Breaking News

പാലാ ഉപ തിരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്റെ മകന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി? സമ്മതം മൂളി കേരള ബി.ജെ.പി

കെ.എം.മാണിയുടെ വേര്‍പാടിനെ തുടര്‍ന്ന് പാലാ അസംബ്ളി മണ്ഡലത്തില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്ന് സൂചന.

ഇതുസംബന്ധിച്ച്‌ എന്‍.ഡി.എ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ആരംഭിച്ചതായാണ് അറിയുന്നത്. ഷോണ്‍ ജോര്‍ജ് മത്സരിക്കുന്നതില്‍ ബി.ജെ.പി കേരള ഘടകത്തിനും എതിര്‍പ്പില്ല.
യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ഇപ്പോള്‍ ഷോണ്‍ ജോര്‍ജ്. കെ.എം.മാണിയുടെ തട്ടകമായ പാലായില്‍ യു.ഡി.എഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഷോണിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ജനപക്ഷം പാര്‍ട്ടി ബി.ജെ.പിയ്ക് പൂര്‍ണ പിന്തുണ നല്കിയിരുന്നു.

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതന്നെയാണ് ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. ജനപക്ഷം പാര്‍ട്ടി ഇപ്പോള്‍ എന്‍.ഡി.എയ്ക്കൊപ്പമാണ്.
അതേസമയം, ഇടതുമുന്നണി ആരെയാവും പാലായില്‍ മത്സരിപ്പിക്കുക എന്നത് സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് പാലാ പ്രസ്റ്റീജ് മണ്ഡലമാണ്. കെ.എം. മാണിയുടെ മണ്ഡലം നിലനിറുത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെതന്നെ മാണി ഗ്രൂപ്പ് രംഗത്തിറക്കും.
ആറു മാസത്തിനുള്ളില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയ്ക്കായി ഔദ്യോഗിക ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും അണിയറയില്‍ ആരെ നിറുത്തുമെന്ന ചര്‍ച്ച ചൂടുപിടിച്ചുകഴിഞ്ഞു.
മാണി ഗ്രൂപ്പില്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷാ ജോസ് കെ.മാണിയുടെ പേരിനാണ് ആദ്യ പരിഗണന. എന്നാല്‍, നിഷയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പിന്റെ നിലപാടും നിര്‍ണായകമാണ്.

ഉപതിരഞ്ഞെടുപ്പില്‍ കരുത്തുറ്റ പോരാട്ടമാവും പാലായില്‍ നടക്കുക. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജ് എത്തുന്നതോടെ മത്സരത്തിന് വീറും വാശിയും കൂടും.
ആദ്യകാലങ്ങളില്‍ പാലായില്‍ കെ.എം.മാണിക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം കഴിഞ്ഞപ്രാവശ്യം കുറഞ്ഞിരുന്നു. 55 വര്‍ഷം തുടര്‍ച്ചയായി പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്.
ജനപക്ഷം എന്‍.ഡി.എയുടെ ഘടകകക്ഷിയായതോടെ പല ഓഫറുകളും ബി.ജെ.പി കേന്ദ്രനേതൃത്വം നല്കിയിട്ടുള്ളതായി അറിയുന്നു.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ ജനപക്ഷത്തിന് മുന്നണിയില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കുകയും ചെയ്യും.

No comments