Breaking News

സിപിഐയെ തള്ളി ജോസിന് വൻ പരിഗണന..!! സിപിഐയുടെ ഈ രണ്ട് സീറ്റുകൾ ജോസ് വിഭാഗത്തിന്.. തർക്കം..


 കോട്ടയം: എല്‍ഡിഎഫിലേക്ക് കൂടുതല്‍ ഘടകക്ഷികള്‍ വന്നതിനാല്‍ ഇത്തവണ സീറ്റ് വീതം വെപ്പ് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ മുന്നണിയിലെ എല്ലാ ഘടകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പ് ആദ്യം തന്നെ സിപിഎം നല്‍കിയിരുന്നു. തുടക്കത്തില്‍ സിപിഐ ഉള്‍പ്പടേയുള്ള ഘടകക്ഷികള്‍ ബലം പിടിച്ചെങ്കിലും നിലപാട് മയപ്പെടുത്തുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം മുന്നിലുള്ളതിനാലാണ് കടുംപിടുത്തം വേണ്ടെന്ന നിലപാടിലേക്ക് ഘടകക്ഷികള്‍ എത്തിയത്.


സീറ്റിന്‍റെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ ഏറ്റവും ശക്തമായ നിലപാട് എടുത്തത് എന്‍സിപിയായിരുന്നു. പാലാ സീറ്റ് മുന്നണിയിലേക്ക് പുതുതായി വന്ന കേരള കോണ്‍ഗ്രസ് വിട്ട് നല്‍കിയേക്കും എന്ന സൂചന ലഭിച്ചതോടെ തന്നെ അവര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. സിറ്റിങ് എംഎല്‍എ മാണി സി കാപ്പനായിരുന്നു ഏറ്റവും വലിയ എതിര്‍പ്പ്.


സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം എന്‍സിപിയുടെ മുന്നണി വിടലിന്‍റെ വക്കില്‍ വരെ എത്തിക്കുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇടതുമുന്നണിയില്‍ തുടരാന്‍ തീരുമാനിച്ചതോടെ മാണി സി കാപ്പന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യുഡിഎഫിലേക്ക് പോവുകയും ചെയ്തു. എന്‍സിപി വിട്ട മാണി സി കാപ്പനും കൂട്ടരും പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫ് ഘടകക്ഷിയാവും.


കോട്ടയം ജില്ലയില്‍ തന്നെ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ട മറ്റൊരു സീറ്റിനെ ചൊല്ലി തര്‍ക്കം ഉന്നയിച്ച് സിപിഐ ആയിരുന്നു. കാഞ്ഞിരപ്പള്ളിയായിരുന്നു തര്‍ക്ക മണ്ഡലം. തങ്ങള്‍ സ്ഥിരമായി മത്സരിക്കുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് വേണ്ടി വിട്ടുനല്‍കാന്‍ കഴിയില്ലെന്നായിരുന്നു സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റേത് അടക്കം തുടക്കം മുതലുള്ള നിലപാട്.


എന്നാല്‍ കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതും ഭരണത്തുടര്‍ച്ചയില്‍ പ്രതീക്ഷയുള്ളതും കാരണം കാഞ്ഞിരപ്പള്ളിക്കായി ബലം പിടുത്തം വേണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ നിലവിലെ തീരുമാനം. മധ്യതിരുവിതാംകൂറില്‍ മുന്നേറ്റമുണ്ടാക്കാന്‍ ജോസിന്‍റെയും കൂട്ടരുടേയും വരവ് ഗുണം ചെയ്യുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.


കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ സീറ്റുകളാണ് സിപിഐ ചോദിച്ചിരുന്നത്. എന്നാല്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ച് വിജയിക്കുന്ന സീറ്റായതിനാല്‍ ഈ സീറ്റ് വിട്ടുനല്‍കാന്‍ ജോസ് കെ മാണി തയ്യാറല്ല. പാര്‍ട്ടി ഉന്നതാധികാരസമിതിയംഗം ജോബ് മൈക്കിള്‍, യുവനേതാവ് വിജയം ജോസ് എന്നിവരില്‍ ഏതെങ്കിലും ഒരാളെയാണ് പാര്‍ട്ടി ഇവിടേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.


കൂടാതെ കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റ് കൂടിയാണ് ചങ്ങനാശ്ശേരി. ഈ സാഹചര്യത്തില്‍ സീറ്റ് വെച്ച് മാറ്റത്തിന് വലിയ ചര്‍ച്ചകളും വേണ്ടി വരും. ചങ്ങനാശ്ശേരി ലഭിക്കുകയാണെങ്കില്‍ അഡ്വക്കേറ്റ് മാധവൻ പിള്ള, ജില്ലാ സെക്രട്ടറി സി കെ ശശിധരൻ എന്നിവരുടെ പേരുകളാണ് പാർട്ടി മുന്നോട്ട് വെച്ചിരുന്നത്.


കണ്ണൂര്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിക്കുന്ന സീറ്റ് തളിപ്പറമ്പ് ആണ്. സിപിഎം സിറ്റിങ് സീറ്റായതിനാല്‍ ഇത് വിട്ടുനല്‍കാന്‍ തയ്യാറാവില്ല. തളിപ്പറമ്പിന് പകരം ഇരിക്കൂര്‍ അല്ലെങ്കില്‍ പേരാവൂര്‍ ആണ് കേരള കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. സിപിഐ സ്ഥിരമായി മത്സരിക്കുന്ന സീറ്റാണ് ഇരിക്കൂര്‍. ഇത് വിട്ടു നല്‍കാന്‍ സിപിഐക്ക് സമ്മതമാണ്.


മലപ്പുറം ജില്ലയില്‍ ഏറനാട്, തിരൂരങ്ങാടി എന്നീ രണ്ട് വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ സിപിഐ സ്ഥിരമായി മത്സരിച്ച് തോല്‍ക്കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം വിട്ട് നല്‍കാന്‍ അവര്‍ തയ്യാറാണ്. ഏറനാട് പൊതുസ്വതന്ത്രനായി മുന്‍ഇന്ത്യന്‍ ഫുട്ബോള്‍ താരം ഷറഫലിയെ ഇറക്കാനാണ് സിപിഎം നീക്കം.


ഏറാനാട് സീറ്റിനായി ഐഎന്‍എല്ലും രംഗത്തുണ്ട്. ജില്ലയില്‍ ഏതെങ്കിലും ഒരു സീറ്റ് നല്‍കണമെന്നാണ് അവരുടെ ആവശ്യം. ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നതോടെ ഇത്തവണ സിപിഐ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 25 ന് താഴേക്ക് പോവും. കഴിഞ്ഞ തവണ 27 സീറ്റിലാണ് എല്‍ഡിഎഫില്‍ സിപിഐ മത്സരിച്ചിരുന്നത്. ഇതില്‍ 19 എണ്ണത്തില്‍ വിജയിക്കാനും അവര്‍ക്ക് സാധിച്ചു.

No comments