Breaking News

കര്‍ണാടകയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്..!! 240 ജെഡിഎസ് നേതാക്കള്‍ പാര്‍ട്ടിയില്‍, ഡികെ തന്ത്രം ഇങ്ങനെ..

 


ഡികെ ശിവകുമാര്‍ കെപിസിസി അധ്യക്ഷനായി എത്തിയതിന് പിന്നാലെ വലിയ ഉണര്‍വ്വാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്. നേതൃതലം മുതല്‍ താഴെക്കിടയില്‍ വരെ ഈ ഉണര്‍വ്വ് വ്യക്തമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തനിച്ച് അധികാരത്തില്‍ എത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് ഡികെ ശിവകുമാറിന്‍റെ പ്രവര്‍ത്തനം.


ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ വലിയ തോതിലുള്ള ഉടച്ചു വാര്‍ക്കലുകളും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നു. ജെഡിഎസ് പാര്‍ട്ടിയില്‍ നിന്നും നേതാക്കളേയും പ്രവര്‍ത്തകരേയും കൂട്ടമായി കോണ്‍ഗ്രസില്‍ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് രാജരാജേശ്വരി നഗറില്‍ ഉണ്ടായിരിക്കുന്നത്.


നവംബര്‍ 3 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാജരാജേശ്വരി നഗര്‍ മണ്ഡ‍ലത്തില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് എന്നീ കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി ജെഡിഎസ് മണ്ഡ‍ലത്തില്‍ വിജയിക്കുമെന്ന് ജെഡിഎസ് നേതാക്കള്‍ അവകാശപ്പെടുന്നത്.


എന്നാല്‍ ജെഡിഎസ് നേതൃത്വത്തെ ആകെ ഞ്ഞെട്ടിക്കുന്ന നീക്കമാണ് മണ്ഡലം കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് ഇന്ന് നടത്തിയിരിക്കുന്നത്. രാജരാജേശ്വരി നഗറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി 240 ഓളം ജെ‍ഡിഎസ് നേതാക്കളാണ് ഇന്ന് കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു. പ്രാദേശിക തലം മുതല്‍ ജില്ലാ തലം വരേയുള്ള നേതാക്കള്‍ ഇക്കൂട്ടത്തിലുണ്ട്.


സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിന്‍റെ ഒത്താശയോടെ നടന്ന നീക്കങ്ങള്‍ക്ക് ഒടുവിലാണ് ജെഡി എസ് നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജരാജേശ്വരി നഗർ ജെഡി (എസ്) യൂണിറ്റ് പ്രസിഡന്റ് ബെട്ടസ്വാമി ഗൗഡയാണ് കോൺഗ്രസിൽ ചേര്‍ന്നിരിക്കുന്നവരില്‍ പ്രമുഖ നേതാവ്.വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് ടിക്കറ്റില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങളും നേരത്തെ ശക്തമായിരുന്നു.


പാര്‍ട്ടിയിലേക്ക് പുതുതായി കടന്നു വന്ന മുഴുവന്‍ നേതാക്കളേയും ഡി കെ ശിവകുമാറും സഹോദരൻ ബാംഗ്ലൂർ റൂറൽ എംപി ഡി കെ സുരേഷ് കുമാറും ചേര്‍ന്ന് സ്വീകരിച്ചു. 15 വർഷമായി ഞങ്ങൾ അവരെ ഞങ്ങള്‍ കൂടെ കൂട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഇപ്പോഴാണ് ആ സമയം വന്നിരിക്കുന്നതെന്നും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ഡികെ ശിവകുമാര്‍ പറഞ്ഞു. ഒരു ദേശീയ പാർട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചതിനാലാണ് അവർ നിരുപാധികമായി കോൺഗ്രസിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.


നവംബർ മൂന്നിന് നടന്നക്കുന്ന ഉപതിരഞ്ഞെടുപ്പിൽ രാജരാജേശ്വരി നഗറിലേക്ക് കൃഷ്ണമൂർത്തിയെയാണ് ജെഡി (എസ്) സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ യാതൊരു വിധ തര്‍ക്കങ്ങളും ഉണ്ടായിട്ടില്ലെന്നും കൃഷ്ണമൂർത്തിയുടെ സ്ഥാനാർത്ഥിത്വം ഏകകണ്ഠമായി തീരുമാനിച്ചതാണെന്നും ജെഡി (എസ്) നിയമസഭാ പാർട്ടി നേതാവ് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു നേതാക്കളുടെ പാര്‍ട്ടി വിടല്‍.


കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലമാണ് രാജരാജേശ്വരി നഗര്‍ മണ്ഡലം. എംഎല്‍എയായിരുന്ന മുനിരത്തനത്തെ 2019 ജുലൈ 28 ല്‍ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞതവണ മണ്ഡലത്തില്‍ അറുപതിനായിരത്തിലേറെ വോട്ടുകള്‍ ജെഡിഎസ് നേടിയിരുന്നു. നേതാക്കള്‍ കൂട്ടമായി കൊഴിഞ്ഞു പോയതോടെ ആ വോട്ടുകള്‍ കൂടി അവര്‍ക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.



നേരത്തെ ഉത്തരഹള്ളി മണ്ഡലത്തിന് കീഴിലുള്ള രാജരാജേശ്വരി നഗർ വിഭാഗത്തിൽ ജെഡി (എസ്) ഒരിക്കലും വിജയിച്ചിട്ടില്ലെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. 1983 ൽ, ഞാൻ ഒരു വിദ്യാർത്ഥി നേതാവായിരുന്നപ്പോൾ ജനതാ പാർട്ടിയുടെ എം ശ്രീനിവാസും 1989 ൽ കോൺഗ്രസിന്റെ എസ് രമേശ് വിജയിച്ചു. 2008 ല്‍ ബിജെപി ടിക്കറ്റില്‍ വീണ്ടും ശ്രീനിവാസ് ജയിച്ചു. അതിന് ശേഷം രണ്ട് തവണയും കോണ്‍ഗ്രസാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.


മുൻ ജെഡി (എസ്) നേതാവ് ഹനുമന്താരയപ്പയുടെ മകളായ കുസുമയെ ആണ് കോൺഗ്രസ് ഇത്തവണ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. ബിജെപിയില്‍ ചേരുന്നതിന് മുമ്പ് കോൺഗ്രസിനൊപ്പമുണ്ടായിരുന്നപ്പോൾ രണ്ടുതവണ മണ്ഡലത്തില്‍ വിജയിച്ച മുനിരത്നയെ തന്നെയാണ് ബിജെപി ഇത്തവ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്.


വൊക്കലിംഗ വോട്ടുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഡികെ ശിവകുമാര്‍ നേരിട്ടാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. വോക്കലിഗയോ മറ്റ് ജാതിയോ ആയിക്കൊള്ളട്ടെ, ഞാൻ ഒരിക്കലും അതേ കുറിച്ച് ആലോചിട്ടില്ല. എന്റെ മാതാപിതാക്കൾ വോക്കലിഗാസാണ്, എന്റെ സ്കൂൾ ആപ്ലിക്കേഷൻ പോലും ഞാൻ ഒരു വോക്കലിഗയാണെന്ന് പറയുന്നു. പക്ഷേ, ഞാൻ കോൺഗ്രസ് പ്രസിഡന്റാണ്, ഞങ്ങളുടെ ജാതി കോൺഗ്രസാണ്. ജാതിയെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞതെങ്കിലും തന്‍റെ വൊക്കലിംഗ വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.


അതേസമയം, ജെഡിഎസ് നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാക്കുന്നുവെന്ന സൂചനകളാണ് കര്‍ണാടകത്തില്‍ നിന്നും ലഭിക്കുന്നത്. സമീപകാലത്തായി കുമാരസ്വാമി സ്വീകരിച്ചു വരുന്ന ബിജെപി അനുകൂല നിലപാടില്‍ ജെഡിഎസില്‍ അതൃപ്തി ശക്തമാണ്. ഇത്തരത്തില്‍ ശക്തമായ ബിജെപി വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.



മുന്‍ ജെഡിഎസ് നേതാവ് രമേശ് ബാബുവിനെ പാര്‍ട്ടിയിലെത്തിച്ചു കൊണ്ട് ഈ നീക്കത്തിന് കോണ്‍ഗ്രസ് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റേയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും സാന്നിധ്യത്തിൽ രമേശ്‌ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. നേതൃത്വവുമായി ഇടഞ്ഞ ഇദ്ദേഹം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജെഡിഎസ് വിട്ടിരുന്നു. രമേശ് ബാബുവിന്‍റെ കടന്നു വരവ് കോണ്‍ഗ്രസിന് കരുത്താകുമെന്നായിരുന്നു സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത ഡികെ ശിവകുമാറിന്‍റെ പ്രതികരണം.

No comments