Breaking News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ 'കൈ' ഉയരില്ല, പത്തനംതിട്ടയിലും ആലപ്പുഴയും നടന്നത് തീവ്ര മത്സരം, യു.ഡി.എഫ് ക്യാമ്ബിലെ വിലയിരുത്തല്‍ ഇങ്ങനെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകളെല്ലാം പെട്ടിയിലായെങ്കിലും ബൂത്തുകളില്‍ നിന്നും മേല്‍ത്തട്ടിലേക്ക് കിട്ടിയ റിപ്പോര്‍ട്ടുകളിന്‍ മേല്‍ കൂട്ടിയും കിഴിച്ചും തലപുകയ്ക്കുകയാണ് മുന്നണികള്‍.
തിരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്ത ദിവസങ്ങളില്‍ തന്നെ ബി.ജെ.പിയും സി.പി.എമ്മും തങ്ങള്‍ക്ക് കിട്ടിയേക്കാവുന്ന സീറ്റുകളെ കുറിച്ചും, തിരഞ്ഞെടുപ്പ് മത്സരത്തെക്കുറിച്ചും വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നിരുന്നു.
കൊച്ചിയില്‍ നടന്ന ആര്‍.എസ്.എസ് യോഗത്തില്‍ തിരുവനന്തപുരം പത്തനംതിട്ട മണ്ഡലങ്ങളില്‍ ആദ്യമായി താമരവിരിയുമെന്ന ശുഭ വിശ്വാസമാണ് പുലര്‍ത്തിയിരുന്നത്.
ഇത് കൂടാതെ തൃശൂര്‍ മണ്ഡലവും സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തില്‍ പിടിച്ചെടുക്കാനാകുമെന്ന ശുഭപ്രതീക്ഷയും പങ്ക് വച്ചിരുന്നു.

അതേ സമയം പാര്‍ട്ടി കീഴ് ഘടകങ്ങളില്‍ നിന്നും കിട്ടിയ കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പതിനെട്ട് സീറ്റില്‍ ജയിക്കാനാകുമെന്ന ആത്മവിശ്വാസമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട കോടിയേരി ബാലകൃഷ്ണന്‍ പങ്ക്‌വച്ചത്.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം പ്രകടമായിരുന്നുവെന്നും പതിനാറ് മുതല്‍ പതിനെട്ട് വരെ സീറ്റുകള്‍ ഇക്കുറി സ്വന്തമാക്കാനാവുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
ഇടത് കോട്ടയായ ആറ്റിങ്ങലും പാലക്കാടും കൈവിട്ടുവെന്ന രീതിയിലാണ് കോണ്‍ഗ്രസ് വിലയിരുത്തലുകള്‍ പുറത്ത് വരുന്നത്. പാലക്കാട് പാര്‍ട്ടിക്കുള്ളിലെ അനൈക്യം പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ കല്ലുകടിയായെന്നും വിലയിരുത്തലുണ്ട്.
അതേ സമയം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചതെന്നും, ഇടത് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുവാന്‍ കഴിഞ്ഞുവെന്നും യു.ഡി.എഫ് ക്യാമ്ബ് വിലയിരുത്തുമ്ബോഴും അവിടെ യു.ഡി.എഫ് ജയപ്രതീക്ഷ വച്ച്‌ പുലര്‍ത്തുന്നില്ല.

പത്തനംതിട്ടയിലും, ആലപ്പുഴയിലും തീവ്ര മത്സരം നടന്നു എന്ന് കണക്കുകൂട്ടുന്ന കോണ്‍ഗ്രസ് ഈ രണ്ട് സീറ്റുകളിലും ജയ പ്രതീക്ഷ വച്ച്‌പുലര്‍ത്തുന്നുണ്ട്.
പത്തനം തിട്ടയില്‍ കടുത്ത ത്രികോണമത്സരമാണ് ഉണ്ടായത്. എന്നാല്‍ ആലപ്പുഴയില്‍ ശക്തനായ ഇടത് സ്ഥാനാര്‍ത്ഥിയെയാണ് നേരിടേണ്ടി വന്നത്. പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ എ.എം.ആരിഫിനായിരുന്നു മുന്‍തൂക്കമെങ്കിലും ഷാനിമോള്‍ ഉസ്മാന്‍ രണ്ടാം ഘട്ടമായപ്പോള്‍ ഒപ്പത്തിനൊപ്പം എത്തിയെന്നും കണക്ക് കൂട്ടുന്നു.
വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ ഗാന്ധിവന്നതിന്റെ നേട്ടം മറ്റ് മണ്ഡലങ്ങളില്‍ ഉണ്ടായെന്നും ഇടത് കോട്ടയായ ആലത്തൂരും,കാസര്‍കോടും പിടിച്ചെടുക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും കരുതുന്നു.

No comments