Breaking News

എക്‌സിറ്റ് പോളിന് പിന്നാലെ കോണ്‍ഗ്രസിന് ബി.ജെ.പിയുടെ പാര: മദ്ധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്ക് മികച്ച വിജയം നേടാന്‍ കഴിയുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ മദ്ധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാനൊരുങ്ങി ബി.ജെ.പി നേതൃത്വം.
കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉടന്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നുമാണ് ബി.ജെ.പി വാദം.

അതിനാല്‍ തന്നെ ഉടന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കള്‍ ഉടന്‍ തന്നെ ഗവര്‍ണറെ കാണും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച്‌ സംസ്ഥാനത്ത് അധികാരത്തിലെത്തിയെങ്കിലും വളരെ കുറഞ്ഞ ഭൂരിപക്ഷം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.
മായാവതിയുടെ ബി.എസ്.പിയുടെയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ഇവിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്.

എന്നാല്‍ മദ്ധ്യപ്രദേശിലെ മുഴുവന്‍ സീറ്റുകളും ബി.ജെ.പി നേടുമെന്ന തരത്തിലുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് നാടകീയ നീക്കങ്ങള്‍ ശക്തമായത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോള്‍
ഫലങ്ങള്‍ തെറ്റാണെന്നും എല്ലാ എം.എല്‍.എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും കമല്‍നാഥ് പ്രതികരിച്ചു. മേയ് 23ന് സത്യം പുറത്ത് വരും.
2004ലെ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞത് എല്ലാവരും കണ്ടതാണല്ലോ? കഴിഞ്ഞ തവണത്തെ മദ്ധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും എക്‌സിറ്റ് പോളുകള്‍ വിപരീതമായാണ് പ്രവചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments