Breaking News

ഫിറോസ് കുന്നംപറമ്പിലിന് തവനൂരില്‍ സീറ്റ് നല്‍കിയത് കാശ് വാങ്ങിയോ..?? നിലപാട് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി..

 


ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബിലിന് നിയമസഭ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ സീറ്റ് നല്‍കിയതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി.


തവനൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയില്‍ നടന്നു എന്ന് പറയപ്പെടുന്ന ഇല്ലാത്ത ചര്‍ച്ചയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ അതിലേക്ക് വലിച്ചിഴച്ച്‌ ചില മാധ്യമങ്ങളുടെ പിന്തുണയോടെ വിവാദം സൃഷ്ടിക്കുന്നത് സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ആദ്യഘട്ടത്തില്‍ തവനൂര്‍ സീറ്റിലേക്ക് നിര്‍ദേശിക്കപ്പെട്ട വ്യക്തിയാണ് റിയാസ് മുക്കോളി.


പക്ഷെ ആ സമയത്തെ തവനൂരിലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ എതിര്‍പ്പും തനിക്ക് ലഭിച്ച ചില സന്ദേശങ്ങളും തവനൂരില്‍ മത്സരിക്കാന്‍ തനിക്ക് സാധിക്കുന്ന സാഹചര്യമല്ല എന്ന് വ്യക്തമായി മനസിലാക്കാന്‍ പറ്റാവുന്നവ ആയിരുന്നു അതിനാല്‍ അവിടേക്ക് തന്നെ പരിഗണിക്കേണ്ടതില്ല എന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നെന്ന് റിയാസ് പറഞ്ഞു.


നിയോജകമണ്ഡലത്തിനകത്തുള്ള ജില്ലാ, ബ്ലോക്ക് മണ്ഡലം നേതാക്കള്‍ യോഗം ചേര്‍ന്ന് ഫിറോസ് മത്സരിക്കണമെന്ന് ഐക്യകണ്ഠേന പ്രമേയം പാസാക്കിയതാണെന്നും അവിടുത്തെ പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഫിറോസ് കുന്നുംപറമ്ബില്‍ അവിടെ സ്ഥാനാര്‍ഥിയാവുന്നത് എന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.


''പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം എടുത്ത ഒരു തീരുമാനം ഇതില്‍ യാതൊരു പങ്കുമില്ലാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബുദ്ധി ആരുടേതായാലും അത് വകവെച്ചുതരാന്‍ യൂത്ത് കോണ്‍ഗ്രസ്് ഒരുക്കമല്ല''- റിയാസ് പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം


തവനൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയില്‍ നടന്നു എന്ന് പറയപ്പെടുന്ന


ഇല്ലാത്ത ചര്‍ച്ചയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനെ അതിലേക്ക് വലിച്ചിഴച്ച്‌ ചില മാധ്യമങ്ങളുടെ പിന്തുണയോടെ വിവാദം സൃഷ്ടിക്കുന്നത് സിപിഎം ബി ജെ പി കൂട്ടുകെട്ടിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്...


സി പി എമ്മിനും ബി ജെ പിക്കും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന അദ്ദേഹത്തെ ഏത് വിധേനയും നിശബ്ദനാക്കണം എന്ന അജണ്ടയുടെ ഭാഗമാണിതെല്ലാമെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവും.


ഏതെങ്കിലും രീതിയില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളവരോടും, അതില്‍ അറിഞ്ഞോ അറിയാതെയോ ഭാഗവാക്കാവാന്‍ ശ്രമിക്കുന്നവരോടും


തവനൂര്‍ സീറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പങ്കു വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്...യൂത്ത് കോണ്‍ഗ്രസ്സ്ന് മത്സരിക്കാന്‍ ലഭിച്ച സീറ്റ് എന്ന നിലക്ക്


തവനൂരില്‍ മത്സരിക്കാന്‍ സംസ്ഥാന കമ്മിറ്റി എന്റെ പേരും നിര്‍ദ്ദേശിച്ചിരുന്നു, നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരുന്നതുമാണ്...


പക്ഷെ ആ സമയത്തെ തവനൂരിലെ പ്രാദേശിക UDF നേതൃത്വത്തിന്റെ എതിര്‍പ്പും,എനിക്ക് ലഭിച്ച ചില സന്ദേശങ്ങളും,


തവനൂരില്‍ മത്സരിക്കാന്‍ എനിക്ക് സാധിക്കുന്ന സാഹചര്യമല്ല എന്ന് വ്യക്തമായ് മനസ്സിലാക്കാന്‍ പറ്റാവുന്നവ ആയിരുന്നു അതിനാല്‍ അവിടേക്ക് എന്നെ പരിഗണിക്കേണ്ടതില്ല എന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു...നിയോജകമണ്ഡലത്തിനകത്തുള്ള ജില്ലാ,ബ്ലോക്ക് മണ്ഡലം നേതാക്കള്‍ യോഗം ചേര്‍ന്ന് ഫിറോസ് മത്സരിക്കണമെന്ന് ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയത് അന്ന് വലിയ വാര്‍ത്തയായതാണ്...


അവിടുത്തെ പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഫിറോസ് കുന്നുംപറമ്ബില്‍ അവിടെ സ്ഥാനാര്‍ത്ഥിയാവുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്.


യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ക്ക് സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ട ജില്ലാ പ്രസിഡന്റിനും സംസ്ഥാന ഭാരവാഹികള്‍ക്കുമെല്ലാം തവ്വനൂരിലെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിന് പാത്രമാവേണ്ടി വന്നിട്ടുള്ളതാണ്...


പ്രദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം എടുത്ത ഒരു തീരുമാനം ഇതില്‍ യാതൊരു പങ്കുമില്ലാത്ത യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബുദ്ധി ആരുടേതായാലും അത് വകവെച്ചുതരാന്‍ യൂത്ത് കോണ്‍ഗ്രസ്സ് ഒരുക്കമല്ല.

No comments