Breaking News

കേന്ദ്ര ഏജന്‍സികളെ ഭയന്ന് എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയുമായി കൂട്ടുകൂടുന്നു -പ്രിയങ്ക ഗാന്ധി..!! യുപിയിലെ ഫലത്തിൽ..

 


കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ബി.ജെ.പിക്കെതിരെ പോരാടുന്നതിന് പകരം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെ ഭയന്ന് കാവി പാര്‍ട്ടിയുമായി കൂട്ടുകൂടുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

യു.പിയിലെ സിദ്ധാര്‍ത്ഥനഗറില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് പ്രിയങ്കയുടെ ആരോപണം.

തൊഴില്‍ നല്‍കി ജനങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിന് പകരം സൗജന്യ റേഷനില്‍ അവരെ ആശ്രിതരാക്കുക മാത്രമാണ് ബി.ജെ.പി ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും എസ്.പിയും, ബിഎസ്.പിയും, ബി.ജെ.പിയുമായി കൂട്ടുകൂടി ജാതി-മത കാര്‍ഡുകള്‍ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നാണ് കരുതുന്നതെന്നും ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനോ കാര്‍ഷിക മേഖലയെയോ സ്ത്രീകളെയോ ശക്തിപ്പെടുത്താന്‍ വേണ്ടി ഇതുവരെ ഒന്നും ചെയ്യാത്തവര്‍ ഇപ്പോഴും വിജയം ഉറപ്പാണെന്ന് അവകാശവാദമുന്നയിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) ദേശീയ പൗരത്വ രജിസ്ട്രേഷനുമെതിരായ (എന്‍.ആര്‍.സി) പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ മരണങ്ങളും, ഹത്രാസും, ലഖിംപൂര്‍ ഖേരി വിഷയവുമുള്‍പ്പടെ പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രിയങ്ക എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇരകളെ സന്ദര്‍ശിക്കാനോ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനോ തയ്യാറായിട്ടില്ലെന്നും ബി.എസ്.പി അധ്യക്ഷ മായാവതി വീടിന് പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഇരുവരും പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുക്കിയപ്പോള്‍ കോണ്‍ഗ്രസ്സ് മാത്രമാണ് അവരെ ഓര്‍ത്തതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ബി.ജെ.പിക്കെതിരെ പോരാടുമെന്ന തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണയുണ്ടാക്കുകയാണെന്നും എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ മോദി ഗവണ്‍മെന്‍റ് അവരെ വീണ്ടും മൂലക്കിരുത്തുക മാത്രമാണുണ്ടാവുകയെന്നും പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നല്‍കി.

ജനങ്ങളുടെ ജാതിയെയും മതത്തെയും കുറിച്ച്‌ സംസാരിക്കുന്നവര്‍ക്ക് വോട്ട് നല്‍കാതെ എല്ലാവരും അവരുടെ ഉന്നമനത്തിന് വേണ്ടി ജാതി മത ഭേദമന്യേ വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച കോണ്‍ഗ്രസ് നേതാവ് പൊതുവേദികളില്‍ പാകിസ്ഥാനും, ഭീകരവാദവും, റഷ്യ- യുക്രെയ്ന്‍ വിഷയവും സംസാരിക്കുന്നവര്‍ ഇത്തരം വിഷയങ്ങള്‍ ജനങ്ങള്‍ക്ക് ഉപജീവനം നേടി കൊടുക്കുക്കില്ലെന്ന് മനസ്സിലാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ജാതി മത ഭേദമന്യേ കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ് ജനങ്ങള്‍ക്കായി തെരുവിലിറങ്ങി പോരാടിയതെന്നും ബി.ജെ.പി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ജാതി കാര്‍ഡുകളിറക്കുമ്ബോള്‍ നിങ്ങളവര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതിനാലാണ് അവരതൊരു ശീലമാക്കിയതെന്നും ആ ശീലം നിങ്ങള്‍ തന്നെ മാറ്റി കൊടുക്കണമെന്നും പ്രിയങ്ക ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

No comments