പക വീട്ടാൻ പോയ ബ്ലാസ്റ്റേഴ്സിനു അടിപതറി
കൊച്ചിയില്‍ല്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. നിര്‍ണായക മത്സരത്തില്‍ എഫ്സി ഗോവയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടില്‍ തോല്‍വി വഴങ്ങിയത്. ആദ്യ പകുതിയില്‍ സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ 77-ാം മിനിറ്റില്‍ എഡു ബേഡിയയാണ് ഗോവയുടെ വിജയമുറപ്പിച്ച ഗോള്‍ നേടിയത്.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനസിലൂടെ ഗോവയാണ് കൊച്ചിയില്‍ ആദ്യം വലകുലുക്കിയത്. കേരള പ്രതിരോധത്തിലെ വീഴ്ച മുതലെടുത്ത കൊറോമിനസ് ക്രോസ് ബാറിനു വിലങ്ങനെയുണ്ടായിരുന്ന മൂന്നു പ്രതിരോധ താരങ്ങളെ മറികടന്ന് വലകുലുക്കുകയായിരുന്നു.
ഗോള്‍ വീണതോടെ തിരിച്ചടിയുടെ മൂര്‍ച്ച കൂട്ടിയ ബ്ലാസ്റ്റേഴ്സിന് താമസിയാതെ പ്രതിഫലം ലഭിച്ചു. മലയാളിതാരം സി.കെ.വിനീതിന്റെ ബൂട്ട് ഗോള്‍ പോസ്റ്റിലേക്കു നിറയൊഴിക്കുകയായിരുന്നു. സിയാം ഹാംഗലിന്റെ പാസാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോളിനു വഴിയൊരുക്കിയത്.
രണ്ടാം പകുതി ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. പക്ഷേ, അവസരങ്ങള്‍ മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 77-ാം മിനിറ്റില്‍ ഗോവയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിന് തലവച്ച എഡു ബേഡിയ ബ്ലാസ്റ്റേഴ്സ് ഗോള്‍വലയിലേക്കു പന്ത് തിരിച്ചുവിടുന്പോള് കാഴ്ചക്കാരനാകാനായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോളി പോള്‍ റെഹൂക്കയുടെ വിധി.
ജയത്തോടെ 19 പോയിന്റുമായി ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു കയറി. 12 കളികളില്‍നിന്നു 14 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തു തുടരുന്നു. തോല്‍വിയോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.





No comments