Breaking News

ഇതൊന്നും അന്ന് കണ്ടില്ലല്ലോ?.വനിതാസംഘടനകള്‍ക്കെതിരെ ഷക്കീല




കേരള സമൂഹത്തില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നതായി ഷക്കീല. പ്രമുഖ ഇംഗ്ലീഷ് ഓണ്‍ലൈനായ ന്യൂസ് മിനുറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. മലയാള സിനിമയിലും കേരള സമൂഹത്തിലും പുരുഷാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

'ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കിയത് സമൂഹമാണ്. കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. ആണുങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. പെണ്‍കുട്ടികള്‍ നന്നായി പഠിച്ചാലും പ്രചോദനം നല്‍കാന്‍ ആരുമുണ്ടാവില്ല. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ ഒരു സ്ത്രീ എത്ര നേട്ടങ്ങള്‍ കൊയ്താലും ആരും ശ്രദ്ധിക്കില്ല.' ഷക്കീല പറയുന്നു.


തന്റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ്. പക്ഷേ പുറംലോകത്ത് അവര്‍ മാന്യന്മാരായിരിക്കും. പക്ഷേ തന്നെ സമൂഹത്തില്‍ ഇവര്‍ മാറ്റിനിര്‍ത്തുന്നു. തന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല. തനിക്ക് ഒരു പുരസ്കാരവും ലഭിച്ചിട്ടില്ലെന്നും തന്നെ ഒട്ടും അറിയില്ല എന്ന് പറയുന്നവരുമുണ്ടെന്നും ഷക്കീല പറയുന്നു.

'സിനിമ തിരഞ്ഞെടുക്കാന്‍ എനിക്ക് അറിയില്ലെന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും നല്ല സിനിമയില്‍ അഭിനയിച്ചാല്‍ ഇത്തരം സിനിമകള്‍ ആര് ചെയ്യും. എനിക്ക് സെലിബ്രിറ്റിയാവേണ്ട.' ഷക്കീല പറയുന്നു.

തന്റെ കാലത്തെ അപേക്ഷിച്ച്‌ സിനിമയില്‍ സ്ത്രീകളുടെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ലെന്ന പറയുന്ന ഷക്കീല ഇന്നത്തെ സിനിമയിലെ പെണ്‍കുട്ടികളെ അഭിനന്ദിക്കുകയും ചെയ്യുന്നു. കാരണം അവര്‍ കുറച്ച്‌ നാള്‍ സിനിമയില്‍ അഭിനയിച്ച്‌ പണമുണ്ടാക്കിയതിന് ശേഷം കുടുംബമായി സന്തോഷത്തോടെ ജീവിക്കായാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ തന്റെ അവസ്ഥ നേരെ വിപരീതമാണെന്ന് ഷക്കീല പറയുന്നു.' ഞാന്‍ കുടുംബം നോക്കാന്‍ സിനിമയില്‍ വന്നതാണ്. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കായിരുന്നു.'

2000 ല്‍ ഷക്കീലയുടെ ചിത്രങ്ങള്‍ നിരോധിക്കാന്‍ നീക്കങ്ങള്‍ നടന്നിരുന്നു. അന്ന് അതിന് ശ്രമിച്ചത് മുഖ്യധാര സിനിമാക്കാരണെന്ന് ഷക്കീല പറയുന്നു. എന്നാല്‍ അന്ന് തന്നെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും വനിതാ സംഘടനകള്‍ പോലും തനിക്കൊപ്പം നിന്നില്ലെന്നും അവര്‍ പറയുന്നു.

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് താന്‍ തീരുമാനിച്ചതിന് പിന്നിലെ സംഭവം ഷക്കീല പറയുന്നത് ഇങ്ങനെ,

'ഷൂട്ടിങ്ങിനടയില്‍ കിട്ടുന്ന സമയത്താണ് ഞാന്‍ കഥ കേള്‍ക്കാറുള്ളത്. ഞാന്‍ ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം ഇറങ്ങിയപ്പോള്‍ അതുകാണാന്‍ എന്റെ മേക്കപ്പ്മാനോട് നിര്‍ദ്ദേശിച്ചു. അയാള്‍ തിരിച്ചുവന്നത് കടുത്ത നിരാശയിലായിരുന്നു. ചോദിച്ചപ്പോള്‍ കന്യസ്ത്രീയുടെ വേഷത്തില്‍ ആകെ ഒറ്റത്തവണയാണ് മാഡത്തെ കാണിക്കുന്നത്. ബാക്കിയുള്ള സമയം മുഴുവന്‍ നഗ്നയാണെന്നായിരുന്നു മറുപടി.

'ഈ സംഭവം ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി. പിറ്റേ ദിവസം ഞാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു വരുത്തി. ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് അറിയിച്ചു.'

മലയാള സിനിമ വിട്ടപ്പോള്‍ അമ്മയോട് എന്റെ ഇത്രയും കാലത്തെ സംമ്ബാദ്യമെവിടെയെന്ന് ഞാന്‍ തിരക്കി. അമ്മ പറഞ്ഞു എല്ലാം അനിയത്തി എടുത്തുവെന്ന്. ഇത്രയും കാലം ജോലി ചെയ്തിട്ടും കൈയില്‍ ഒന്നും ഇല്ലാതത്ത് എന്റെ മാത്രം കുറ്റമാണ്. ഷക്കീല കൂട്ടിച്ചേര്‍ക്കുന്നു.

സിനിമയില്‍ കയറണമെങ്കില്‍ നേരായ വഴിയിലൂടെ പോകുക. അഡ്ജസ്റ്റ്മെന്റിന് നില്‍ക്കരുത്. ഞാന്‍ സിനിമയില്‍ വന്നത് പത്താം ക്ലാസ് തോറ്റപ്പോഴാണ്. അല്ലാതെ ആര്‍ക്കും വഴങ്ങി കൊടുത്തിട്ടില്ലെന്നും അവര്‍ പറയുന്നു.


No comments