വരുൺ ഗാന്ധി കോൺഗ്രസിലേക്ക്..?? യോഗിക്കെതിരെ വിമർശനം.. പിന്നാലെ കമ്മിറ്റിയിൽ നിന്ന് പുറത്ത്..
ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ വീണ്ടും പിന്തുണച്ച് ബി ജെ പി എം പി വരുണ്‍ ഗാന്ധി.
കേന്ദ്ര സഹമന്ത്രിയുടെ വാഹനം കര്‍ഷകരെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോയുടെ വ്യക്തമായ ദൃശ്യങ്ങളാണ് വരുണ്‍ ഗാന്ധി ഇത്തവണ ട്വീറ്റ് ചെയ്തത്. നേരത്തെ ഇതേ വീഡിയോയുടെ അവ്യക്തമായ ദൃശ്യങ്ങള്‍ വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. വീഡിയോയില്‍ എല്ലാം വ്യക്തമാണെന്നും കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കി. കര്‍ഷകരുടെ മനസില്‍ വിദ്വേഷത്തിന്റെയും ക്രൂരതയുടെയും സന്ദേശം ഉടലെടുക്കുന്നതിന് മുമ്ബ് മണ്ണില്‍ വീണ അവരുടെ ചോരയുടെ ഉത്തരവാദികളെ കണ്ടെത്തണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ബി ജെ പിയുടെ തന്നെ ഒരു എം പി പരസ്യമായി കര്‍ഷക പ്രക്ഷോഭങ്ങളെ അനുകൂലിച്ച് രംഗത്തു വരുന്നത് ഉത്തര്‍പ്രദേശില്‍ ഭരണത്തിലിരിക്കുന്ന യോഗി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഇത് ആദ്യമായല്ല വരുണ്‍ ഗാന്ധി ബി ജെ പി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വരുന്നത്. അടുത്ത കുറച്ചു നാളുകളായി ബി ജെ പി നിലപാടുകള്‍ക്കെതിരെ വരുണ്‍ പരസ്യമായി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഗോഡ്സെയെ അനുകൂലിക്കുന്നവര്‍ക്കെതിരെ വരുണ്‍ പ്രതികരിച്ചിരുന്നു. ഇന്ന് ഇന്ത്യയുടെ കരുത്ത് എന്ന് അവകാശപ്പെടുന്ന പലതിനു കാരണക്കാരന്‍ ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഗോഡ്സെ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കുന്നവര്‍ രാജ്യത്തെ തന്നെ അപമാനിക്കുകയാണെന്ന് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
No comments