Breaking News

മധ്യപ്രദേശിൽ നാടകീയത തുടരുന്നു..!! ''ഏത് നിമിഷവും കൊല്ലപ്പെട്ടേക്കും''..!! മധ്യപ്രദേശില്‍ വീഡിയോയുമായി ബിജെപി എംഎല്‍എ..!!

കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി മധ്യപ്രദേശില്‍ ഓപ്പറേഷന്‍ ലോട്ടസ് പുറത്തെടുത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന ആരോപണവുമായി ബിജെപി എംഎല്‍എ. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ സഞ്ജയ് പഥക് ആണ് ആരോപണവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി കമല്‍നാഥുമായി പഥക് കൂടിക്കാഴ്ച നടത്തിയെന്നും ഉടന്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേര്‍ന്നേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പഥക് രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് പഥക് കമല്‍നാഥിനെ സന്ദര്‍ശിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍.

മധ്യപ്രദേശില്‍ ഭരണകക്ഷിയിലെ 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഇതില്‍ നാല് പേരെ തിരിച്ച് കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിച്ചുവെന്നും എന്നാല്‍ ഇനിയും നാല് പേരെ കൂടി തിരിച്ചെത്തിക്കാന്‍ ഉണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ വൈകീട്ടോടെ ബിജെപി ക്യാമ്പിലേക്ക് പോയെന്ന് കണക്കാക്കപ്പെടുന്ന കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിംഗ് രാജിവെച്ചു. ഇതിന് പകരമായി കോണ്‍ഗ്രസ് ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബിജെപി വിമത നേതാക്കളായ ശരദ് കോള്‍, നാരായണ്‍ ത്രിപാഠി, എന്നിവര്‍ക്കൊപ്പം മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ സഞ്ജയ് പഥകും ഉടന്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും ഇവര്‍ മുഖ്യമന്ത്രി കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.നേരത്തേ തന്നെ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച നേതാക്കളാണ് കോളും ത്രിപാഠിയും.

കഴിഞ്ഞ ദിവസം ബിജെപി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും ഇരുവരും വിട്ടു നില്‍ക്കുകയും ചെയ്തതോടെ ഇവര്‍ ഉടന്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മധ്യപ്രദേശില്‍ ഓപ്പറേഷന്‍ ലോട്ടസ് പുറത്തെടുക്കുന്നതിന് ചുക്കാന്‍ പിടിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയ നേതാവാണ് സഞ്ജയ് പഥക്.

കഴിഞ്ഞ ദിവസം പഥകിന്‍റെ ഉടമസ്ഥതിയില്‍ ഉള്ള ഇരുമ്പയിക് ഖനിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പഥകും കോണ്‍ഗ്രസിലേക്കാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് പഥക്.

ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ബിജെപി വിട്ടേക്കുമെന്ന വാര്‍ത്തകളോട് പഥക് പ്രതികരിച്ചത്. താന്‍ കമല്‍നാഥിനെ സന്ദര്‍ശിച്ചിട്ടില്ലെന്നും തന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം വ്യാജമാണെന്നും സഞ്ജയ് പഥക് പറഞ്ഞു.തനിക്ക് വധഭീഷണി ഉണ്ടെന്നും വീഡിയോയില്‍ പഥക് ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി താന്‍ കൊല്ലപ്പെടില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മാധ്യമങ്ങളോട് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് പഥക് പറഞ്ഞു.

ഞാന്‍ ബിജെപിക്കൊപ്പമായിരുന്നു. ഇപ്പോഴും ബിജെപിക്ക് ഒപ്പമാണ്, മുന്നോട്ടും ബിജെപിയില്‍ തന്നെ തുടരുമെന്നും പഥക് പറഞ്ഞു. ഇവിടെ നടക്കുന്നത് ജനം കാണുന്നുണ്ട്. താന്‍ കൊല്ലപ്പെടില്ലെന്ന് ഉറപ്പാക്കണം. ചിലപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനായി തന്നെ കൊന്ന് തള്ളിയേക്കും, പഥക് വീഡിയോയില്‍ പറഞ്ഞു.
2014 ലാണ് പഥക് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. തുടര്‍ന്ന് അദ്ദേഹം ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് പഥക്.

അതിനിടെ ബിജെപി ക്യാമ്പിലെത്തിയ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെയുള്ള നാല് എംഎല്‍എമാര്‍ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിയുകയാണെന്നാണ് സൂചന. ഇവരെ തിരിച്ചെത്തിക്കാന്‍ നേതൃത്വം കിണഞ്ഞ് ശ്രമിച്ചെങ്കിലും ഇവര്‍ ആരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. 3 സീറ്റുകളിലാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ഓരോ സീറ്റുകള്‍ വീതം ലഭിക്കും. ബിജെപിയുടെ രണ്ടാം സീറ്റിലും വിജയിക്കാന്‍ ആകുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.

നിലവില്‍ കോണ്‍ഗ്രസിന് 114 എംഎല്‍എമാരാണ് സഭയില്‍ ഉള്ളത്. ബിജെപിക്ക് 107 എംഎല്‍എരും. അതേസമയം നിലവിലെ സാഹചര്യത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വിപ്പ് ലംഘിക്കുന്നവരെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.

No comments