Breaking News

മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങൾ..!! രാജ്ഭവന്‍ കയറിയിറങ്ങി ഫട്നാവിസ്..!! സര്‍ക്കാരിന് നെഞ്ചിടിപ്പ്..!!

അതീവ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്.
നാടകങ്ങള്‍ അഞ്ച് മാസങ്ങള്‍ക്കിപ്പുറവും സംസ്ഥാനത്ത് തുടരുകയാണ്. കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച്‌ മഹാരാഷ്ട്ര നഷ്ടപ്പെട്ട് പോയതിന്റെ ക്ഷീണം ബിജെപിക്കുണ്ട്.

അതുകൊണ്ട് തന്നെ സര്‍ക്കാരിനെ വീഴ്ത്താന്‍ ലഭിക്കുന്ന ഒരവസരവും ബിജെപി പാഴാക്കില്ലെന്ന് വേണം കരുതാന്‍.
മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന ഭരണപ്രതിസന്ധിയില്‍ ബിജെപിക്കും പങ്കുണ്ട് എന്നാണ് ആരോപിക്കപ്പെടുന്നത്.

അതിന് കാരണവുമുണ്ട്. എന്നാല്‍ തോറ്റ് കൊടുക്കാന്‍ ഉദ്ധവ് താക്കറെയും കൂട്ടരും തയ്യാറുമല്ല. മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ നീക്കങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി മുന്‍ ബിജെപി നേതാവാണ്. അതുകൊണ്ട് തന്നെയാണ് നിഷ്പക്ഷമായ തീരുമാനം അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല എന്ന് ഭരണകക്ഷിയായ ശിവസേന അടക്കമുളളവര്‍ സംശയിക്കുന്നത്.
രാജ്ഭവന്‍ ഗൂഢാലോചനയുടെ കേന്ദ്രമായി മാറാന്‍ പാടില്ലെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പരസ്യമായി തുറന്നടിച്ചു കഴിഞ്ഞു.

ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍ലിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള ഉത്തരവില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പ് വെച്ചിട്ടില്ല.
സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഇടയ്ക്കിടെ രാജ്ഭവനില്‍ സന്ദര്‍ശനം നടത്തുന്നത് ശിവസേനയെ ആശങ്കയിലാക്കുകയും ചെയ്യുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുണ്ടോ എന്നാണ് സംശയിക്കപ്പെടുന്നത്.

ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പിട്ടില്ലെങ്കിലും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേര മറ്റാര്‍ക്കും വിട്ട് കൊടുക്കില്ല എന്നാണ് സൂചന. രാജി വെച്ച്‌ 24 മണിക്കൂറിനകം വീണ്ടും ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
എന്നാണ് മഹാരാഷ്ട്ര ഭക്ഷ്യമന്ത്രിയും എന്‍സിപി നേതാവുമായ ചഗന്‍ ഭുജ്ജല്‍ വെളിപ്പെടുത്തുന്നത്. ഇതോടെ 6 മാസം കൂടി നിയമസഭയില്‍ അംഗമാകാതെ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ ഉദ്ധവിന് സാധിക്കും.

2019 നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മെയ് 28ന് മുഖ്യമന്ത്രിയായി ഉദ്ധവ് 6 മാസം തികയ്ക്കും.
സംസ്ഥാന മന്ത്രിസഭ ഏകകണ്ഠമായാണ് ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള തീരുമാനം എടുത്തത് എന്നും ഭുജ്ജല്‍ പറയുന്നു.
ഗവര്‍ണര്‍ ക്വാട്ടയിലുളള എന്‍സിപിയുടെ രണ്ട് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.

സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കുക എന്നത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നത് കല, കായികം, സാംസ്‌ക്കാരികം പോലുളള മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആകണം എന്നുണ്ട്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ശിവസേനയുടെ മുഖപത്രമായ സാംമ്‌നയുടെ എഡിറ്ററും കൂടിയാണ് എന്നും ചഗന്‍ ഭുജ്ജല്‍ പറഞ്ഞു.

കൊവിഡ് വൈറസ് വ്യാപനം ഏറ്റവും കൂടുതലുളള സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.
ഈ സാഹചര്യത്തില്‍ സംസ്ഥാനം ഭരണപ്രതിസന്ധിയിലേക്ക് കൂടി വീണാല്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാവും എന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. മഹാവികാസ് അഘാഡി സര്‍ക്കാര്‍ സ്ഥിരതയുളളതാണ്.
സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സംബന്ധിച്ചുളള ഒരു ചോദ്യത്തിനും പ്രസക്തിയില്ല എന്നും മന്ത്രി വ്യക്തമാക്കി.

ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഉദ്ധവ് താക്കറെയെ നോമിനേറ്റ് ചെയ്യാനുളള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തളളുകയാണ് ഉണ്ടായത്.
ഇനി ഒരു മാസമാണ് ഉദ്ധവ് താക്കറെയ്ക്ക് സമയമുളളത്. ഗവര്‍ണര്‍ നാമനിര്‍ദേശത്തിന് തയ്യാറായില്ലെങ്കില്‍ രാജി വെച്ച്‌ വീണ്ടും സത്യപ്രതിജ്ഞ എന്ന തീരുമാനത്തിലേക്ക് ഉദ്ധവ് പോയേക്കും.

1999ല്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയായ ദദാ മേഗ് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
അദ്ദേഹത്തെ മുഖ്യമന്ത്രി ആയതിന് ശേഷം ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു. 2003ല്‍ സുശീല്‍ കുമാര്‍ ഷിന്‍ഡേയും 2010ല്‍ പൃഥ്വിരാജ് ചവാനും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമ്ബോള്‍ ജനപ്രതിനിധികളായിരുന്നില്ല.
ഇത്തരത്തില്‍ ഉദ്ധവ് താക്കറെയും ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നോമിനേഷനിലൂടെ എത്താം എന്നാണ് സര്‍ക്കാര്‍ വാദം.

No comments