Breaking News

മുഖ്യമന്ത്രിയുടെ യോഗത്തില്‍ 10 എം.എല്‍.എമാര്‍ വിട്ടുനിന്നു ; ത്രിപുര ബി.ജെ.പിയില്‍ പൊട്ടിത്തെറി..!! ഭരണം പ്രതിസന്ധിയിലേക്ക്..

 


അഗര്‍ത്തല: ബി.ജെ.പി അധികാരം കയ്യാളുന്ന ത്രിപുരയില്‍ പാര്‍ട്ടിയിലെ പൊട്ടിത്തെറി അതിരൂക്ഷം ..മുഖ്യമന്ത്രി ബിപ്ലബ് ദേവിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍നിന്ന് 10 എം.എല്‍.എമാര്‍ വിട്ടുനിന്നു. വെള്ളിയാഴ്ച രാത്രി വിളിച്ച 36 എം‌എല്‍‌എമാരുടെയും യോഗത്തിലാണ് ഇവര്‍ പങ്കെടുക്കാതെ വിട്ടു നിന്നത് .


വിമതസ്വരം കൂടുതല്‍ ശക്തമായതോടെ, 2023 ലെ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാവാന്‍ മുഴുവന്‍ എം‌.എല്‍‌.എമാരുടെയും പിന്തുണ തേടുന്നതിനാണ് യോഗം . 60 അംഗ നിയമസഭയില്‍ 36 സീറ്റാണ് ബി.ജെ.പിയ്ക്കുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായത് .


സുദീപ് റോയ് ബര്‍മാന്‍, രാം പ്രസാദ് പോള്‍ അടക്കമുള്ള എം.എല്‍.എമാരാണ് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് .സുദീപ് റോയ്ബര്‍മ്മനെ ഏകപക്ഷീയമായി ബിപ്ലബ് കുമാര്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.


വിട്ടുനിന്ന വിമത എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച്‌ തൃണമൂലി ല്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.


പ്രശ്ന പരിഹാരത്തിന് ജൂണ്‍ 15 ന് അഗര്‍ത്തലയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എല്ലാ എം‌എല്‍‌എമാരുടെയും യോഗം വിളിച്ചിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും വിമതപക്ഷം കീഴ്പ്പെട്ടില്ല . മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് അവരുടെ പ്രധാന ആവശ്യം.


ഈ യോഗത്തിന് തൊട്ടുപിന്നാലെ സുദീപ് റോയ് ബര്‍മാന്‍ ഗുവാഹത്തിയില്‍ പോയി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ന്യൂഡല്‍ഹിയില്‍ പോയി പാര്‍ട്ടി തലവന്‍മാരെ കണ്ടുമടങ്ങി. 2016 ല്‍ തൃണമൂലില്‍ നിന്ന് രാജിവച്ച സുദീപ് റോയ് ബര്‍മാനെയും കൂട്ടാളികളെയും ബി.ജെ.പി മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് മുകുള്‍ റോയിയുടെ നേതൃത്വത്തിലാണ് ബിജെ.പിയിലേക്ക് കൂടുമാറ്റിയത്. ത്രിപുരയില്‍ ഭരണംപിടിക്കാന്‍ ഈ നീക്കം പാര്‍ട്ടിയെ സഹായിച്ചിരുന്നു. എന്നാല്‍, വിഭാഗീയത ശക്തമായ സാഹചര്യത്തില്‍ 2023ലെ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

No comments