുളള എതിര്‍പ്പ് മുതല്‍ക്കൂട്ടാവും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളം കൂടാതെ ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങള്‍ ആണ് ഇടതിനൊപ്പം. തോമസ് ചാണ്ടിയുടെ മരണത്തോടെ കുട്ടനാട് സീറ്റ് നിലവില്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

No comments