Breaking News

ഭൂപടത്തില്‍ കാവി നിറം മങ്ങുന്നു.. തന്ത്രങ്ങള്‍ പിഴക്കുമ്ബോള്‍ തകര്‍ന്നത് മോദി- ഷാ അപ്രമാദിത്വം.. അടുത്ത നീക്കം?

ഭൂരിപക്ഷം കുറഞ്ഞ സംസ്ഥാനങ്ങളില്‍ പോലും തന്ത്രങ്ങള്‍ മെനഞ്ഞ് ഭൂരിപക്ഷമുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന ഒരു ബി.ജെ.പി ഉണ്ടായിരുന്നു.
എന്നാല്‍ മഹാരാഷ്ട്രയുടെ കാര്യത്തില്‍ അത്തരത്തിലുള്ള ഒരു സമീപനം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. തുടക്കത്തില്‍ തന്നെ അമിത് ഷാ മഹാരാഷ്ട്രയെ കൈവിട്ട മട്ടായിരുന്നു.
തുടര്‍ന്ന് നരേന്ദ്ര മോദി കൂടി ഇടപെട്ടതോടെ പാതിരാത്രിയില്‍ ആരുമറിയാതെ ഒരു സര്‍ക്കാര്‍ രൂപീകരിച്ച്‌ ബി.ജെ.പി തങ്ങളുടെ രൗദ്രഭാവം മഹാരാഷ്ട്രയില്‍ പ്രകടിപ്പിച്ചു.
എന്നാല്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്ന സുപ്രീം കോടതി വിധി ഇന്നലെ പുറത്തുവന്നതോടെ ബി.ജെ.പിയുടെ പാതിരാനാടത്തിന്റെ തിരക്കഥ പിഴച്ചു തുടങ്ങിയിരുന്നു.

ഉച്ചയോടെ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും മുഖ്യമന്ത്രി- ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ ബി.ജെ.പി ആ മഹാനാടകത്തിന് തിരശീലയിട്ടു.
2014ല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഇതോടൊപ്പം മോദി-അമിത് ഷാ ദ്വയത്തിന്റെ അപ്രമാദിത്വത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ ബി.ജെ.പിയോടൊപ്പം പോന്നു.
തിരഞ്ഞെടുപ്പിലൂടെയും കൂറുമാറ്റത്തിലൂടെയും പാര്‍ട്ടികളെ പിളര്‍ത്തിയും തളര്‍ത്തിയും ബി.ജെ.പി നിരവധി സംസ്ഥാനങ്ങളില്‍ പിടിച്ചെടുത്തു. ഒരിക്കലും കാവിക്കൊടി പാറിക്കാന്‍ കഴിയില്ലെന്ന് കരുതിയ ത്രിപുര വരെ അതില്‍ ഉള്‍പ്പെട്ടു.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന് ഓരോ നിമിഷവും വിളിച്ചുപറയുന്ന ബി.ജെ.പിയുടെ ആത്മവിശ്വാസം വളര്‍ത്താന്‍ ഇതില്‍ കൂടുതല്‍ ഒന്നും തന്നെ വേണ്ടായിരുന്നു. 2017വരെ ഇങ്ങനെ തുടര്‍ന്നെങ്കിലും 2018ഓടെ ബി.ജെ.പി പ്രഭാവത്തിന് മങ്ങല്‍ ഏറ്റുതുടങ്ങി.

2014ല്‍ ബി.ജെ.പി കേന്ദ്രത്തിലെത്തുമ്ബോള്‍ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ബി.ജെ.പി ഭരണം. 2018ല്‍ മോദി പ്രധാനമന്ത്രിയായതിന്റെ ബലത്തില്‍ അത് 21 സംസ്ഥാനങ്ങളായി ഉയര്‍ന്നു.
മോദി അമിത് ഷാ ദ്വയത്തിന്റെ അപ്രമാദിത്വമാണ് പാര്‍ട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിന് കാരണമായി പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് ഭരണത്തിലും മറ്റ് ഇതര പാര്‍ട്ടികളും ഭരിച്ചിരുന്ന സംസ്ഥാനങ്ങള്‍ ഒന്നൊഴിയാതെ കാവിക്കൊടി ഉയര്‍ന്നു.
2014 ല്‍ ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗോവ, അരുണാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നേരിട്ടോ അല്ലാതെയോ ബി.ജെ.പി ഭരിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ എല്ലാം പാടെ മാറി മറിഞ്ഞു.
2018 മാര്‍ച്ചോടെ ബി.ജെ.പിയുടെ കൈയിലിരുന്ന പഞ്ചാബിന്റെ അധികാരം കോണ്‍ഗ്രസ് പിടിച്ചെടുത്തു. പിന്നീട് മദ്ധ്യപ്രദേശ്,​ രാജസ്ഥാന്‍,​ ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ബി.ജെ.പിയെ കൈവിട്ടു.
21 സംസ്ഥാനങ്ങളില്‍ അധികാരമുണ്ടായിരുന്നു ബി.ജെ.പിക്ക് നിലവില്‍ 17 സംസ്ഥാനങ്ങളിലാണ് നേരിട്ടോ അല്ലാതെയോ ഭരണമുള്ളത്. ഇപ്പോള്‍ മഹാരാഷ്ട്രയും കൂടി കൈയില്‍ നിന്ന് പോയതോടെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

രണ്ട് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കേണ്ടതായിരുന്നുവെങ്കിലും ഇന്നലെ അമിത് ഷാ ലോക്സഭയിലേക്കു വന്നില്ല. മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്നു തോന്നിയപ്പോള്‍ തന്നെ പ്രധാനമന്ത്രി തന്റെ ചേംബറില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരുമായി യോഗം ചേര്‍ന്നിരുന്നു.
ഈ യോഗം കഴിഞ്ഞിറങ്ങിയ അമിത്ഷായോടു ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയിലെ കാര്യങ്ങളെക്കുറിച്ചന്വേഷിച്ചപ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാര്‍ത്താസമ്മേളനം കാണാനായിരുന്നു മറുപടി.
ഭരണഘടനാ ദിനത്തില്‍ രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്ത പ്രത്യേക സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചതു തന്നെ ബിജെപിയുടെ തന്ത്രജ്ഞരില്‍ മ്ലാനതയുണ്ടാക്കിയിരുന്നു.
ഇതുവരെ രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിട്ടില്ല. മോദി-അമിത്ഷാ ദ്വയത്തിന്റെ അപ്രമാദിത്വത്തില്‍ വിള്ളല്‍ വീഴുന്നുവോ എന്ന ചോദ്യങ്ങളിലേക്കും മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ തിരിച്ചടി വഴി തുറക്കുന്നുണ്ട്.

എം.എല്‍.എമാരെ ഒരുമിച്ച്‌ നിറുത്തുന്ന കാര്യത്തില്‍ 'കര്‍ണാടക' കോണ്‍ഗ്രസിന് എന്നും നോവേറിയ ഒരു ഓര്‍മ്മയാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ ഒരുമിപ്പിച്ച്‌ നിറുത്താന്‍ കഴിഞ്ഞതില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാം.
ശിവസേനയുമായി സഖ്യമെന്ന പ്രശ്നത്തില്‍ കോണ്‍ഗ്രസും പ്രതിസന്ധിയിലായിരുന്നു. സഖ്യമാവാമെന്ന നിലപാടിലെത്തിയ ശേഷം, ത്രികക്ഷി സഖ്യ രൂപീകരണത്തില്‍ ക്ഷമയോടെയുള്ള സമീപനമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രകടിപ്പിച്ചത്.
അജിത് പവാറിന്റെ നാടകത്തില്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറും പങ്കാളിയോയെന്നു സംശയിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിനും വിജയത്തില്‍ മതിമറന്ന് പങ്കുചേരാം. കൈവിട്ടുപോയ എം.എല്‍.എമാരെ തിരിച്ചെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ശിവസേനയ്ക്കും ഇരുവരോടൊപ്പം ആഹ്ലാദത്തില്‍ പങ്കുചേരാം.

No comments