Breaking News

ബീഹാറില്‍ ബിജെപിക്ക് 71 സീറ്റില്‍ വെല്ലുവിളി, എളുപ്പമാകില്ല, 36 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍..!!

 


ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ പാദത്തിന് ഇനി ഒരു മാസത്തില്‍ കൂടുതല്‍ സമയമുണ്ട്. പക്ഷേ ബിജെപിക്ക് നെഞ്ചിടിപ്പാണ്. പാര്‍ട്ടിക്കുള്ളിലും പ്രതിപക്ഷ നിരയില്‍ നിന്നും ഒരുപോലെ വെല്ലുവിളി നേരിടുന്ന സമയമാണ് അവര്‍ക്കിത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 71 സീറ്റുകള്‍ വലിയ ആശങ്കയാണ് ബിജെപിക്ക് സമ്മാനിക്കുന്നത്. കാരണം 2015ല്‍ ഈ സീറ്റുകളിലൊന്നും ബിജെപിയുടെ നില അത്ര മെച്ചപ്പെട്ടതായിരുന്നില്ല. സമവാക്യങ്ങള്‍ മാറി മറിയുന്ന മണ്ഡലങ്ങള്‍ കൂടിയാണിത്.


71 സീറ്റിലേക്കാണ് ആദ്യ ഘട്ടത്തില്‍ പോരാട്ടം നടക്കുന്നത്. എന്‍ഡിഎ അത്ര നല്ല പൊസിഷനില്‍ അല്ല ഉള്ളത്. ബിജെപിി എപ്പോഴും സഖ്യത്തില്‍ മികവ് കാണിക്കുന്ന പാര്‍ട്ടിയാണ് ബീഹാറില്‍. ഇവിടെ ജെഡിയു ഇപ്പോള്‍ ശക്തമായ നിലയില്‍ അല്ല. ഒന്നാമത്തെ കാര്യം സഖ്യത്തില്‍ മത്സരിച്ചിട്ട് പോലും കഴിഞ്ഞ തവണ തന്നെ നിതീഷ് കുമാര്‍ വമ്പന്‍ നേട്ടമുണ്ടാക്കിയില്ല എന്നാണ്. ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡി തന്നെയായിരുന്നു. നിതീഷ് കുമാര്‍ വിലിയൊരു തിരിച്ചടി നേരിട്ടാല്‍ അത് ബിജെപിയുടെ പ്രകടനത്തെയും ബാധിക്കും.


2015ല്‍ മഹാസഖ്യം ഗംഭീര പ്രകടനമാണ് ഈ 71 സീറ്റില്‍ നടത്തിയത്. 54 സീറ്റുകളും നേടിയെടുത്തു. ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് എന്നിവരായിരുന്നു സഖ്യത്തിലുണ്ടായിരുന്നത്. എന്‍ഡിഎ സഖ്യത്തിന് ലഭിച്ചത് 15 സീറ്റും. മാറിയ സാഹചര്യത്തില്‍ ആര്‍ജെഡിക്കും പ്രശ്‌നങ്ങളുണ്ടെങ്കിലും പ്രതിപക്ഷ കക്ഷിയെന്ന ആനുകൂല്യം സഖ്യത്തിനുണ്ട്. കാരണം ജെഡിയു സഖ്യത്തിലെ വില്ലനാണ്. നിതീഷ് കുമാര്‍ മുസ്ലീം-ദളിത് വോട്ടുൂബാങ്കില്‍ നിന്ന് വ്യതിചലിച്ചു എന്നാണ് ബീഹാറിലെ പൊതുജനാഭിപ്രായം.


നിതീഷ് കുമാറിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ബിജെപിയില്‍ ധാരാളമുണ്ട്. നിതീഷ് ഉള്ളത് കൊണ്ടാണ് ബിജെപിക്ക് വളര്‍ച്ച ഇല്ലാത്തതെന്നാണ് ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. മറ്റൊന്ന് തങ്ങളെ വിശ്വസിച്ച് കൂടെ നിന്ന എല്‍ജെപി നേതൃത്വം കൈവിട്ടതിലും പ്രശ്‌നങ്ങളുണ്ട്. ഇടയ്ക്കിടെ കൂറുമാറുന്ന ജെഡിയുവിനെ ഒപ്പം നിര്‍ത്തേണ്ടിയിരുന്നില്ല എന്നാണ് ഇവരുടെ വാദം. രഹസ്യമായി ഇവര്‍ എല്‍ജെപിയെ പിന്തുണയ്ക്കുന്നുണ്ട്. സുശീല്‍ കുമാര്‍ മോദിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. എങ്കില്‍ മാത്രമേ ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍ക്ക് മുന്നിലെത്താന്‍ സാധിക്കൂ.


ആര്‍ജെഡി ഈ 71 സീറ്റിലും കരുത്തരായ പാര്‍ട്ടിയാണ്. മത്സരിച്ച 29 സീറ്റില്‍ 27 സീറ്റും ആര്‍ജെഡി കഴിഞ്ഞ തവണ നേടിയിരുന്നു. ഇത്തവണ ആകെയുള്ള പ്രതിസന്ധി ജെഡിയുവില്ലാതെ അത് നേടുകയായണ്. ഇത്തവണ സിപിഎംഎല്‍ അവര്‍ക്കൊപ്പമുണ്ട്. കോണ്‍ഗ്രസും കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയവരാണ്. 13 സീറ്റില്‍ മത്സരിച്ചപ്പോള്‍ 9 സീറ്റുകള്‍ നേടി. ഇത്തവണ 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. യാദവ് കോമ്പിനേഷന്‍ കൃത്യമായി വന്ന വര്‍ഷം കൂടിയായിരുന്നു 2015. അതാണ് ആര്‍ജെഡിയുടെ കുതിപ്പിന് കാരണം.


കോണ്‍ഗ്രസ് യാദവ വോട്ടുബാങ്കിന് പുറത്ത് നില്‍ക്കുന്ന പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് മത്സരിച്ചാലും അവരുടെ വോട്ടുബാങ്ക് നഷ്ടമാകില്ല. യാദവ് വോട്ടുബാങ്കിന് പുറത്ത് നില്‍ക്കുന്നതാണ് കോണ്‍ഗ്രസിന് ഏറ്റവും ഗുണകരം. ഇത് ദളിത്, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ വോട്ടുബാങ്കില്‍ സ്വാധീനം നേടാന്‍ കോണ്‍ഗ്രസിനെ സഹായിക്കാറുണ്ട്. ജെഡിയുവിന്റെ വോട്ടുബാങ്കാണ് കോണ്‍ഗ്രസിലേക്ക് പലപ്പോഴുമായി എത്തുന്നത്. നിതീഷ് കോണ്‍ഗ്രസിനെ പലപ്പോഴും കുറ്റപ്പെടുത്താത്തത് ഒരേ വോട്ടുബാങ്കില്‍ നിന്നുള്ള തിരിച്ചടി കൂടി പ്രതീക്ഷിക്കുന്നത് കൊണ്ടാണ്.


കോണ്‍ഗ്രസ് സഖ്യത്തിനുള്ള ഏറ്റവും വലിയ നേട്ടം എന്‍ഡിഎ ഇത്തവണ ആടിയുലഞ്ഞ് നില്‍ക്കുകയാണ്. ഒന്ന് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് നല്‍കാന്‍ രാജ്യത്ത് തന്നെ തൊഴിലില്ല. അപ്പോള്‍ ബീഹാറിന്റെ കാര്യം പറയാന്‍ തന്നെ പറ്റില്ല. പല യുവാക്കളും കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അവിടെയാണ് കര്‍ഷക ബില്ലുകള്‍ വില്ലനായി മാറിയിരിക്കുന്നത്. യുവാക്കളുടെ വലിയ രോഷം മോദി സര്‍ക്കാരും നിതീഷും നേരിടേണ്ടി വരും. കൂടുതല്‍ സഹായങ്ങളാണ് കര്‍ഷകര്‍ മോദിയില്‍ നിന്ന് പ്രതീക്ഷിച്ചത്. അത് ഇതുവരെ ഉണ്ടാവാത്തതില്‍ യുവാക്കള്‍ നിരാശരാണ്.


എന്‍ഡിഎ ഈ 71 സീറ്റിലും പ്രതിരോധത്തിലാണ്. 2015ല്‍ ബിജെപി മാത്രം 13 സീറ്റാണ് നേടിയത്. ഇത്തവണ മത്സരം 29 സീറ്റിലാണ്. ജെഡിയു മത്സരിക്കുന്നത് 35 സീറ്റിലും. ജെഡിയു നേരത്തെ 18 സീറ്റുകള്‍ നേടിയിരുന്നു. ബിജെപിയുടെ വോട്ടുകള്‍ ജെഡിയുവിലേക്ക് എത്തിക്കുകയാണ് പാര്‍ട്ടി നേരിടുന്ന വലിയ വെല്ലുവിളി. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, എല്‍ജെപി, ആര്‍എല്‍എസ്പി, എന്നിവരുടെ കരുത്ത് ഈ ഘട്ടത്തില്‍ അറിയാന്‍ സാധിക്കും. എന്നാല്‍ തിരിച്ചെത്തിയ വോട്ടര്‍മാരില്‍ പലരും ആര്‍ജെഡിയുടെ കോഡര്‍ വോട്ടര്‍മാരാണ്. 1990കളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോയവരാണ് ഇവര്‍. ലാലു പുതിയ സുശാസന്‍ ബാഹുവായി നില്‍ക്കുന്നത് കൊണ്ട് നിതീഷ് ബിജെപി സഖ്യത്തിന് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.

No comments