Breaking News

സി പി എം ഏരിയാ സമ്മേളനത്തിൽ അരവണ പായസവും , ദേവസ്വം ബോർഡ് ഡയറിയും വിതരണം ചെയ്തു



സിപിഎം ഏരിയാ സമ്മേളന പ്രതിനിധികള്‍ക്ക് അയ്യപ്പന്റെ പ്രസാദമായ അരവണ പായസം വിതരണം ചെയ്തത് ചര്‍ച്ചയാകുന്നു. സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് വിതരണം ചെയ്തത് അരവണ പ്രസാദവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയുമാണ്. എന്നാല്‍ വിതരണം ചെയ്തത് ശബരിമലയിലെ അരവണ പായസമല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ പ്രസാദം കഴിച്ചാല്‍ എന്താണ് തെറ്റെന്നുമായിരുന്നു ഇത് നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ക്ക് പ്രസാദവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും സമ്മാനമായി കിട്ടിയത്.

തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ദേവസ്വംബോര്‍ഡ് അംഗം കെ. രാഘവനാണ് സഖാക്കള്‍ക്ക് അരവണയും വിതരണം ചെയ്ത്ത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സംഭവം വിവാദമായി. പിന്നാലെ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ രാഘവന്‍ രംഗത്തെത്തുകയായിരുന്നു.

പന്തളത്തു നിന്നുമാണ് 200 ടിന്‍ അരവണ താന്‍ വാങ്ങിയത്. പതിമൂവായിരം രൂപ ഇതിനായി അടച്ചു. ഇതിനെച്ചൊല്ലി വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ല. താന്‍ പണം നല്‍കി വാങ്ങിയ പ്രസാദം സമ്മേളത്തില്‍ വിതരണം ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും കെ രാഘവന്‍ പറഞ്ഞു. അതേസമയം വിഷയത്ത ഗൗരവമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം. കെ.രാഘവന്റെ നടപടിയില്‍ അസ്വഭാവികതയില്ലെന്നും സിപിഎം ജില്ലാ നേതൃത്വം കരുതുന്നു.


No comments