Breaking News

ബിജെപി എംഎല്‍എമാര്‍ സിദ്ധരാമയ്യയെ കണ്ടു..!! യെഡിയൂരപ്പയ്ക്ക് ഉള്‍ക്കിടിലം..!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്..

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരില്‍ അധിക നാള്‍ കഴിയും മുമ്പേ കലഹം. പദവികള്‍ ലഭിക്കാത്ത ഒരു വിഭാഗമാണ് അസംതൃപ്തര്‍. 
ഇവരുടെ നീക്കങ്ങളാണ് യെഡിയൂരപ്പ സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
യെഡിയൂരപ്പയുടെ അനന്തരവനെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ അസംതൃപ്തരായ എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് മാറിയപ്പോഴാണ് കുമാരസ്വാമി വീണത്. ഇപ്പോഴിതാ ബിജെപിയിലെ അസംതൃപ്തര്‍ രഹസ്യനീക്കം നടത്തുന്നു. ഇവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിലെ 17 വിമതര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വീണത്.
പിന്നീട് ഇവര്‍ ബിജെപിയില്‍ ചേരുകയും യെഡിയൂരപ്പ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ ബിജെപിയിലെ പഴയ നേതാക്കളാണ് യെഡിയൂരപ്പക്കെതിരെ ചരടുവലി നടത്തുന്നത്.

ബിജെപി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറയുന്നത്. ബിജെപിയില്‍ ഒട്ടേറെ എംഎല്‍എമാര്‍ അസംതൃപ്തരാണെന്നും ഇവര്‍ വിമത നീക്കം തുടങ്ങിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറയുന്നു.
സിദ്ധരാമയ്യ പറയുന്നത് ശരിയാണെങ്കില്‍ യെഡിയൂരപ്പ സര്‍ക്കാരിന് അധികനാള്‍ ആയുസില്ല. 

നിരവധി ബിജെപി എംഎല്‍എമാര്‍ തന്നെ കണ്ടുവെന്നും ചര്‍ച്ചകള്‍ നടത്തിയെന്നും സിദ്ധരാമയ്യ പറഞ്ഞു. ബിജെപിയില്‍ അവര്‍ നേരിടുന്ന പ്രതിസന്ധികളും തന്നോട് വിവരിച്ചുവെന്ന് സിദ്ധരാമയ്യ പറയുന്നു.

സിദ്ധരാമയ്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പര്യാപ്തമായ ചില നീക്കങ്ങള്‍ ബിജെപി നേതാക്കള്‍ അടുത്തിടെ നടത്തിയിരുന്നു.
12ലേറെ ബിജെപി എംഎല്‍എമാര്‍ അടുത്തിടെ രഹസ്യ യോഗം ചേര്‍ന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ അതില്‍ വലിയ കാര്യമില്ലെന്നാണ് സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചത്.

യെഡിയൂരപ്പ സര്‍ക്കാരിനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. അവര്‍ സ്വയം വീഴും. തങ്ങള്‍ ഇടപെടില്ല. എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം. കോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.

വടക്കന്‍ കര്‍ണാടകയിലെ ബിജെപി നേതാക്കളാണ് വിമത നീക്കം നടത്തുന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാവും എംഎല്‍എയുമായ ഉമേഷ് കട്ടിയുടെ വീട്ടില്‍ ഇവര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
യോഗത്തില്‍ 12ലധികം ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തു. മന്ത്രിപദവി ലഭിക്കാത്തതാണ് ഇവരുടെ അതൃപ്തിക്ക് കാരണം.

യെഡിയൂപ്പയുടെ പ്രവര്‍ത്തനത്തില്‍ മതിപ്പില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ തുറന്നുപറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭരണകാര്യങ്ങളില്‍ യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര അമിതമായി ഇടപെടുന്നുവെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു. ഭരണഘടനാ വിരുദ്ധമായ മുഖ്യമന്ത്രി എന്നാണ് ജനങ്ങള്‍ വിജയേന്ദ്രയെ വിളിക്കുന്നതെന്ന് സിദ്ധരാമയ്യ പറയുന്നു.

ബിജെപിയിലെ വിമത നീക്കത്തിന് മറ്റൊരു കാരണം എന്‍ആര്‍ സന്തോഷിനെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചുള്ള യെഡിയൂരപ്പയുടെ നീക്കമാണ്.
യെഡിയൂരപ്പയുടെ സഹോദരിയുടെ മകളുടെ മകനാണ് സന്തോഷ്. ഈ നിയമത്തിലൂടെ വിമതരെ തകര്‍ക്കുകയാണ് യെഡിയൂരപ്പയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എംപി രേണുകാചാര്യ, എസ്ആര്‍ വിശ്വനാഥ്, ശങ്കര്‍ ഗൗഡ പാട്ടീല്‍ എന്നീ മൂന്ന് ബിജെപി നേതാക്കള്‍ നിലവില്‍ യെഡിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിമാരാണ്.
മന്ത്രിപദവി നല്‍കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മൂന്ന് പേരെയും സെക്രട്ടറി പദവി നല്‍കി സമാധാനിപ്പിച്ചത്. ഇതിന് പുറമെയാണ് സന്തോഷിനെയും നിയമിക്കുന്നത്. ഇക്കാര്യം ബിജെപിയിലെ വിമതര്‍ ചോദ്യം ചെയ്യുന്നു.

നേരത്തെ യെഡിയൂരപ്പയുടെ പേഴ്‌സണല്‍ സെക്രട്ടിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എന്‍ആര്‍ സന്തോഷ്. കോണ്‍ഗ്രസിലെയും ജെഡിഎസ്സിലെയും വിമതരെ ചാടിച്ച് ബിജെപിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു സന്തോഷ്.
പല കേസുകളിലും പ്രതിയായിരുന്നു സന്തോഷ്. ഇങ്ങനെയുള്ള വ്യക്തിയെ നിയമിക്കരുതെന്നും ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ അഭിപ്രായപ്പെടുന്നു.

കോണ്‍ഗ്രസിലെയും ജെഡിഎസ്സിലെയും വിമതര്‍ ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിപദവികള്‍ കൈവശപ്പെടുത്തിയതില്‍ ബിജെപിയിലെ പഴയ ചില നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ഇതിനിടെയാണ് സന്തോഷിന്റെ നിയമനം.
ഇതോടെ സുപ്രധാന പദവികള്‍ ഒരുകാലത്തും കിട്ടില്ലെന്ന് ബോധ്യമായ ബിജെപി നേതാക്കളാണ് വിമതസ്വയം ഉയര്‍ത്തുന്നത്. എന്നാല്‍ ബിജെപിയില്‍ വിമത നീക്കങ്ങളില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും സംസ്ഥാന നേതൃത്വം പറയുന്നു.

No comments