Breaking News

പുകഞ്ഞ് മധ്യപ്രദേശ് ബിജെപി..!! കോണ്‍ഗ്രസിനെ ചതിച്ച വിമതര്‍ പരിഭ്രാന്തിയില്‍..!! 678 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍..!!

ഉപതിരഞ്ഞെടുപ്പിനുളള സജീവ ചര്‍ച്ചകള്‍ നടക്കുകയാണ് മധ്യപ്രദേശില്‍. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ 22 സീറ്റുകളില്‍ അടക്കം 24 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനുളളത്.
24 സീറ്റുകളില്‍ 23ഉം കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളാണ്. എന്നാല്‍ 22 എംഎല്‍എമാരും ബിജെപി ക്യാംപിലാണ്.

ഈ മണ്ഡലങ്ങൾ ആര്‍ക്കൊപ്പം ഇത്തവണ നില്‍ക്കും എന്നത് പ്രവചനാതീതമാണ്. കോണ്‍ഗ്രസ് വിട്ടെത്തിയവര്‍ക്ക് ടിക്കറ്റ് നല്‍കാനുളള ബിജെപി നീക്കം പാര്‍ട്ടിയില്‍ കലാപത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
അതിനിടെ തിരഞ്ഞെടുപ്പ് ജയിക്കാൻ നെട്ടോട്ടമോടുന്ന കോൺഗ്രസ് വിമത എംഎൽഎമാർ മാസ്റ്റര്‍ പ്ലാനുമായി ശിവരാജ് സിംഗ് ചൗഹാനെ സമീപിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം എത്തിയ 22 എംഎല്‍എമാര്‍ക്കും ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാനാണ് ബിജെപി നീക്കം. 
കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാന്‍ സഹായിച്ച അവര്‍ ചെയ്തത് വലിയ ത്യാഗമാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ വിഡി ശര്‍മ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 

22 എംഎല്‍എമാരുടേയും പേരടങ്ങിയ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ്.
എന്നാല്‍ ഇതേ മണ്ഡലങ്ങളില്‍ നേരത്തെ മത്സരിച്ചിരുന്ന ബിജെപി നേതാക്കള്‍ അസ്വസ്ഥരാണ്. സീറ്റ് കയ്യില്‍ നിന്ന് പോകുന്നതോടെ തങ്ങളുടെ രാഷ്ട്രീയ ഭാവി അവസാനിക്കും എന്ന ആശങ്കയാണ് ബിജെപി നേതാക്കള്‍ക്ക്.

ഇവര്‍ക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളടക്കം വെച്ച് നീട്ടി തണുപ്പിക്കാനുളള ശ്രമം ബിജെപി നേതൃത്വം നടത്തുകയാണ്.
മറുവശത്ത് കോണ്‍ഗ്രസില്‍ നിന്നും എത്തിയ എംഎല്‍എമാരുടെ ഭാവിയും ത്രിശങ്കുവിലാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റാല്‍ ഈ നേതാക്കളുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തില്‍ ആയേക്കും.

മാത്രമല്ല വലിയ കോണ്‍ഗ്രസ് കൂറ്റന്‍ വിജയം സ്വന്തമാക്കിയാല്‍ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അപകടത്തിലാവുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സിന്ധ്യയും 22 എംഎല്‍എമാരും. കഴിഞ്ഞ ദിവസം സിന്ധ്യ ഗ്രൂപ്പിലെ ഒരു കൂട്ടം നേതാക്കള്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സന്ദര്‍ശിച്ചിരുന്നു. 

തിരഞ്ഞെടുപ്പ് ജയിക്കാന്‍ 678 കോടിയുടെ ഒരു പദ്ധതിയാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.
സിന്ധ്യ ക്യാംപിലെ മുന്‍ എംഎല്‍എമാരായ ഇമ്രാതി ദേവി, അന്‍ഡാല്‍ സിംഗ് കന്‍സാന, പ്രഥ്യുംമ്‌നന്‍ സിംഗ് തോമര്‍ എന്നിവരാണ് ആദ്യം ചൗഹാനെ കണ്ടത്. പിന്നാലെ ജജ്പാല്‍ സിംഗ്, മഹേന്ദ്ര സിംഗ് സിസോദിയ, സുരേഷ് ദകട് അടക്കമുളളവരും ചൗഹാനുമായി കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ അടിയന്തരമായി ചില പദ്ധതികള്‍ നടപ്പിലാക്കണം എന്ന തന്ത്രമാണ് ഇവര്‍ ചൗഹാന് മുന്നില്‍ വെച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പുളള മണ്ഡലങ്ങളില്‍ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കാനും റോഡുകള്‍ നിര്‍മ്മിക്കാനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് എംഎല്‍എമാര്‍ നിര്‍ദേശിക്കുന്നത്.

ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ക്ക് ചൗഹാന്‍ ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല ഈ മണ്ഡലങ്ങളില്‍ പുതിയ ചില പദ്ധതികളും ബിജെപി സര്‍ക്കാര്‍ ഉടനെ തന്നെ പ്രഖ്യാപിച്ചേക്കും. ചമ്പല്‍-ഗ്വാളിയോര്‍ മേഖലയില്‍ നേരത്തെ തന്നെ ചൗഹാന്‍ ചമ്പല്‍ പ്രോഗ്രസ് വേ പദ്ധതി പ്രഖ്യാപിച്ചിട്ടുളളതാണ്.
ഈ മേഖലകളിലെ ബിജെപിയില്‍ നിന്നുയര്‍ന്ന വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനും പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നുണ്ട്.

No comments