ബിജെപിയിലേക്ക് ചാടാന്‍ സിന്ധ്യ വാങ്ങിയത് 400 കോടി..!! എംഎല്‍എമാര്‍ക്ക് 35-45 കോടി..!! ഗുരുതര ആരോപണം..!! ഒപ്പം ഈ ആവശ്യവും..
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും 22 കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് മറുകണ്ടം ചാടിയതോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ നിന്നും താഴെ വീണത്. സർക്കാരിനെ സംരക്ഷിച്ച് നിർത്താൻ കോൺഗ്രസ് പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും 'ഓപ്പറേഷൻ ലോട്ടസിൽ' ബിജെപി വിജയിച്ചു. 14 മാസത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് ബിജെപി വീണ്ടും അധികാരം പിടിക്കുകയും ചെയ്തു.എന്നാൽ ബിജെപിയിലേക്ക് സിന്ധ്യയുടെ കൂടുമാറ്റത്തിനിടയിൽ കോടികളാണ് ഒഴുകിയതെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്.
15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചായിരുന്നു മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയും സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന കമൽനാഥും തമ്മിലുള്ള അധികാര വടംവലി തുടക്കം മുതൽ തന്നെ കല്ലുകടിയായി.
ഉപമുഖ്യമന്ത്രി പദമോ സംസ്ഥാന അധ്യക്ഷ പദവിയോ ലഭിക്കുമെന്നായിരുന്നു സിന്ധ്യയുടെ കണക്ക് കൂട്ടൽ.
എന്നാൽ സിന്ധ്യയുടെ മോഹത്തിന് കമൽനാഥ് തുരങ്കം തീർത്തു. ഇരു പദവിയും നൽകിയില്ലെന്ന് മാത്രമല്ല ഹൈക്കമാന്റിന്റെ പിന്തുണയും ഉറപ്പാക്കികൊണ്ടായിരുന്നു സിന്ധ്യയെ കമൽനാഥ് മാറ്റി നിർത്തിയത്.
രാജ്യസഭ സീറ്റായിരുന്നു സിന്ധ്യ ഉയർത്തിയ അടുത്ത ആവശ്യം. എന്നാൽ ഈ ആവശ്യവും പരിഗണിക്കപ്പെടില്ലെന്ന് ഉറപ്പായതോടെ രായ്കക്ക് രാമാനം സിന്ധ്യ തന്റെ പക്ഷത്തെ 22 എംഎൽഎമാരേയും കൂട്ടി ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ സിന്ധ്യയുടെ നീക്കത്തെ തടയാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
കോൺഗ്രസ് നേതാക്കൾക്ക് മുഖം നൽകാതെ ബിജെപിയുടെ പിന്തുണയോടെ എംഎൽഎമാരെ ബെംഗളൂരിവിലേക്ക് കടത്തി. ഒടുവിൽ ദിവസങ്ങൾ നീണ്ട റിസോർട്ട് രാഷ്ട്രീയത്തിനൊടുവിൽ കമൽനാഥ് സർക്കാർ താഴെ വീണു. എന്നാൽ ഈ രാഷ്ട്രീയ നാടകത്തിന് പിന്നിൽ കോടികൾ മറിഞ്ഞിട്ടുണ്ടെന്നാണ് കോൺഗ്രസ് മുൻ മന്ത്രി സജ്ജൻ സിംഗ് വെർമയുടെ ആരോപണം.
സിന്ധ്യയ്ക്ക് 400 കോടി രൂപ ബിജെപി നൽകിയെന്ന് സജ്ജൻ സിംഗ് ആരോപിച്ചു. കൂടാതെ മറ്റ് എംഎൽഎമാർക്ക് 35 മുതൽ 40 കോടി നൽകിയിട്ടുണ്ടെന്നും സജ്ജന് സിംഗ് പറഞ്ഞു. ശിപായി ലഹള ഇല്ലാതാക്കാൻ സിന്ധ്യ രാജവംശം ബ്രിട്ടീഷുകാരുമായി കൈകോർത്തിരിരുന്നു. അതേ ചരിത്രമാണ് സിന്ധ്യയും ഇപ്പോൾ ചെയ്യുന്നതെന്നും വെർമ പറഞ്ഞു.
കോൺഗ്രസിനോട് സിന്ധ്യ ചെയ്ത ഈ വിശ്വാസവഞ്ചനയ്ക്ക് ജനങ്ങൾ പ്രതികാരം ചെയ്യുമെന്നും സിന്ധ്യ അനുകൂലികൾ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാകും നേരിടുകയെന്നും സജ്ജൻ സിംഗ് പറഞ്ഞു. അതേസമയം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സിന്ധ്യയേയും സംഘത്തേയും പരാജയപ്പെടുത്താനുള്ള ശക്തമായ ഒരുക്കങ്ങളാണ് കോൺഗ്രസ് അണിയറയിൽ ഒരുക്കുന്നത്.
രാജിവെച്ച് കോൺഗ്രസ് എംഎൽഎമാരുടേത് ഉൾപ്പെടെ 25 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 15 സീറ്റുകളും സിന്ധ്യയുടെ സ്വാധീന മേഖലയായ ചമ്പൽ-ഗ്വാളയാർ പ്രദേശത്താണ്. അതേസമയം ഇതെല്ലാം കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണെന്നത് പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നത്.
തിരഞ്ഞെടുപ്പിന് മുൻപ് ഈ മേഖലയിലെ പാർട്ടിയിലെ സിന്ധ്യ അനുകൂലികളെ പുറത്താക്കി പാർട്ടി ശുദ്ധികലശം നടത്തിയിരിക്കുകയാണ്. മാത്രമല്ല പാർട്ടിയോട് കൂറ് പുലർത്തുന്ന 11 പുതിയ ജില്ലാ പ്രഡിഡന്റുമാരെ മേഖലയിൽ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഈ പതിനൊന്ന് അംഗ ടീമിനാണ് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്.
അതേസമയം ഇത്തവണ കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുക മുൻ ജെഡിയു നേതാവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറാണ്. ഇക്കുറി ഭോപാലിൽ അല്ല മറിച്ച് സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാറിലാണ് കോൺഗ്രസിൻരെ തിരഞ്ഞെടുപ്പ് വാർ റൂം എന്നതും ശ്രദ്ധേയമാണ്.
സ്ഥാനാർത്ഥി നിർണയ ചർച്ചകളും കോൺഗ്രസ് പക്ഷത്ത് പുരോഗമിക്കുകയാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ തന്നെയാകും ഇക്കുറി കോൺഗ്രസ് മത്സരിപ്പിച്ചേക്കുക. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളെ തഴയരുതെന്ന് നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഉപതിരഞ്ഞെടുപ്പിനോട് അടുത്ത് ബിജെപിയിൽ നിന്നും നിരവധി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. മുൻ കോൺഗ്രസ് എംപിയും നിലവിൽ ബിജെപി നേതാവുമായ പ്രേംചന്ദ് ഗുഡ്ഡുവിനെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ ദിഗ്വിജയ് സിംഗിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഇദ്ദേഹം പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. ഗുഡ്ഡുവിനെ കൂടാതെ മുൻ ബിജെപി മന്ത്രിമാരും തങ്ങളെ സമീപിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.

























No comments