Breaking News

ദില്ലിയിലെ വീഴ്ച്ച നേട്ടമാക്കാന്‍ കോണ്‍ഗ്രസ്.. തിരിച്ചുവരവിന് 5 തന്ത്രങ്ങള്‍.. ലക്ഷ്യം ഇത് മാത്രം..

കോണ്‍ഗ്രസ് ദില്ലിയിലെ തോല്‍വി അടിമുടി മാറ്റത്തിനായുള്ള അവസരമാക്കുന്നു. നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണ്ടെന്ന വാദങ്ങള്‍ തല്‍ക്കാലം മാറ്റി നിര്‍ത്താനാണ് സീനിയര്‍ നേതാക്കള്‍ തന്നെ തീരുമാനിച്ചിരിക്കുന്നത്.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ വരുന്നതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പം ശക്തമാകും. അതുകൊണ്ട് അഴിച്ചുപണിയാണ് മുന്നിലുള്ളത്.

അഞ്ച് മാര്‍ഗങ്ങളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. പ്രാദേശിക തലം മുതല്‍ കഴിവുള്ള നേതാക്കള്‍ കണ്ടെത്തി ദേശീയ തലത്തിലെത്തിക്കുകയാണ് ലക്ഷ്യം.
ഏത് സംസ്ഥാനത്തും ജനപ്രിയ മുഖമുള്ള നേതാക്കളൊണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി സീനിയര്‍ നേതാക്കളുടെ സേവനം ആവശ്യപ്പെടും.

അതേസമയം രാഹുല്‍ ഗാന്ധി പ്ലീനറി സെഷനില്‍ അധ്യക്ഷനാവാന്‍ വിസമ്മതിച്ചതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് മുന്നില്‍ പ്രധാന വെല്ലുവിളി.
കോണ്‍ഗ്രസ് ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം ഇനി ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് വാശിയിലാണ്.
ഏത് വിഭാഗത്തിന്റെ വോട്ടുകള്‍ നഷ്ടമായതെന്നാണ് കണക്കാക്കുന്നത്. ദളിതുകള്‍, ആദിവാസികള്‍, മുസ്ലീങ്ങള്‍, കര്‍ഷകര്‍ എന്നിവരുടെ വോട്ടുകള്‍ നഷ്ടമായെന്നാണഅ വിലയിരുത്തല്‍.
ഈ മേഖലകളില്‍ കോണ്‍ഗ്രസ് അടുത്തിടെ പോലും മികച്ച പ്രകടനം നടത്തിയിരുന്നു. ഗുജറാത്തില്‍ എസ്ടി സീറ്റുകളില്‍ 16 എണ്ണം കോണ്‍ഗ്രസ് നേടിയിരുന്നു. ജാര്‍ഖണ്ഡില്‍ ആദിവാസി മേഖലകളിലെ 25 സീറ്റുകളാണ് കോണ്‍ഗ്രസ് സഖ്യം നേടിയത്. ഈ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ പ്രാദേശിക തലം മുതല്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.

ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതാണ് രണ്ടാമത്തെ പദ്ധതി. ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും വലിയ വോട്ടുബാങ്കാണ് ദളിതുകള്‍.
യുപിയില്‍ അജയ് കുമാര്‍ ലല്ലുവിനെ പ്രിയങ്ക അധ്യക്ഷനാക്കിയത് ഇതിന്റെ തുടക്കമായിരുന്നു. സീനിയര്‍ നേതാക്കള്‍ വിട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ മറ്റൊരു നിര്‍ദേശം.
പൗരത്വ നിയമത്തിന് പകരം എസ്‌സി, എസ്ടി സംവരണ നയം ദേശീയ വ്യാപകമായി ഉയര്‍ത്തുകയാണ് ലക്ഷ്യം യുവാക്കളുടെ നേതൃത്വം ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുമ്ബോള്‍ വിശ്വാസ്യത തനിയെ വരുമെന്നാണ് നേതൃത്വത്തിലെ വിലയിരുത്തല്‍.

കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു ജനകീയ പ്രക്ഷോഭം ദേശീയ തലത്തില്‍ വന്നിട്ട് വര്‍ഷങ്ങളായി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അടക്കം നടത്തുന്ന മാര്‍ച്ചിലൂടെ ബിജെപി പ്രതിരോധത്തിലാക്കാനും ആലോചനയുണ്ട്.
തൊഴിലില്ലായ്മ, കര്‍ഷക പ്രതിസന്ധി, വിലക്കയറ്റം എന്നിവയാണ് പ്രധാനമായും ഉന്നയിക്കുക. യുപിഎ സര്‍ക്കാരിന്റെ കാലത്തെ വിലയും എന്‍ഡിഎ കാലത്തെ വിലയും താരതമ്യം ചെയ്തുള്ള ചോദ്യങ്ങളും ഉന്നയിക്കും.
ഇതിലൂടെ ദേശീയതയില്‍ ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ പ്രചാരണ സ്റ്റൈലിനെ വഴിത്തിരിച്ച്‌ വിടാന്‍ കോണ്‍ഗ്രസിന് സാധിക്കും.

രാഹുലിന് ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി തിരിച്ചെത്താന്‍ താല്‍പര്യമില്ല. വിഭാഗീയത നിയന്ത്രിക്കാനാവുന്നില്ലെന്നാണ് അദ്ദേഹം ഉന്നയികകുന്നത്. പകരം പ്രിയങ്ക ഗാന്ധി അദ്ദേഹത്തെ സഹായിക്കുന്ന രീതിയാണ് കൊണ്ടുവരുന്നത്.
പൗരത്വ നിയമ പ്രക്ഷോഭത്തിലടക്കം കോണ്‍ഗ്രസിനെ മുന്നില്‍ നയിച്ചത് പ്രിയങ്കയായിരുന്നു. അതുകൊണ്ടാണ് രാജസ്ഥാനില്‍ നിന്നും ഛത്തീസ്ഗഡില്‍ നിന്നും അവരെ രാജ്യസഭയിലേക്ക് എത്തിക്കണമെന്ന് ആവശ്യമുയര്‍ന്നത്.
പ്രിയങ്ക നേതൃത്വത്തിന് ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിര്‍ദേശം നല്‍കിയേക്കും. എന്നാല്‍ യുപിയുടെ ചുമതല അവര്‍ ഉപേക്ഷിക്കില്ല. കോണ്‍ഗ്രസിന്റെ സാധ്യത ശക്തമാണെന്നും അവര്‍ പറയുന്നു.

ബീഹാറില്‍ കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിലാണ്. നിതീഷിന്റെ അഞ്ച് വര്‍ഷത്തെ വീഴ്ച്ചകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. ഇതിന് കാരണം നിതീഷിന്റെ ബിജെപി സഖ്യമാണെന്ന വാദമാണ് മറ്റൊന്ന്.
ഒരിക്കലും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കില്ല. പകരം എല്ലാ ആരോപണങ്ങളും ബിജെപിയിലേക്ക് വഴിതിരിച്ച്‌ വിടുന്ന തന്ത്രമാണ്. അതേസമയം രാഹുല്‍ ബീഹാറിലും വലിയ തോതില്‍ പ്രചാരണങ്ങള്‍ നടത്തില്ല.
പ്രാദേശിക നേതൃത്വത്തെ ഉയര്‍ത്തി കാണിച്ച്‌ വിജയം നേടാനാണ് തീരുമാനം. എന്ത് വന്നാലും ദേശീയ വിഷയങ്ങളിലേക്ക് കാര്യങ്ങള്‍ മാറരുതെന്നാണ് നിര്‍ദേശം.

കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സീനിയര്‍ ക്യാമ്ബ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ ഇത് മറികടക്കാന്‍ സോണിയ നേരിട്ടിറങ്ങും. അധ്യക്ഷ സ്ഥാനത്ത് അവര്‍ക്കിനിയും തുടരാനാവില്ല.
രാഹുലിനെ സമ്മര്‍ദത്തിലൂടെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക മാത്രമാണ് തന്ത്രം. എന്നാല്‍ ഭൂപീന്ദര്‍ ഹൂഡയുടെ പേര് പകരം സീനിയര്‍ ക്യാമ്ബ് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ യുവ ക്യാമ്ബിന്റെ പിന്തുണ രാഹുലിനെ സഹായിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ അവസാന തന്ത്രം സഖ്യത്തിനുള്ള പ്രാധാന്യമാണ്. സഖ്യം ഉണ്ടാക്കിയാല്‍ ബിജെപി ഏത് സംസ്ഥാനത്തും വീഴുമെന്ന് മഹാരാഷ്ട്രയിലെ ഫലം തെളിയിക്കുന്നുണ്ട്. ഹരിയാനയില്‍ നേരത്തെ ചിന്തിച്ചിരുന്നെങ്കില്‍ സഖ്യമുണ്ടാക്കാമായിരുന്നു.
ബീഹാറില്‍ നിതീഷിന്റെ ചാഞ്ചാട്ടം കോണ്‍ഗ്രസിന് നേട്ടമാണ്. രാഹുലുമായി അദ്ദേഹം രഹസ്യ ചര്‍ച്ച നടത്തിയെന്ന് നേരത്തെ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്‍ജെഡി അദ്ദേഹത്തിന്റെ വരവിന് തടസ്സമാണ്. പകരം തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും സഖ്യമുണ്ടാക്കുക.

No comments