Breaking News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; തൃശ്ശൂര്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം


തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ആര്‍ക്കു നല്‍കണമെന്നതിനെ സംബന്ധിച്ച്‌ ബിജെപിയില്‍ തര്‍ക്കം. എ. എന്‍. രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പി.കെ കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി വി. മുരളീധര പക്ഷവും രംഗത്തുണ്ട്. ബിഡിജെഎസിന് കൊല്ലവും കോഴിക്കോടും നല്‍കിയാല്‍ മതിയെന്നും ബിജെപി യോഗത്തില്‍ നേതാക്കള്‍ നിലപാടെടുത്തു.

ബിജെപി സാധ്യത കല്‍പ്പിക്കുന്ന തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് എന്നീ അഞ്ചു സീറ്റുകള്‍ സംബന്ധിച്ചാണ് തര്‍ക്കം. ഇതില്‍ ഏറ്റവും നിര്‍ണായകമാകുന്നത് തൃശ്ശൂര്‍ സീറ്റാണ്. കഴിഞ്ഞ തവണ മണലൂരില്‍ മത്സരിച്ച്‌ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ് എ.എന്‍ രാധാകൃഷ്ണനുവേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ശബരിമല സമരവുമായി ബന്ധപ്പെട്ട് ശ്രദ്ധനേടിയ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ വി. മുരളീധര പക്ഷവും ആവശ്യപ്പെടുന്നു.

പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ടയ്ക്കുവേണ്ടി എം. ടി. രമേശ് തുടങ്ങിയവരും രംഗത്തുണ്ട്. ആരെ നിര്‍ദേശിച്ചാലും ആര്‍എസ്‌എസ് സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്ന കാര്യമാണ് സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്.

ബിഡിജെഎസിന് തൃശ്ശൂരും പത്തനംതിട്ടയും നല്‍കുന്നത് ആത്മഹത്യാപരമാണെന്നാണ് ബിജെപി നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ ബിഡിജെഎസ് മത്സരിച്ച രണ്ടു സീറ്റുകളിലും കാര്യമായ ചലനം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂരിനു പകരം ചാലക്കുടിയോ കൊല്ലമോ അവര്‍ക്ക് നല്‍കാം. പത്തനംതിട്ടയ്ക്കു പകരം കോഴിക്കോട് നല്‍കാമെന്നുമാണ് ആലോചന.

No comments