Breaking News

കുതിരക്കച്ചവടം വേണ്ട; മെയ് 23ന് ശേഷം ബിജെപി എംപിമാർ കോണ്‍ഗ്രസിലെത്തുമെന്ന് കെസി വേണുഗോപാല്‍

മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കര്‍ണാടകയില്‍ നിരവധി ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
കോണ്‍ഗ്രസിന് കുതിരക്കച്ചവടം നടത്തേണ്ട ആവശ്യമില്ല, ഇതൊന്നും ഇല്ലാതെ തന്നെ സ്വഭാവികമായി ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരിന് ഭീഷണിയുണ്ടെന്ന വാദത്തെ കെസി വേണുഗോപാല്‍ തള്ളിക്കളഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്.
പക്ഷെ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച്‌ നിന്നു, ഞങ്ങള്‍ സര്‍ക്കാര്‍ രൂപികരിച്ചു, ഒരു വര്‍ഷമായി ഞങ്ങള്‍ ഇവിടെ ഭരിക്കുന്നു, ഇനിയും ഇവിടെ തുടരും കെസി വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണവും ശക്തമായിരുന്നു.
ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനായി 18 എംഎല്‍എമാര്‍ക്കായി 200 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായും കഴിഞ്ഞ മാസം ആരോപണം ഉയര്‍ന്നിരുന്നു.

അതേ സമയം കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് യെദ്യൂരപ്പ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
കര്‍ണാടകയിലെ 10 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ 13 ബിജെപി എംഎല്‍എമാരും 7 ജെഡിഎസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

224 അംഗ സഭയില്‍ 37 എംഎല്‍എമാരാണ് ജെഡിഎസിനുള്ളത്. കോണ്‍ഗ്രസിന് 80 എംഎല്‍എമാരും ഉണ്ട്. സ്വതന്ത്ര്യന്മാരുടെ ഉള്‍പ്പെടെ പിന്തുണയോടെയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷമായ 113 കടന്നത്.

No comments