Breaking News

കേരളാ കോണ്‍ഗ്രസുകളുടെ തൊഴുത്തില്‍ കുത്തിന് കുട്ടനാട് വിട്ടുകൊടുക്കില്ല..!! കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. പകരം കൊല്ലം ജില്ലയിൽ സീറ്റ് അനുവദിക്കും..!! ഡിസിസി പ്രസിഡന്റ് ലിജുവിനെ..

കുട്ടനാട് നിയമസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് - എമ്മില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച്‌ ഇരു വിഭാഗം കേരള കോണ്‍ഗ്രസുകളുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്.

അടുത്തിടെ തുടര്‍ച്ചയായി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു പരാജയപ്പെടുന്ന മണ്ഡലമാണ് കുട്ടനാട്.
അതിനിടെ കെ എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് പിളരുകകൂടി ചെയ്തതോടെ ഇവിടെ ഇരു കേരള കോണ്‍ഗ്രസുകള്‍ക്കും കാര്യമായ വേരോട്ടമില്ല.

കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫിന്റെ നോമിനിയായിരുന്നു കുട്ടനാട്ടില്‍ മത്സരിച്ചിരുന്നത്. മുമ്ബ് ജോസഫ് ഗ്രൂപ്പ് നേതാവായിരുന്ന ഡോ. കെ സി ജോസഫ് വിജയിച്ച ഇവിടെ പിന്നീട് രണ്ടു തവണ അദ്ദേഹം തോമസ് ചാണ്ടിയോട് പരാജയപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം കെ സി ജോസഫ് കേരള കോണ്‍ഗ്രസ് വിട്ടതോടെ ജോസഫ് ഗ്രൂപ്പ് അണികള്‍ അദ്ദേഹത്തിനൊപ്പം പോയി.

നിലവില്‍ ജോസഫ് ഗ്രൂപ്പിന് കുട്ടനാട്ടില്‍ 500 - 1000 വരെ വോട്ടുകളെ ഉള്ളൂവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ജോസ് കെ മാണി വിഭാഗത്തിന് ഒരു ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ ഇവിടെ ഉണ്ട്.
എന്നാല്‍ പാര്‍ട്ടി വോട്ടുകള്‍ കണക്കാക്കിയാല്‍ അവര്‍ക്കും 3000 - 5000 വോട്ടുകളെ കുട്ടനാട്ടില്‍ ഉണ്ടാകൂ എന്നാണ് വിലയിരുത്തുന്നത്.

ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ പ്രബല പാര്‍ട്ടിയായ കോണ്‍ഗ്രസ് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പെന്ന സാഹചര്യത്തില്‍ കുട്ടനാട് ഏറ്റെടുത്ത് പകരം കൊല്ലം ജില്ലയില്‍ ഒരു സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാ൦ എന്നതാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം.

നിലവില്‍ ജോസ് കെ മാണിയും പി ജെ ജോസഫും സീറ്റില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറല്ല. സീറ്റ് വിട്ടുകൊടുക്കാനും ഇരുവരും ഒരുക്കമല്ല. ഇതാണ് തര്‍ക്കം രൂക്ഷമാക്കുന്നത്.

അതേസമയം, യു ഡി എഫിനെ സംബന്ധിച്ച്‌ നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് കരളാ കോണ്‍ഗ്രസുകളുടെ തമ്മില്‍ തല്ലിന് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. ഏത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുട്ടനാട് മത്സരിച്ചാലും അട്ടിമറി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.

കുട്ടനാട് മണ്ഡലത്തിന്റെ ചുമതലയുള്ള പി ടി തോമസ് എം എല്‍ എയും കെ വി തോമസും മണ്ഡലത്തിലെ സാഹചര്യങ്ങള്‍ ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. സീറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്‌ ഇവരുടെ നിലപാട് നിര്‍ണ്ണായകമായിരിക്കും.

 കുട്ടനാട് സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരിക്കെ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി സമവായത്തിന് യുഡിഎഫ് ശ്രമം.
പി ജെ ജോസഫ്- ജോസ്‌കെമാണി വിഭാഗങ്ങള്‍ക്ക് യോജിപ്പിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. അതേസമയം, സീറ്റില്‍ ഒരു കാരണവശാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പി ജെ ജോസഫും ജോസ് കെ മാണിയും.
കഴിഞ്ഞതവണ സ്ഥാനാര്‍ഥിയായിരുന്ന ജേക്കബ് എബ്രഹാമിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം.
അതേസമയം, ഇത് തള്ളിയ ജോസ് കെ മാണി പക്ഷം ചരല്‍ക്കുന്നിലെ യോഗത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചു.

കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായി എത്തുന്നതോടെ ഇരുവിഭാഗവും ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടിവരും.
കുഞ്ഞാലിക്കുട്ടി നടത്തുന്ന ചര്‍ച്ചകള്‍ പരാജപ്പെട്ടാല്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇരുവിഭാഗത്തിനും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം പുനലൂര്‍ കേരള കോണ്‍ഗ്രസിന് നല്‍കാനാണ് നീക്കം.

കുട്ടനാട്ടില്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു അടക്കമുള്ളവരെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

No comments