Breaking News

കാസര്‍കോട്ടെ പോസ്റ്റല്‍ വാലറ്റ് വിവാദം: ക്രൈംബ്രാഞ്ച് കണ്ടെത്തിയത് പൊളിക്കാത്ത 4 കവറുകൾ

ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കാത്തത് സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.വി വിനോദ് കുമാറും സംഘവും കളക്ടറേറ്റിലെ തിരഞ്ഞെടുപ്പു വിഭാഗം അസി. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്ന് കണ്ടെടുത്തത് പൊളിക്കാത്ത പോസ്റ്റല്‍ ബാലറ്റ് അപേക്ഷകള്‍. പൊളിക്കാതെ വച്ച നാല് കവറുകളാണ് കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്റെ സീല്‍ പതിച്ച നാല് കവറുകളില്‍ സ്റ്റാമ്ബ് ഒട്ടിച്ചിരുന്നില്ല. നിശ്ചിത തീയതിക്കും നാല് ദിവസം വൈകി ലഭിച്ച കവറുകളില്‍ നമ്ബറിട്ട ശേഷം അലമാരയില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു.

തീയതി കഴിഞ്ഞതിനാല്‍ അപേക്ഷാ കവറുകള്‍ പൊളിച്ചു നോക്കേണ്ട കാര്യമില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്.

ഇലക്ഷന്‍ കമ്മിഷന്റെ വിഷയം ആയതിനാല്‍ കവര്‍ പൊളിക്കാന്‍ കോടതി ഉത്തരവ് വേണം. കേസില്ലാത്തതിനാല്‍ ക്രൈംബ്രാഞ്ചിനും ഈ കവറുകള്‍ പൊളിക്കാന്‍ അനുവാദമില്ല. കേസ് രജിസ്റ്റര്‍ ചെയ്താല്‍ കവര്‍ ബന്തവസില്‍ എടുത്തു പൊളിച്ചു നോക്കാന്‍ കഴിയും. ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാരുടെ അപേക്ഷയും ഈ കവറുകളില്‍ ഒരുമിച്ചു ഉണ്ടാകും എന്നാണ് പ്രാഥമിക നിഗമനം.

കാസര്‍കോട്, ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിക്കുന്നതിന് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ അയച്ച അപേക്ഷയാണിത്. അപേക്ഷ അയച്ചിട്ടും പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചു എന്നാണ് പൊലീസുകാര്‍ പരാതി ഉന്നയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

No comments