Breaking News

രാഹുലിനെ നിര്‍ബന്ധിക്കരുത്..!! പകരക്കാരെ കണ്ടെത്തണം..!! പ്രിയങ്കക്ക് യോഗ്യതയുണ്ടെന്ന് തരൂര്‍..!! പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി..

കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി വന്നാലും ഇല്ലെങ്കിലും മാറ്റങ്ങള്‍ വേണമെന്ന് ശശി തരൂര്‍. ഇത്തവണ പാര്‍ട്ടിക്ക് മുന്നില്‍ വലിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്.
പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസിന്റെ വോട്ടര്‍മാരായിരുന്ന പലരും ഇന്ന് പാര്‍ട്ടി അനാഥമാണെന്ന് കരുതുന്നുണ്ട്. അതാണ് ദില്ലി തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും തരൂര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വെന്റിലേറ്ററിലാണെന്നും, എത്രയും പെട്ടെന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ മാറ്റം വേണമെന്ന് തരൂര്‍ പറഞ്ഞിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കരുതെന്നും തരൂര്‍ പറയുന്നു.

കോണ്‍ഗ്രസ് അനാഥമാണെന്ന് വോട്ടര്‍മാര്‍ കരുതുന്നുണ്ട്. ഇത് ഓരോ ദിവസവും ശക്തമാവുകയാണ്. ഇതിനെ ഇല്ലാതാക്കാന്‍ ദീര്‍ഘ കാലത്തേക്കുള്ള അധ്യക്ഷനെ കണ്ടെത്തുകയാണ് പാര്‍ട്ടി ചെയ്യേണ്ടത്.
അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തണോ എന്നത് രാഹുല്‍ ഗാന്ധി തീരുമാനിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു.

രാഹുല്‍ തിരിച്ചുവരാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടതില്ല. പകരം മുഴുവന്‍ സമയം ആക്ടീവായ നേതൃത്വത്തെ തിരഞ്ഞെടുക്കണം.
അതിലൂടെ നഷ്ടപ്പെട്ട വിശ്വാസം ഉറപ്പായും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലേക്ക് പുതിയ നേതാക്കളെ കൊണ്ടുവരണം, അതിലൂടെ സംഘടനാപരമായി നേരിടുന്ന വെല്ലുവിളികളെ എളുപ്പത്തില്‍ മറികടക്കാനാവുമെന്നും തരൂര്‍ പറഞ്ഞു.

ബിജെപിക്ക് ദേശീയ രാഷ്ട്രീയത്തില്‍ ബദല്‍ കോണ്‍ഗ്രസ് മാത്രമാണ്. എന്നാല്‍ ഇപ്പോഴത്തെ ആശങ്ക ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതാണ്.
അവര്‍ക്ക് കോണ്‍ഗ്രസ് അനാഥമാണെന്ന് തോന്നി കഴിഞ്ഞാല്‍ വോട്ട് നേടിയെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ നയിക്കാന്‍ ആളില്ലെന്ന് കണ്ടാല്‍ വോട്ടര്‍മാര്‍ നമുക്കൊപ്പം നില്‍ക്കില്ല.
അവര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ആശ്രയിക്കും. ദില്ലിയില്‍ എഎപിയെ വോട്ടര്‍മാര്‍ പിന്തുണച്ചത് കോണ്‍ഗ്രസില്‍ നേതാക്കളില്ലാത്തത് കൊണ്ടാണെന്നും, അവിടെ രാഹുലിനെ പോലുള്ള നേതാക്കളുണ്ടായിരുന്നെങ്കില്‍ ഫലം മാറുമായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം മാധ്യമങ്ങളാണ്. അവര്‍ ബിജെപിയോട് കൂറുപുലര്‍ത്തുന്നവരാണ്. കോണ്‍ഗ്രസിനെ കുറിച്ച് മോശമായി എഴുതുന്നതിലൂടെ ജനങ്ങള്‍ സത്യം അറിയാതെ പോവുകയാണ്.
ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ കുറിച്ചുളള കാഴ്ച്ചപ്പാട് മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത് മാധ്യങ്ങളാണെന്നും തരൂര്‍ വ്യക്തമാക്കി. താന്‍ കോണ്‍ഗ്രസിലെ സുതാര്യമായ തിരഞ്ഞെടുപ്പിന്റെ വക്താവാണ്. ഇടക്കാല അധ്യക്ഷനെ കൊണ്ടുവരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു.

സോണിയയെ എല്ലാ കാലത്തും അധ്യക്ഷാക്കുന്നത് ഒട്ടും ശരിയല്ല. രാഹുല്‍ ഒഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സോണിയയെ ആശ്രയിച്ചത് നല്ല തീരുമാനമാണ്.
പക്ഷേ അവര്‍ രണ്ട് വര്‍ഷം മുമ്പ് അധ്യക്ഷ പദവി ഒഴിഞ്ഞ് രാഹുലിന് ആ പദവി കൈമാറിയതാണ്. എന്നാല്‍ സോണിയ വീണ്ടും ആ പദവിയില്‍ തുടരുന്നത് കൊണ്ട് അവര്‍ക്കോ, വോട്ടര്‍മാര്‍ക്കോ ഗുണം ചെയ്യാത്ത കാര്യമാണ്. ഗാന്ധി കുടുംബത്തില്‍ നിന്നായാലും അല്ലെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് ഒരാള്‍ എത്രയും പെട്ടെന്ന് വരണമെന്നും തരൂര്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ അധ്യക്ഷനല്ലെങ്കിലും രാഹുല്‍ ശക്തനായ നേതാവ് തന്നെയാണ്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടി നടപ്പാക്കാറുമുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഓരോ നേതാവിലും രാഹുലിന്റെ സ്വാധീനമുണ്ട്. അതാണ് അധ്യക്ഷനായി അദ്ദേഹത്തെ തന്നെ മടങ്ങി വരണമെന്ന് ആവശ്യപ്പെടുന്നത്.
നിലവില്‍ മൂന്ന് കാറ്റഗറിയാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്ളത്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, തിരഞ്ഞെടുപ്പിനെ നേരിട്ടാണ് വരുന്നതെങ്കില്‍ അത് സംഘടനാ തലത്തില്‍ ഗുണം ചെയ്യുമെന്നും തരൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ പ്രിയങ്ക വരുമോ എന്ന ചോദ്യത്തിനും തരൂര്‍ ഉത്തരം നല്‍കി. അവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് പ്രതീക്ഷ. നിലവില്‍ രാഹുലിന് പകരമാകാന്‍ ആര്‍ക്കും താല്‍പര്യമില്ല.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രിയങ്ക മത്സരിച്ചേക്കും. പ്രിയങ്കയ്ക്ക് നൈസര്‍ഗികമായി പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ്. സംഘടനാ തലത്തില്‍ അവര്‍ക്ക് പരിചയസമ്പത്തുമുണ്ട്. പക്ഷേ തീരുമാനമെടുക്കേണ്ടത് പ്രിയങ്കയാണെന്നും തരൂര്‍ പറഞ്ഞു.

No comments