Breaking News

കമലയുമായി മോദി കൂടിക്കാഴ്ച നടത്തി

 


അമേരിക്കന്‍ പ്രസിഡന്റുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് കമലയുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ വംശജകൂടിയായ കമല ഹാരിസുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. ഇന്ത്യയ്ക്ക് അനുകൂലമായി അമേരിക്കന്‍ നയങ്ങള്‍ രൂപപ്പെടുത്താന്‍ കമലയിലൂടെ കഴിയും എന്ന കണക്കുകൂട്ടല്‍ കൂടിയുണ്ട് ഇതിന് പിന്നില്‍. കൂടിക്കാഴ്ച വന്‍ വിജയമായിരുന്നു എന്നാണ് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗലയുടെ അഭിപ്രായത്തില്‍ നിന്നും മനസിലാകുന്നത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ തീവ്രവാദത്തെ കുറിച്ചുള്ള ആശങ്കകള്‍ ഇരു നേതാക്കളും പങ്കുവയ്ക്കുകയുണ്ടായി. തീവ്രവാദം ചര്‍ച്ചയുടെ വിഷയമായപ്പോള്‍ പാകിസ്ഥാന്റെ പേര് ചര്‍ച്ചയിലേക്ക് മോദി പറയും മുന്‍പേ കമല ഹാരിസ് എടുത്തിടുകയായിരുന്നു. അമേരിക്ക സ്വമേധയാ പാകിസ്ഥാന്റെ പേര് ചര്‍ച്ചയില്‍ കൊണ്ടുവന്നത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമുണ്ടാക്കി. തീവ്രവാദ പ്രശ്നം ചര്‍ച്ചയില്‍ വന്നപ്പോള്‍, യു എസ് വൈസ് പ്രസിഡന്റ് സ്വമേധയാ പാകിസ്ഥാന്റെ പങ്ക് പരാമര്‍ശിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗലയാണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലുള്‍പ്പെടെ സമീപകാല ആഗോള സംഭവവികാസങ്ങളെക്കുറിച്ച്‌ ഇരു നേതാക്കളും സംസാരിച്ചു. ഇന്തോപസഫിക് മേഖലയിലെ സുരക്ഷ പ്രശ്നങ്ങളും ചര്‍ച്ചയില്‍ വിഷയമായി.

കൂടിക്കാഴ്ചയ്ക്ക് മുമ്ബ് ഇരു നേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം ഇന്ത്യ അമേരിക്കയുടേയും വളരെ പ്രധാനപ്പെട്ട പങ്കാളിയാണെന്നും ഇരുരാജ്യങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നത് ലോകത്ത് ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നും കമല ഹാരിസ് പറഞ്ഞു. ഇന്ന് രാത്രി എട്ടരയ്ക്കാണ് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി പധാനമന്ത്രി മോദി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നത്.

No comments